മലപ്പുറത്തെ ഒരു ആൽമരത്തിന് നാട്ടുകാർ കൊടുത്ത മറക്കാനാകാത്ത സമ്മാനം!

മലപ്പുറത്തെ ഒരു ആൽമരത്തിന് നാട്ടുകാർ കൊടുത്ത മറക്കാനാകാത്ത സമ്മാനം! പരിസ്ഥിതി ബോധമുള്ള ഒരുകൂട്ടം ചെറുപ്പക്കാർ പുനർജന്മം നൽകിയ കഥയാണ് മലപ്പുറം മാറഞ്ചേരിയിലെ വമ്പൻ ആൽമരത്തിന് പറയാനുള്ളത്.
പൊന്നാനി താലൂക്കിലെ കാർഷിക ഗ്രാമമായ മാറഞ്ചേരിയിൽ റോഡ് വികസനത്തിന്റെ ഭാഗമായി ആൽമരം മുറിച്ചു തുടങ്ങിയപ്പോഴാണ് സ്ഥലത്തെ ചെറുപ്പക്കാർ മരത്തെ രക്ഷിക്കാനിറങ്ങിയത്.

മാറഞ്ചേരി അങ്ങാടിയിൽ പടർന്നുപന്തലിച്ച് നാട്ടുകാർക്കും കച്ചവടക്കാർക്കും പക്ഷികൾക്കും മൃഗങ്ങൾക്കും തണലും തണുപ്പുമൊരുക്കി നിന്ന ആൽമരത്തിന്റെ മേൽ കരിനിഴൽ പരന്നത് പൊന്നാനി കുണ്ടുകടവ് മുതൽ വന്നേരി വരെയുള്ള റോഡിന്റെ വീതികൂട്ടലും റബ്ബറൈസിങ്ങും നടക്കുന്നെന്ന വാർത്ത വന്നപ്പോഴാണ്. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി റോഡിനിരുവശത്തുമുള്ള നിരവധി മരങ്ങളുടെ ജീവനെടുക്കുന്നതായിരുന്നു.

ഒരറ്റത്തുനിന്ന് തൊഴിലാളികൾ മരങ്ങളെ വെട്ടിയിട്ടു തുടങ്ങിയപ്പോൾ പ്രാദേശിക വാർത്താ കൂട്ടായ്മയായ മാറഞ്ചേരി ന്യൂസിൽ ആൽമരം ചർച്ചയായി. വികസനം ആവശ്യമാണെങ്കിലും അതിന്റെ പേരിൽ പതിറ്റാണ്ടുകളായി പടർന്നുപന്തലിച്ച് നിൽക്കുന്ന ആൽമരത്തെ ഇല്ലാതാക്കാൻ കൂട്ടുനിൽക്കണോ എന്നതായിരുന്നു വിഷയം. ചോദ്യം വൈറലായതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ വിഷയം ഏറ്റെടുത്തു.

ഐ4ഇന്ത്യ ഗ്രീൻ ആർമിയിലെ ജമാൽ പനമ്പാടും ഷെരീഫ് മാറഞ്ചേരിയുമാണ് ട്രീ ട്രാൻസ്പ്ലാന്റേഷൻ എന്ന മരം മാറ്റി നടൽ എന്ന ആശയം അവതരിപ്പിച്ചത്. വഹിയ ടീച്ചർ, അനീഷ് നെല്ലിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു, സെക്രട്ടറി ജയരാജ്, മെഡിക്കൽ ഓഫിസർ ഡോ. റിയാസ്, വാർഡ് അംഗം പി.ശ്രീജിത്ത് എന്നിവരും കൈകോർത്തു. മരം മാറ്റി നടാനുള്ള ക്രെയിനുകൾ, ജെസിബി, ലോറി, പത്തടി മണ്ണ്, മരത്തിന്റെ മുറിവുണക്കാൻ മരുന്ന് എന്നിങ്ങനെ വെല്ലുവിളികൾ നിരവധിയായിരുന്നു.



മരം മാറ്റി നടാൻ ആവശ്യമായ സ്ഥലം പഞ്ചായത്ത് നൽകാമെന്നേറ്റു. സ്പീക്കറും പൊന്നാനി എംഎൽഎയുമായ പി.ശ്രീരാമകൃഷ്ണന്റെ സെക്രട്ടറി ജമാലുദീൻ മാറഞ്ചേരിയുടെ ഇടപെടൽക്കൂടിയായതോടെ ‘മിഷൻ ബോധി’ എന്ന സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു. പിഡബ്ല്യുഡിയുടെ റോഡുപണി തൽക്കാലം നിർത്തിവച്ചു. റോഡുപണി കരാറുകാരനും പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും പിന്തുണയുമായെത്തി. കെഎസ്ഇബി, ബിഎസ്എൻഎൽ, സ്വകാര്യ കേബിളുകാർ തുടങ്ങിയവരും സഹകരിക്കാൻ തയ്യാറായി. പ്രകൃതി സ്നേഹികളായ അൻപതോളം ചെറുപ്പക്കാർ വെറും ആറായിരം രൂപയുമായി തുടങ്ങിയ മരം മാറ്റിനടൻ ഏതാണ്ട് 24 മണിക്കൂർ നീണ്ടു.

15 കിലോമീറ്റർ ദൂരെയുള്ള പൊന്നാനി പുഴയോരത്തെ നിളാ മ്യൂസിയം വളപ്പിലേക്കാണ് അവർ ആൽമരത്തെ കൊണ്ടുപോയത്. ഒരു ദിവസം കൊണ്ടു തീരുമെന്ന് കരുതിയ മാറ്റി നടൽ സാങ്കേതിക കാരണങ്ങളാൽ മൂന്നു ദിവസം കൊണ്ടാണ് പൂർത്തിയായത്. മൊത്തം ചെലവ് 88,000 രൂപ! അങ്ങനെ മിഷൻ ബോധിയുടെ അവസാനം ആത്മാക്കൾക്ക് പിണ്ഡമൂട്ടുന്ന നിളാതീരത്ത് ആൽമരത്തിന് പുനർജന്മം.

കടപ്പാട്: മനോരമ

Also Read: ഓണവിപണിയിൽ പച്ചക്കറി വിറ്റ് ലാഭം കൊയ്യണോ? ഒരുക്കങ്ങൾ ഇപ്പോൾ തുടങ്ങാം

Image: pixabay.com