വയനാടൻ കുള്ളൻ പശുക്കളും ഗോസംരക്ഷണത്തിന്റെ ഗോത്രവർഗ്ഗ മാതൃകകളും

“അവർ കാടു വിട്ടു തിരിച്ചുവരാൻ ഇനിയും ഏറെ നേരമെടുക്കും, സമയം സന്ധ്യയാവാറായില്ലേ, ഇരുട്ടും മുൻപ് നിങ്ങൾക്ക് തിരിച്ചുപോവേണ്ടേ? ആനയൊക്കെ ഇറങ്ങുന്ന സ്ഥലമല്ലേ?” ഇങ്ങനെയൊക്കെ പറഞ്ഞു അവർ ഞങ്ങളെ പറഞ്ഞു വിടാൻ ശ്രമിച്ചപ്പോൾ ഏറെ നിരാശ തോന്നിയെങ്കിലും ഞങ്ങൾ  പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇങ്ങനെ ഒരവസരം ഒത്തുവന്നിരിക്കുന്നത്. “ശരി, അങ്ങനെയാണെങ്കിൽ നമ്മൾ നേരം കളയാതെ നേരെ കാടിനുള്ളിലേക്ക് പോയി അവരെ കണ്ടാലോ?”  എന്നായി വെറ്ററിനറി സയൻസ് വിദ്യാർഥികൂടിയായ എന്റെ സുഹൃത്ത്. ” കാട്ടിൽ നിങ്ങൾക്ക് കുറച്ചധികം നടക്കേണ്ടി വരും, പിന്നെ വൈകുന്നേരമാണ്, ഇത് ആനയും കടുവയുമൊക്കെയുള്ള മുത്തങ്ങാ കാടാണ്…” എന്നൊക്കെ അവർ പറഞ്ഞെങ്കിലും ഞങ്ങൾ ഒട്ടും പിന്നോട്ടില്ലായിരുന്നു. പറഞ്ഞു വരുന്നത് വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിനടുത്തുള്ള ആദിവാസി വനഗ്രാമമായ ചിറാമൂല കോളനിയിൽ ഒരു കൂട്ടരെ കാണാൻ പോയ അനുഭവമാണ്.

ആനക്കിടങ്ങുകളും ആനവേലികളും പിന്നിട്ട് ഒരു മൂന്ന് മൂന്നര കിലോമീറ്റര്‍ മുത്തങ്ങാ വനത്തിനുള്ളിലേക്ക് നടന്നെത്തിയപ്പോൾ ദൂരെനിന്നു കുമിഴു മരത്തിന്റെ തകിടുകൾ തമ്മിലുരസുന്ന വലിയ ശബ്ദം കേട്ടുതുടങ്ങി. അത് കേൾക്കേണ്ട താമസം "ദാ അവരവിടെയുണ്ടെന്നു" പറഞ്ഞു കൂടെയുണ്ടായിരുന്ന ആദിവാസികർഷകൻ കൈചൂണ്ടി.

ഒരിത്തിരി കൂടി ദൂരം നടന്നപ്പോഴതാ, വയനാടൻ കാട്ടു പച്ചയിൽ മതിമറന്നു തീറ്റതേടുന്ന അവർ. കൂടെ അവർക്കു കൂട്ടായി മൂന്നുനാലു ആദിവാസി കർഷകരും, എണ്ണമറ്റ കൊറ്റി കൂട്ടങ്ങളും. അതേ, ഞങ്ങൾ  തേടിപ്പോയ, ചെറിയ ബലിഷ്ഠമായ കൊമ്പുകളും അധികം വളർച്ചയില്ലാത്ത ശരീരവും, അസാമാന്യകരുത്തുമുള്ള അത്യപൂർവ്വങ്ങളായ വയനാടൻ കുള്ളൻ പശുക്കൾ.

Also Read: പാലുത്പാദനത്തിന്റെ വികസനോന്മുഖത; ക്ഷീര സഹകരണ സംഘങ്ങളുടെ ഭാവി ആര് നിശ്ചയിക്കും?

വയനാട് കുള്ളന്‍ പശുക്കള്‍

ഒരു വിക്കിപീഡിയയിൽ നിന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിച്ചെന്നു വരില്ല. ഒരു ഗൂഗിൾ ഇമേജിലും ഇവരെ നിങ്ങൾ കണ്ടെന്നും വരില്ല. കാരണം എല്ലാ ഗൂഗിൾ മാപ്പുകൾക്കും അന്യമാണ് ഇവരുടെ വഴികളും ഇവർക്കൊപ്പം കാടുകയറുന്ന ആദിവാസി കർഷകരുടെ ദൂരങ്ങളും.

നമ്മൾ വംശനാശം വിധിച്ച നമ്മുടെ നാടൻ പശുജനുസ്സുകളിലെ അവസാനത്തെ കണ്ണികളിലൊന്നാണ് വയനാട്ടിലെ തനതു കുള്ളൻ പശുക്കൾ. 1961 -ൽ കേരളത്തിൽ നടപ്പിലാക്കിയ കന്നുകാലി വികസന നയത്തിന്റെ  (Cattle improvement act -1961) വരവോടു കൂടിയാണ് നമ്മുടെ നാട്ടിലെ നാടൻ പശുവർഗത്തിനറെ നാശം ആരംഭിക്കുന്നത്. അത്യുൽപ്പാദന ശേഷിയുള്ള കന്നുകാലികളെ മാത്രം പ്രോത്സാഹിപ്പിക്കുക എന്ന കച്ചവട മനഃസ്ഥിതിയിലേക്ക് നമ്മുടെ നയങ്ങൾ ചുരുങ്ങിയപ്പോൾ, നമ്മുടെ നാടൻ പശുക്കൾ നമുക്കന്യമായി തുടങ്ങി.

വംശനാശം സംഭവിച്ചതെങ്ങനെ?

തൊഴുത്തുകളിൽ  കയറിയിറങ്ങി നാടൻ  കാളകളുടെ വരിയുടക്കൽ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കുകയും, നാടൻ ഇനങ്ങളെ  പ്രജനനത്തിനായി വളർത്തുന്നത് നിയമപരമായി നിരോധിക്കുകയും, അത്യുൽപ്പാദനശേഷിയുള്ള വിദേശയിനം പശുക്കളുടെ ബീജങ്ങൾ സംസ്ഥാനമൊട്ടാകെ കൃത്രിമ ബീജാധാനം വഴി കുത്തിവെക്കാനും ആരംഭിച്ചതോടെ പാലുത്പ്പാദനം ഗണ്യമായി വർധിച്ചെങ്കിലും നമുക്ക് നഷ്ടമായത് നമ്മുടെ മണ്ണിനോടും കാലാവസ്ഥയോടും ഇഴചേർന്നു ജീവിച്ച നാടൻ ജനുസ്സുകളെയാണ്. ആ മിണ്ടാപ്രാണികളുടെ  ജീവിക്കാനുള്ള അവകാശത്തെ തന്നെ നിഷേധിച്ച വലിയ ക്രൂരതയാണ് ധവളവിവിപ്ലവങ്ങളുടെ പെരുപ്പിച്ച കണക്കുകൾക്കിടയിൽ മറഞ്ഞിരിക്കുന്നത്. വരിയുടക്കലും മറ്റ് ഉന്മൂലനതന്ത്രങ്ങളുമായി വയനാടിന്റെ വനാന്തരങ്ങളിലേക്ക് സർക്കാർ സംവിധാനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാതെ പോയതുകൊണ്ട് മാത്രം, വംശനാശമടയാതെ രക്ഷപ്പെടാവരാണ് വയനാട്ടിലെ ഈ കുള്ളൻ പശുക്കൾ.

വയനാട് കുള്ളന്റെ പ്രത്യേകതകള്‍

കാറ്റും മഴയും വകവെക്കാതെ പകലന്തിയോളം വയനാടൻ കാടുകളിൽ മേഞ്ഞുനടന്ന വൈകിട്ട് തന്റെ മേച്ചിലുകാരനൊപ്പം ഗ്രാമങ്ങളിലെ തൊഴുതുകളിലേക്ക് കൂട്ടമായി തിരികയെത്തുന്ന നാടിന്റെയും കാടിന്റെയും നന്മയുള്ള ജീവിവർഗ്ഗം. 

വയനാട് കുള്ളന്‍ പശുക്കളെ മേയ്ക്കുന്ന ആദിവാസി കര്‍ഷകന്‍

ഇന്നുവരെ ഒരു മൃഗ ഡോക്ടർക്കും ഇവയെ ചികിൽസിക്കേണ്ടി വന്നിട്ടില്ല, കാരണം രോഗങ്ങൾ ഒന്നും തന്നെയില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് വയനാടൻ മേഖലയിൽ കുളമ്പുരോഗം പടർന്നു പിടിച്ചു അനവധിയായ പശുക്കൾ മരണപ്പെടുകയും ക്ഷീരമേഖലയിൽ വലിയ പ്രതിസന്ധി തന്നെയുണ്ടാവുകയും ചെയ്തപ്പോഴും ഈ കുള്ളൻപശുക്കളിൽ ഒന്നിനുപോലും രോഗബാധയേറ്റില്ലന്നെത് ഇവയുടെ പ്രതിരോധശേഷിയുടെയും അതിജീവനശക്തിയുടെയും വലിയ തെളിവുകളാണ്. ഒരു കാലാവസ്ഥാവ്യതിയാനവും ഇവരെ ബാധിച്ചിട്ടില്ല. അത്രമാത്രം ഈ നാടിന്റെ ഭൂമിശാസ്ത്രത്തോട് ഇവർ ഇഴചേർന്നിരിക്കുന്നു. ഇവയുടെ പാലും നെയ്യും ഇന്നും ഗോത്ര സമൂഹം ഔഷധമായി ഉപയോഗിക്കുന്നു.

കന്നുകാലിസമ്പത്തും കിരാത നയങ്ങളും

മുത്തങ്ങയിലും ചെതലയത്തും തിരുനെല്ലിയിലും അങ്ങനെ ചിലയിടങ്ങളിൽ, കേവലം 200 -ല്‍ താഴെ മാത്രമാണ് ഭൂമുഖത്ത് ഇനി ഈ കുള്ളൻ പശുക്കൾ ബാക്കിയുള്ളത്. ആദിവാസി ഗോത്രസമൂഹമായ പണിയവിഭാഗത്തിലെ കർഷകരാണ് തങ്ങളുടെ ഏറ്റവും പരിമിതമമായ സാഹചര്യങ്ങളിൽ ഇന്നും വയനാട്ടിലെ കുള്ളൻ പശുക്കളുടെ സംരക്ഷണത്തിൽ ഏർപെട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് കാലാവസ്ഥാവ്യതിയാനത്തെയും പുത്തൻരോഗങ്ങളെയും പ്രതിരോധിക്കാനാവാതെ അത്യുത്പ്പാദനശേഷിയുള്ള പശുക്കൾ പരാജയപ്പെടുമ്പോൾ സമൂഹം വയനാടൻ കുള്ളൻ പശുക്കളടക്കമുള്ള നാടൻ പശുക്കളുടെ മഹിമയെ തിരിച്ചറിയുന്നുണ്ട്. മാത്രവുമല്ല, 2002 -ൽ പാർലിമെന്റ് പാസാക്കിയ ദേശീയ ജൈവവൈവിധ്യ നിയമം നമ്മുടെ നാടൻ കന്നുകാലി സമ്പത്തിനെ കാത്തുസൂക്ഷിക്കേണ്ടതിനറെ പ്രാധാന്യത്തെ എടുത്തുപറയുന്നുമുണ്ട്. എങ്കിലും 1961- ൽ കേരളത്തിൽ നടപ്പിൽ വന്ന കന്നുകാലി വികസനനയത്തിലെ കിരാതമായ  നയങ്ങൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്നതാണ് വിചിത്രകാരമായ വസ്തുത.

വയനാട് കുള്ളന്‍ പശുക്കളെ സംരക്ഷിക്കുന്ന ആദിവാസി കര്‍ഷകന്‍

തന്റെ 72ാം വയസ്സിലും ഈ വയനാടൻ പശുക്കൾക്കൊപ്പം കാടുകയറുന്ന ശ്രീധരേട്ടനും, കുഞ്ഞിരാമേട്ടനും അവർക്ക് കൂടെയുള്ള ചുരുക്കം ചില കർഷകരും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ വലിയ ഉദാഹരണങ്ങളാണ്. പകലന്തിയോളം നൂറോളം വരുന്ന ഈ കുള്ളൻ പശുക്കൾക്കൊപ്പം, അവരെയും മേയ്ച്ചുകൊണ്ട് കാടുകയറുന്ന ഈ ആദിവാസികർഷകർ  ഗോസംരക്ഷണത്തിനറെ മഹത്തായ മാതൃകകൾ ഈ സമൂഹത്തോട് പങ്കുവെക്കുന്നുണ്ട്. ഉറവിടങ്ങളിൽ തന്നെയുള്ള ജൈവസംരക്ഷണത്തിന് ( In -situ conservation ) ഇതിനേക്കാൾ മികച്ച ഉദാഹരണങ്ങൾ വേറെ ഏതുണ്ട്. ഈ നാട്ടുനന്മയെ തങ്ങളാലാവും  വിധം പരിപാലിക്കുമ്പോഴും ഈ കർഷകർക്ക് പട്ടിണിയും പരിവട്ടവും മാത്രം ബാക്കി. ഈ കാലിക്കൂട്ടവുമായി കർഷകർ കാടുകയറുന്നത് വിലക്കിയും, വനനിയമത്തിനറെ പേര് പറഞ്ഞു ഭയപ്പെടുത്തിയും ഈ നാട്ടുനന്മയെ നശിപ്പിക്കാൻ വനംവകുപ്പ് ആവുന്നത്ര ശ്രമിക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം.

നാടൻ പശു സംരക്ഷണത്തിനായി ദേശീയതലത്തിലും സംസ്ഥാന തലത്തിലും രാഷ്ട്രീയ ഗോകുല്‍ മിഷന്‍ അടക്കം  നിരവധിയായ പദ്ധതികൾ നിലവിലുണ്ടെങ്കിലും അവയിൽ  ഒന്നുപോലും ഈ കാടുകയറി വന്നിട്ടില്ല. ഇന്ന് കേരളത്തിലെ മറ്റു നാടൻ പശുവിനങ്ങളായ വെച്ചൂർപശു, കാസർഗോഡൻ കുള്ളൻ, വടകര കുള്ളൻ, ചെറുവള്ളി പശു തുടങ്ങിയ ഇനങ്ങളെ സംരക്ഷിക്കാൻ  സർക്കാർ, സ്വകാര്യ മേഖലകളിൽ  വിവിധ ഫാമുകളും ട്രസ്റ്റുകളും ഉണ്ടായിരിക്കെ വയനാടൻ കുള്ളൻപശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള കർമ്മപദ്ധതികൾക്ക് രൂപംകൊടുക്കുവായുള്ള യാതൊരു ശ്രമങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. കേരള വെറ്ററിനറി സർവകലാശാലയുടെ ആസ്ഥാനമടക്കം നിരവധിയായ സൗകര്യങ്ങൾ വയനാട്ടിൽ ഉള്ളപ്പോഴാണ് ഈ ദുരവസ്ഥ.

കര്‍മ്മപദ്ധതികള്‍ ഇനിയെപ്പോള്‍?

ആസ്ബറ്റോസ് ഷീറ്റ് കൊണ്ടും മരത്തടികൾ കൊണ്ടും നിർമിച്ച ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ തൊഴുത്തുകളിലാണ് ഈ കുള്ളൻ പശുക്കളുടെ വാസം. തങ്ങൾ ചോർന്നൊലിക്കുന്ന കൂരകളിൽ, മുണ്ടുമുറുക്കിയുടുത്തു ജീവിക്കുമ്പോഴും തങ്ങളുടെ വാത്സല്യനിധികളായ ഈ കുഞ്ഞൻ പശുക്കൾക്ക് അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു തൊഴുത്തൊരുക്കുക എന്നതാണ് ഈ ആദിവാസികര്‍ഷകരുടെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നങ്ങളെ സാധ്യമാക്കാനും ഈ കർഷകർക്ക് ഒരു കൈത്താങ്ങാവാനും സർവോപരി ഈ നാട്ടുമഹിമയെ വരുംനാളുകൾക്കായി കാത്തുസൂക്ഷിക്കാനും പൊതുസമൂഹത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും നിസ്വാർത്ഥമായ പിന്തുണ അനിവാര്യമാണ്. തനത് ആവാസവ്യവസ്ഥകളില്‍ ഈ നാടൻ ഇനത്തിന്റെ  സംരക്ഷണം നടപ്പിലാക്കുന്നതിനായും, അവയിൽ അന്തർലീനമായ അപൂർവ ജീനുകളെ സംരക്ഷിക്കുന്നതിനും ശാസ്ത്രീയ ശ്രമങ്ങൾ വേണ്ടതുണ്ട്. "ഒരു രാജ്യത്തിന്റെ  മഹത്വത്തെ  വിലയിരുത്തേണ്ടത് ആ രാജ്യത്ത് മൃഗങ്ങൾ എങ്ങനെ പരിപാലിക്കപെടുന്നു എന്നതിനെ  അടിസ്ഥാനമാക്കിയാണെന്ന്" നമ്മെ ഓർമിപ്പിച്ച മഹാത്മാഗാന്ധിയുടെ വാക്കുകളെ ഈയവസരത്തിൽ സ്മരിക്കാം.

ഈ നാട്ടുമഹിമയെ കാത്തുസൂക്ഷിക്കൽ തങ്ങളുടെ ജീവിതദൗത്യമാണെന്ന തിരിച്ചറിവിൽ, ഈ മനുഷ്യർ വീണ്ടും നാളത്തെ പ്രഭാതത്തിൽ കാടുകയറുകയാണ്, തങ്ങളുടെ അരുമപശുക്കളെയും മേയ്ച്ചുകൊണ്ട്... ഇവർക്ക് ശേഷം ഈ ജീവിവർഗ്ഗത്തെ കാത്തുസൂക്ഷിക്കാൻ ആര് എന്നുള്ളത്‌ കാലത്തിന്റെ ചോദ്യം?

Also Read: യന്ത്രങ്ങള്‍ മനുഷ്യകരങ്ങള്‍ക്ക് പകരമാകുന്ന കാലത്തെ പശുവളര്‍ത്തലും ഫാം നവീകരണവും

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]