കേരളത്തിൽ കഴിഞ്ഞ വര്‍ഷം വിളയിച്ച പച്ചക്കറികളില്‍ 93.6% സുരക്ഷിതമെന്ന് കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട്

കേരളത്തിൽ കഴിഞ്ഞ വര്‍ഷം വിളയിച്ച പച്ചക്കറികളില്‍ 93.6% സുരക്ഷിതമെന്ന് കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട്. 2017 ജനുവരി മുതല്‍ ഡിസംബര്‍വരെ വിവിധ ജില്ലകളില്‍നിന്ന് കൃഷിവകുപ്പുദ്യോഗസ്ഥര്‍ ശേഖരിച്ച 543 സാമ്പിളുകൾ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധനാശാലയില്‍ പരിശോധിച്ചതിന്റെ റിപ്പോർട്ടാണ് പച്ചക്കറികളില്‍ 93.6% സുരക്ഷിതമെന്ന് ഉറപ്പു തരുന്നത്.

കോട്ടയം, കണ്ണൂര്‍, വയനാട് ജില്ലകളില്‍നിന്നുള്ള 100% സാമ്പിളുകളും പൂര്‍ണമായും സുരക്ഷിതമെന്നും റിപ്പോർട്ടിൽ കണ്ടെത്തി. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള പച്ചമുളകിലും മലപ്പുറത്തുനിന്നുള്ള വെള്ളരിയിലും ആലപ്പുഴയിലെ കറിവേപ്പിലയിലും ഇടുക്കിയില്‍നിന്നുള്ള ബീന്‍സിലും കീടനാശിനി കണ്ടെത്തി.
തിരുവനന്തപുരത്തുനിന്നുള്ള ചുവപ്പു ചീര, പടവലം, കാബേജ്, ബീന്‍സ്, ചതുരപ്പയര്‍ എന്നിവയുടെ രണ്ടുവീതം സാമ്പിളുകളിലും മഞ്ഞ കാപ്സിക്കം, സാമ്പാര്‍ മുളക്, കറിവേപ്പില, പച്ചമുളക്, പയര്‍ എന്നിവയുടെ ഓരോ സാമ്പിളിലും കീടനാശിനിയുടെ അംശം കണ്ടെത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു..

കൊല്ലത്തുനിന്ന് ശേഖരിച്ച കോവല്‍, പയര്‍, പച്ചമുളക് എന്നിവയിലും പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള പയര്‍, പച്ചമുളക് സാമ്പിളുകളിലും പരിധിക്കുമുകളില്‍ കീടനാശിനി ഉണ്ടായിരുന്നു. പാലക്കാടുനിന്ന് ശേഖരിച്ച പച്ചക്കറികളില്‍ അമരയ്ക്ക, പയര്‍, പച്ചമുളക് സാമ്പിളുകളിലാണ് കീടനാശിനി കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: കുറുന്തോട്ടിക്കും വരുമാനമോ? ശാസ്ത്രീയമായി കുറുന്തോട്ടി കൃഷി ചെയ്യുന്ന രീതി

Image: pixabay.com