വേണമെങ്കിൽ മാങ്ങ സൗദിയിലും വിളയും; മാമ്പഴപ്പെരുമയുമായി ഉംലജ് പട്ടണം

വേണമെങ്കിൽ മാങ്ങ സൗദിയിലും വിളയും; മാമ്പഴപ്പെരുമയുമായി ഉംലജ് പട്ടണം ഈ വർഷത്തെ വിളവെടുപ്പിന് ഒരുങ്ങുകയാണ്. സൗദിയിലെ യാമ്പു നഗരത്തിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് മദീന പ്രവിശ്യയുടെ ഭാഗമായ ഉംലജ് പട്ടണം. ഗൾഫ് മേഖലയിൽ ഏറ്റവും രുചിയും ഗുണവുമുള്ള മാങ്ങൾ ഉൽപ്പാദിക്കുന്നത് ഇവിടത്തെ ഫാമുകളിലാണ്.

ചെങ്കടലിനോട് ചേർന്നു കിടക്കുന്ന മദീന, ഉംലജ് റോഡിനോട് ചേർന്നാണ് വിശാലമായ മാമ്പഴത്തോട്ടങ്ങൾ. ഉംലജിലെ മണ്ണും കാലാവസ്ഥയും മാമ്പഴ കൃഷിക്ക് ഏറെ അനുയോജ്യയതാണ് ഈ മേഖല സൗദിയുടെ മാമ്പഴ കലവറയാകാൻ കാരണം.

സൗദി കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് കൃഷി. ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഫാം ഉടമകൾ അൽഫോൻസയും, മൂവാണ്ടനും, തത്തമ്മച്ചുണ്ട​നും, ഉളർ മാങ്ങയും, കോമാങ്ങയും, മൽഗോവയും, നീല മാങ്ങയുമെല്ലാം വിളയിക്കുന്നു.

60 റിയാൽ മുതൽ 70 റിയാൽ വരെയാണ് ഒരു കൂട മാങ്ങയുടെ വില. 25 മുതൽ 30 കിലോ വരെ തൂക്കം വരുന്ന ഈ കൂടയിൽ പലതരത്തിലുള്ള മാമ്പഴങ്ങൾ അടുക്കിയാണ് വിൽപ്പന. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കൃഷിയെന്ന് കർഷകർ പറയുന്നു.

കൂട്ടത്തോടെ പൂത്തുലഞ്ഞു നിൽക്കുന്ന മാവുകൾ കേരളത്തെ ഓർമ്മിപ്പിക്കുമെന്ന് സന്ദർശകരായ മലയാളികൾ പറയുന്നു. വിളവെടുപ്പു തുടങ്ങുയതോടെ മാമ്പഴം മൊത്തവിലയ്ക്ക് വാങ്ങാൻ വരുന്നവരുടെ തിരക്കാണ് ഉംലജിൽ. സ്വദേശികളായ തോട്ടയുടമകളും മലയാളികളായ നിരവധി ഫാം ജീവനക്കാരും ചേർന്ന് മാമ്പഴത്തോടൊപ്പം മിക്ക തോട്ടങ്ങളിലും ആട്, കോഴി, പ്രാവ് തുടങ്ങിയ വളർത്തു ജീവികളുടെ ചെറിയ ഫാമുകളും നടത്തുന്നു.

Also Read: വിപണിയിൽ കിട്ടുന്ന കോളിഫ്ലവറിനെ മറന്നേക്കൂ; ഇനി കോളിഫ്ലവർ അടുക്കളത്തോട്ടത്തിൽ വിളയിക്കാം

Image: pixabay.com