വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക പദവി നേടുന്നതിനുള്ള നടപടി ഉടനെന്ന് കൃഷി മന്ത്രി

വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക പദവി നേടുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. വട്ടവടയില്‍ ശീതകാല പച്ചക്കറി കളക്ഷന്‍ സെന്റര്‍ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും ഗുണമേന്മയുള്ള വെള്ളുത്തിയാണ് വട്ടവടയില്‍ ഉദ്പാദിപ്പിക്കുന്നതെന്ന് ശാസ്ത്രീയ വിശകലനങ്ങളിലൂടെ കണ്ടെത്തിയിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ വിളയുന്ന 18 ഇനം വെളുത്തുള്ളികളില്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം വട്ടവട വെളുത്തുള്ളിക്ക് ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം നല്‍കിയിരുന്നു. മറയൂര്‍, കാന്തല്ലൂര്‍,വട്ടവട ഗ്രാമങ്ങളിലെ ചെറുകിടക്കാരായ കര്‍ഷകര്‍ മൂന്നു മാസംകൊണ്ടാണ് ഈ സവിശേഷ വെളുത്തുള്ളി വിളയിക്കുന്നത്. ഉണക്കി വില്‍ക്കുന്നതിനു പുറമെ മണവും ഔഷധ ഗുണവുമുള്ള തൈലവും വെളുത്തുള്ളിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഏത് കര്‍ഷിക വിളയും കളക്ഷന്‍ സെന്ററില്‍ എത്തിച്ചാല്‍ മാര്‍ക്കറ്റ് വിലയുടെ അന്‍പത് ശതമാനം അപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് ലഭിക്കുകയും ബാക്കി തുക ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കുന്നതരത്തിലുമാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം വട്ടവടയിലെ കൃഷിഭൂമികളില്‍ വര്‍ഷം മുഴുവനും ജലലഭ്യത ഉറപ്പ് വരുത്തുന്നതിനായി വനമേഖലയിൽ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കാൻ അറുപത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൃഷി വകുപ്പ് മന്ത്രി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമിക്ക് കൈമാറി.

മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ നല്ലമാര്‍, നെടുമാര്‍, മെട്ടമന്ത എന്നിവടങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതോടെ വട്ടവടയിലെ കൃഷിക്കാവശ്യമായ ജലലഭ്യത വര്‍ഷം മുഴുവന്‍ ഉറപ്പ് വരുത്താന്‍ സാധിക്കും.
ഗ്രാമപഞ്ചായത്ത് ജനങ്ങള്‍ക്ക് നല്‍ക്കുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന ഐഎസ്ഒ സര്‍ട്ടിഫിക്കേറ്റ് ചടങ്ങില്‍ മന്ത്രി കൈമാറി. തേനിന്റെ മഹത്വം തിരിച്ചറിയുന്നതിനായി ലോക തേന്‍ ദിനാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വട്ടവടയിലെ ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിച്ചു.

Also Read: വാണിജ്യാടിസ്ഥാനത്തിൽ ചെണ്ടുമല്ലി കൃഷി ചെയ്ത് മികച്ച ലാഭം നേടാം

Image: tourismnewslive.com