കോതാണ്ടനെ കണ്ടിട്ടുണ്ടോ, തൊണ്ണൂറാംതൊണ്ടിയെ തൊട്ടിട്ടുണ്ടോ, ഓക്കൻപുഞ്ചനെ ഓർമ്മയുണ്ടോ, ഓണമൊട്ടനെ ഉണ്ടിട്ടുണ്ടോ?

ഗന്ധകശാല, ജീരകശാല തുടങ്ങിയ വിത്തിനങ്ങൾ ഏത് സസ്യത്തിന്റേതാണ്? ചോദ്യകർത്താവ് ചോദ്യമെറിഞ്ഞു.

കേരളസംസ്ഥാന വനംവകുപ്പ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി തൃശ്ശൂരിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരമാണ് വേദി . അത് വരെയുള്ള ചോദ്യങ്ങൾക്കത്രയും ഉടനടി ഉത്തരങ്ങൾ നൽകിയ വിദ്യാർത്ഥികൾ ഈ ചോദ്യത്തിന് മുന്നിൽ നിശബ്ദരായി. പിന്നെ ഉത്തരത്തിനുള്ള അവസരം സദസ്സിനായി. സദസ്സും ഒരുവേള ആലോചനയിലാണ്ടു. പിന്നെ വ്യത്യസ്തമായ ഉത്തരങ്ങൾ വിളിച്ചുപറഞ്ഞു. അതെ നമ്മുടെ ഓർമകളിൽ നിന്ന് പോലും എന്നെ അപ്രത്യക്ഷമായിരിക്കുന്നു, മൺമറഞ്ഞുപോയ നമ്മുടെ പൂർവികർ വയലിൽ വിയർപ്പുവാറ്റി വിതച്ചു കൊയ്തെടുത്ത, കാലത്തിന്റെ കലവറകൾ നിറച്ച, തലമുറകളുടെ വിശപ്പ് മാറ്റിയ നമ്മുടെ തനതു നാടൻ നെൽവിത്തിനങ്ങൾ. അവയുടെ പേരുപോലും നമുക്ക് തീർത്തും അപരിചിതമായിരുന്നു.

നാല്പത്തിയൊൻപത് കുട്ടികളുള്ള ക്ലാസ്സിൽ താൻ ഒരിക്കൽ കുറച്ച് നെന്മണികൾ കൊണ്ട് വന്നപ്പോൾ, അതിൽ വെറും പന്ത്രണ്ട് പേർക്ക് മാത്രമേ അത് നെൽവിത്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവുള്ളൂയെന്നും, ബാക്കിയുള്ളവർ അത് എന്താണെന്നറിയാതെ മിഴിച്ചിരുന്നുവെന്നും ഉള്ള,  ഒരു ക്ലാസ് റൂം അനുഭവത്തെ മലപ്പുറത്ത് നിന്നുള്ള ഒരു പ്രൈമറി സ്കൂൾ അധ്യപിക പ്രമുഖപത്രത്തിൽ പങ്കുവെച്ചത് ഈയിടെയാണ്.

Also Read: വിത്തുത്പാദനകേന്ദ്രങ്ങളുടേയും ഗവേഷകരുടേയും മാത്രം ഉത്തരവാദിത്തമാണോ നെല്‍കൃഷി സംരക്ഷണം?

ഗന്ധകശാലയും, ജീരകശാലയും, കോതാണ്ടനും, ഓണമൊട്ടനും, ചെന്നെല്ലും,  ചോമാലയും തുടങ്ങി നൂറുകണക്കിന് തനതു നെൽവിത്തിനങ്ങളുടെ മഹത്തായ പാരമ്പര്യം തന്നെ നമ്മുടെ നാടിനുണ്ടായിരുന്നു. നിറത്തിലും, രൂപത്തിലും, വളർച്ചയിലും, വിളവിലും, രുചിയിലും, ഗുണത്തിലും, പ്രകൃതിയോടുള്ള അതിജീവനശേഷിയിലും, സമൂഹവുമായുള്ള സാംസ്കാരിക ബന്ധത്തിലുമെല്ലാം ആ നെൽവിത്തിനങ്ങൾ ഏറെ വൈവിധ്യം പുലർത്തിയിരുന്നു. ഒരു ലക്ഷത്തിൽ പരം നെല്ലിനങ്ങൾ ഭാരതത്തിൽ മാത്രം കൃഷിചെയ്തിരുന്നതായി സാക്ഷ്യപ്പെടുത്തുന്ന നിരവധിയായ തെളിവുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. സിന്ധുനദീതടസംസ്കാരത്തോളം പഴക്കമുള്ള ഒരു നെൽകൃഷി പാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. തിരുവിതാകൂർ മുതൽ വടക്കൻ മലബാർ വരെ വ്യാപിച്ചു കിടന്ന പഴയ കേരളത്തിൽ മാത്രം മൂവായിരത്തിൽപരം തനതു നെൽവിത്തിനങ്ങൾ കൃഷിചെയ്തിരുന്നതായി ആ കാലങ്ങളിൽ പുറത്തിറക്കപ്പെട്ട ബ്രിട്ടീഷ് ഗസറ്റുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ നാമമാത്രമായ തനതുനെല്ലിനങ്ങൾ മാത്രമേ നമുക്കിന്ന് ബാക്കിയുള്ളൂ. സാമൂഹികജീവിതത്തിൽ വന്ന മാറ്റങ്ങളും, അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ് നെൽവിത്തിനങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയ ഹരിതവിപ്ലവവുമെല്ലാം വൈവിധ്യപൂർണ്ണമായ ഒരു നെൽ പൈതൃകത്തെ നമുക്ക് നഷ്ടപ്പെടുത്തി.

ഗന്ധകശാല വിത്ത്

വയനാടിൻറെ നെൽപാരമ്പര്യവും, ഗോത്രസമൂഹത്തിന്റെ വയൽജീവനവും

വയനാട് അഥവാ വയൽ നാട്, വയനാടിന് വയൽ എന്ന പരിസ്ഥിതി വ്യൂഹവുമായുള്ള അഭേദ്യബന്ധത്തെ അതിന്റെ പേര് പോലും അന്വർത്ഥമാകുന്നുണ്ട്. കേരളത്തിലെ തനതു നെൽകൃഷിയുടെ പഴമയിലും, പാരമ്പര്യത്തിലും, ജൈവവൈവിധ്യത്തിലും വയനാടിനും, വയനാട്ടിലെ ഗോത്രകർഷകസമൂഹത്തിനും വലിയ സ്ഥാനം തന്നെയുണ്ട്. ഒന്നാംകൃഷിയായ നഞ്ചകാലത്തും, രണ്ടാം കൃഷിയായ പുഞ്ചകാലത്തും, കമ്പളനാട്ടിയുടെ താളത്തിനൊത്ത് ഞാറുനട്ട്  ഗോത്രസമൂഹം അവരുടെ നെൽപാരമ്പര്യത്തെ തലമുറകളോളം കാത്തുസൂക്ഷിച്ചു.

Also Read: വടക്കൻ കേരളത്തിലെ ആദ്യ നെല്ല് മ്യൂസിയം മലപ്പുറത്ത്; സന്ദർശകരെ കാത്തിരിക്കുന്നത് 75 ഓളം നെ‌ൽവിത്തിനങ്ങൾ

കൊട്ടും കുരവയും , നാടന്പാട്ടിന്റെ ശീലുകളും, തുടികൊട്ടിന്റെ താളവും, പരമ്പരാഗത നൃത്തച്ചുവടുകളുമായി ആദിവാസിസമൂഹമായ പണിയസമുദായത്തിലെ കർഷകർ വയലിൽ ഞാറുനട്ടിരുന്ന കമ്പള നാട്ടിയുത്സവങ്ങൾ വയനാടൻ വയലുകളുടെ പ്രത്യേകതയായിരുന്നു. ഗോത്ര സമൂഹത്തിന്റെ സാംസ്കാരികസ്വത്വം അടയാളപെടുത്തിയ കമ്പളനാട്ടിയെന്ന വിളനടൽ ഉത്സവത്തിൽ, ഒരു സംഘം കർഷകർ വയൽവരമ്പിൽ നിന്ന് താളമേളങ്ങളും നാടൻപാട്ടും മുഴക്കുമ്പോൾ, മറുസംഘം അതിന്റെ ഈണത്തിനൊത്തു അതിവേഗത്തിൽ വയലിൽ ഞാറുനടൽ പൂർത്തിയാക്കുന്നു. കമ്പളനാട്ടിയുടെ ആരവങ്ങൾ കാലത്തിനു പിന്നിൽ നിശബ്ദമായെങ്കിലും,  ഇന്നും പഴയ കർഷകരുടെ ഓർമകളിൽ വിളനാട്ടിയുത്സവത്തിന്റെ താളമുണ്ട്. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്ന കുറിച്യർ യുദ്ധ കാലത്തുപോലും, രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഒരു കൂട്ടർ യുദ്ധത്തിന് പോവുമ്പോൾ മറ്റുള്ളവർ വയലിൽ കൃഷിയിൽ ഏർപ്പെടുമായിരുന്നത്രെ. അത്രമാത്രം വയലും നെല്ലും ഗോത്രജനതയുടെ ജീവിതവുമായി ബന്ധപെട്ടിരുന്നു.

വയനാടൻ ചെന്നെല്ല്

സമുദ്രനിരപ്പിൽ നിന്നും രണ്ടായിരത്തോളം അടി ഉയരത്തിൽ, സഹ്യസാനുക്കളിൽ  നടത്തി വന്ന വയനാടൻ നെൽകൃഷി അതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷകൾക്കൊപ്പം, വിത്തുകളുടെ വൈവിധ്യത്താലും ശ്രദ്ധേയമായിരുന്നു. എഴുപത്തിയെട്ടിൽപരം തനതു നെൽവിത്തിനങ്ങൾ അടക്കം, നൂറ്റി എഴുപതോളം നെല്ലിനങ്ങൾ വയനാട്ടിൽ മാത്രം കൃഷി ചെയ്തിരുന്നു. സുഗന്ധം പരത്തുന്ന നെല്ലിനങ്ങളായ കയമയും, ഗന്ധകശാലയും, ജീരകശാലയും, ഔഷധഗുണം ഏറെയുള്ള ഞവരയും, ചെന്നെല്ലും, വരൾച്ചാപ്രതിരോധശേഷിയും, പോഷകസമൃദ്ധവുമായ ചെന്താടിയും, ചെന്തൊണ്ടിയും, അടുക്കനും, കല്ലിടിയാരനും കീടപ്രതി രോധശേഷിക്ക് പേരുകേട്ട മുള്ളകയമ, തൊണ്ടി,  വെളിയൻ അടക്കം വയനാടൻ നെൽവൈവിധ്യം വിശാലമായിരുന്നു.മരത്തൊണ്ടി, ചെന്നൽതൊണ്ടി, ചെമ്പകം, ചെന്താടി, കുറുവ, കറുത്തൻ, തവളക്കണ്ണൻ എന്നിങ്ങനെ വയനാടൻ നെൽവിത്തുകൾ ഇനിയും  ഏറെ. വരൾച്ചക്കെതിരെ മാത്രമല്ല, വെള്ളപൊക്കപ്രതിരോധ ശേഷിക്കും പേരുകേട്ട നെൽ വിത്തിനങ്ങൾ വയനാട്ടിൽ ഉണ്ടായിരുന്നു ഈ ജൈവവൈവിധ്യത്തിന്റെ  മഹാഭൂരിപക്ഷവും ഇന്ന് നമുക്ക് അന്യമായിത്തീർന്നു എന്നതാണ് നിർഭാഗ്യകരമായ വസ്തുത. 

Also Read: നമുക്ക് വിത്തുഗ്രാമങ്ങള്‍ വേണം

കേരളസംസ്ഥാന ജൈവവൈവിധ്യബോർഡ് പൊതുജന പങ്കാളിത്തത്തോടെ തയ്യാറാക്കിയ ജൈവവൈവിധ്യ രേഖയിലെ നിഗമനങ്ങൾ പ്രകാരം, അമ്പത്തിയഞ്ചിൽപരം വയനാടൻ നെൽ വിത്തിനങ്ങൾ നമുക്ക് എന്നെന്നേക്കും അന്യമായിക്കഴിഞ്ഞു. കേരള കാർഷിക സർവകലാശാലയും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് നടത്തി ഈയിടെ പ്രസിദ്ധീകരിച്ച പഠനപ്രകാരം വയനാട്ടിൽ ഇനി കേവലം അറുപത്തിരണ്ട്  നെല്ലിനങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ആനചൂടൻ, അച്ചാടി,  ചീനച്ചുണ്ടൻ, ചീന, പുഞ്ചചീര തുടങ്ങി സവിശേഷതകൾ ഏറെയുണ്ടായിരുന്ന വിത്തിനങ്ങളത്രയും വിസ്‌മൃതിയിലാണ്ടു കഴിഞ്ഞു.

വിത്ത് വിജ്ഞാനവും സംസ്കാരവും

“സ്ത്രീകളുടെ ഗര്‍ഭകാലത്ത്, അവർക്ക് പ്രസവരക്ഷാ ഔഷധമായി ഗോത്രസമൂഹം നൽകിയിരുന്നത് ചെന്നെല്ലിൻറെ ചോറായിരുന്നുവത്രെ”- ആറടിയുയരത്തിൽ വളർന്ന്, ഏഴുമാസംകൊണ്ടു മൂപ്പെത്തുന്ന ചെന്നെല്ലിൻറെ ഔഷധഗുണം ഗര്‍ഭസംബദ്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിരോധവും, പ്രതിവിധിയുമാണെന്ന അറിവ് ഗോത്രസമൂഹം അവരുടെ അനുഭവത്തിൽ നിന്നും ഉൾക്കൊണ്ടതാണ്. ചെന്നെല്ലിന് ഗർഭകാലത്തെ ഹോർമോൺ സന്തുലനത്തിൽ വഹിക്കാൻ കഴിയുന്ന പങ്കിനെ ഇന്നു നമുക്ക് ഒരു പക്ഷെ ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചേക്കാം. ഇങ്ങനെ നെൽവിത്തുകളുമായി ബന്ധപ്പെട്ടു പരമ്പരാഗത വിജ്ഞാനീയത്തിന്റെ വലിയൊരു ശൃംഖല തന്നെ ഗോത്രസമൂഹത്തിൽ നിലനിന്നിരുന്നു. ഗോത്രജ്ഞാനത്തിന്റെ  ഏടുകൾ ഏറെയും നെല്ലിനങ്ങൾക്കൊപ്പം കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും  അവരുടെ ഓർമകളിൽ ഇന്നും കുറെയേറെ ബാക്കിയുണ്ട്. ആദിവാസി തറവാടുകളുടെ പൈതൃകസമ്പത്ത് എന്ന് വിശേഷിപ്പിക്കാവുന്ന ഓണമുട്ടം അരിയുടെ പായസം, അവർ തങ്ങളുടെ അതിഥികൾക്ക് വിളമ്പിയത് അതിന്റെ ഔഷധ മൂല്യത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടായിരുന്നു. ഇങ്ങനെ പൈതൃക വിജ്ഞാനത്തിന്റെ സജീവമായ ഒരിടം തന്നെ നെല്ലുമായി രൂപപെട്ടുണ്ടായിരുന്നു.

ഈയിടെ നടന്ന കമ്പളനാട്ടിയുടെ പുനരാവിഷ്കാരം

Also Read: ഇനിയൊരു ഹരിതവിപ്ലവം ഈ മണ്ണ് സഹിച്ചെന്നുവരില്ല

കൊയ്ത ശേഷം, വ്യത്യസ്തമായ നെൽവിത്തിനങ്ങൾ ഉണക്കി വൈക്കോലിലോ, വാഴപ്പോളയിലോ പൊതിഞ്ഞു ദീർഘനാൾ സൂക്ഷിക്കുന്ന “വിത്തുകളുടെ മൂടകെട്ടൽ” ആദിവാസികൾ അവലംബിക്കുന്ന വിത്തുസംരക്ഷണത്തിനായുള്ള തനതുമാർഗ്ഗമാണ്. രോഗബാധയും കീടബാധയും കൂടാതെ, ഈർപ്പനഷ്ടം ലവലേശമില്ലാതെ വിത്തുകൾ സൂക്ഷിക്കാൻ മൂടകെട്ടൽ വഴി സാധ്യമാവുന്നു.ഇങ്ങനെ സൂക്ഷിക്കുന്ന വിത്തുകൾ വിത്തുസംരക്ഷണത്തിനും, വിത്തുകൈമാറ്റത്തിനും പിന്നീട്  സഹായകരമായിതീരുന്നു.നഞ്ചകൃഷികാലത്ത് വിളവിറക്കിയ ദീർഘകാലമൂപ്പുള്ള  ഇനങ്ങൾ അപ്രതീക്ഷിതമായ കാലാവസ്ഥാമാറ്റങ്ങളാൽ നശിച്ചുപോയാൽ, ഇങ്ങനെ സൂക്ഷിച്ചുവെച്ച വിത്തിനങ്ങൾ രണ്ടാം കൃഷിയായ പുഞ്ചകൃഷിയിൽ നട്ടു വിളവെടുക്കാൻ സാധിക്കുന്നു. “മൂടകെട്ടൽ”  എന്ന പരമ്പരാഗത വിത്തുസംരക്ഷണരീതിയോട് കിടപിടിക്കുന്ന വിത്തുസംരക്ഷണരീതികൾ ഏറെയൊന്നും ഇന്നും നമുക്ക് പകരം വെക്കാനില്ല. വിത്തുകളുടെ നാശത്തോടൊപ്പം നമുക്ക് അന്യമായി തീരുന്നത് ഈ തരത്തിലുള്ള നെൽ അനുബന്ധിയായ അറിവുകളുടെ കൈവഴികൾ കൂടിയാണ്.

Also Read: മണ്ണുരുളകളില്‍ വിത്ത് പൊതിഞ്ഞ് മനുഷ്യമനസ്സുകളില്‍ വിതച്ച് കൊയ്തൊരാള്‍

വിത്തുകളുടെ ഭാവി

പരമ്പരാഗത വിത്തുകളുടെ സംരക്ഷണം നമ്മുടെ സുരക്ഷിതമായ ഭാവിക്ക് അനിവാര്യമാണ്. വിത്തുകളുടെ ഭാവി നമ്മുടെ ഭാവിയെ നിര്‍ണയിക്കുമെന്നത് തീർച്ച. ഹരിതവിപ്ലവമടക്കമുള്ള കാർഷിക മുന്നേറ്റങ്ങളുടെ ദുരന്തഫലങ്ങൾ നമ്മെ വേട്ടയാടുന്ന കാലം കൂടിയാണിത്. കേരളത്തിന്റെ നെല്ലറയെന്ന് ഒരു കാലത്ത് നാം ചേർത്ത് വിളിച്ച കുട്ടനാടിന്റെ വർത്തമാനം എന്താണ്? ആരോഗ്യ രംഗത്ത് നിന്നുള്ള അശുഭവാർത്തകൾ അർബുദത്തിന്റെ കണക്കുകളായി കുട്ടനാടിന്റെ ആകാശത്ത് ഭീതിപരത്തുന്നുണ്ട്. രാസവളത്തോടുള്ള അമിതാശ്രയത്വം മണ്ണിനെ മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിച്ചിരിക്കുന്നു. ഒരു കാലത്ത് നാടിൻറെ വിശപ്പ് മാറ്റിയ കുട്ടനാടിന്റെ മണ്ണിന്റെ സ്വാഭാവിക ഗുണങ്ങൾ അത്രയും നഷ്ടപ്പെട്ടിരിക്കുന്നു. അമിത രാസവളപ്രയോഗം മൂലം മണ്ണിന്റെ അമ്ലത്വം വർധിച്ചു എന്നുമാത്രമല്ല ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും സാനിദ്ധ്യം കൂടിയ നിലയിലാണ്. വന്ധീകരിക്കപ്പെട്ട മണ്ണിനെ കുറിച്ച മാത്രമല്ല അർബുദത്തിന്റെ പിടിയിൽ കുതറിമാറാനാവാത്തവിധം അകപ്പെട്ട കുട്ടനാടൻ ഗ്രാമങ്ങളിലെ മനുഷ്യരെ കുറിച്ചുള്ള ശാസ്ത്രീയ റിപ്പോർട്ടുകളും വന്നുതുടങ്ങിയിട്ടുണ്ട്. കുട്ടനാട് പ്രദേശം ഉൾപ്പെടുന്ന വെളിയനാട് ബ്ലോക്കിലെ മാത്രം അർബുദനിരക്ക് ദേശീയ ശരാശരിയേക്കാളും ഇരട്ടിയാണ്. ബ്ലോക്കിലെ ആറുപഞ്ചായത്തുകളിലായി 290 ൽ അധികം ആളുകൾ അർബുദബാധിതരാണെന്ന വാർത്ത ആരിലും നടുക്കമുണ്ടാക്കുന്നതാണ്. സമാനമായ അനുഭവങ്ങൾ രാജ്യത്ത് ഇനിയും ഏറെയുണ്ട് . സമാനമായ അനുഭവങ്ങൾ രാജ്യത്ത് ഇനിയും ഏറെയുണ്ട്. ബട്ടിൻടയിൽ നിന്നും നിത്യേനെ നൂറുകണക്കിന് കാൻസർ രോഗികളുമായി രാജസ്ഥാനിലെ ബിക്കാനീറിലേക്ക്, പായുന്ന ട്രെയിൻ നമ്പർ 339, കാൻസർ ട്രെയിൻ ആണിന്ന്, ഒരുകാലത്ത്  ഹരിത വിപ്ലവത്തിന്റെ പറുദീസയായ പഞ്ചാബിൽ ബാക്കിയാവുന്നത്. മണ്ണിനെ മറന്നു നടത്തിയ രാസകൃഷിയുടെ ദുരന്തഫലം.

Also Read: മറക്കപ്പെട്ട അമ്മ ദൈവങ്ങളില്‍ നിന്നും അപഹരിക്കപ്പെട്ട വിത്തുകളിലേക്ക്

കാലാവസ്ഥാവ്യതിയാനമടക്കമുള്ള പ്രതിസന്ധികളുടെ പ്രധാന തിക്തഫലം ഭക്ഷ്യക്ഷാമമായിരിക്കുമെന്നു  വിവിധ പരിസ്ഥിതിസംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. നാം വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയ്ക്കുള്ള വിത്തുകൾ കാലവസ്ഥാമാറ്റങ്ങളെയും മറ്റും പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഓരോ നാടിന്റെയും പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ സവിശേഷതകളുമായി ഇഴചേർന്നു രൂപപ്പെട്ട അതിജീവനശേഷിയേറെയുള്ള നെൽവിത്തിനങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും, അതിന്റെ ജനിതകശേഷി പ്രയോജന പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഇവിടെയാണ്. ഓണമൊട്ടനും, തൊണ്ണൂറാംതൊണ്ടിയും, തവളക്കണ്ണനുമൊക്കെയടക്കമുള്ള നാടൻ  നെൽവിത്തിനങ്ങളെ തിരിച്ചുപിടിച്ച് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇത് തിരിച്ചറിഞ്ഞു കൊണ്ട് പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷണത്തിന് ഒറ്റയ്ക്കും കൂട്ടായുമുള്ള നിരവധിയായ പ്രവർത്തനങ്ങൾ ഇന്ന് നടക്കുന്നുണ്ട്.

ചെറുവയൽ രാമൻ, പരമ്പരാഗത വിത്ത് സംരക്ഷകന്‍

കേന്ദ്രസർക്കാരിന്റെ മുൻവർഷത്തെ പ്ലാന്റ് ജിനോം സേവിയർ പുരസ്‌കാരം നേടിയ വയനാട് മാനന്തവാടിയിലെ ചെറുവയൽ രാമനെ പോലെ നിരവധിയായ കർഷകർ നെൽവിത്തുകളുടെ സംരക്ഷണത്തിന് വേണ്ടി മുന്നോട്ട് വരുന്നുണ്ട്. വിത്ത് സംരക്ഷണത്തിൽ,  പ്രത്യേകിച്ച് വയനാടൻ നെൽവിത്തുകളുടെ സംരക്ഷണത്തിൽ മാതൃകാസാന്നിധ്യമായ ചെറുവയൽ രാമൻ തനറെ ചുരുങ്ങിയ കൃഷിയിടത്തിൽ നാല്പതോളം നെല്ലിനങ്ങൾ വർഷാവർഷം കൃഷിചെയ്ത് സംരക്ഷിക്കുന്നു. “തണൽ” എന്ന പരിസ്ഥിതിസംഘടനയുടെ കീഴിൽ, വയനാട് പനവല്ലിയിൽ 256- ൽ പരം തദ്ദേശീയ നെൽവിത്തിനങ്ങൾ കൃഷിചെയ്ത് പോരുന്നുണ്ട്. “സേവ്  അവർ റൈസ്” എന്ന പ്രചാരണ പരിപാടിയും, ചെറിയ ഒരു കൃഷിയിടത്തിൽ വ്യത്യസ്ത ഇനങ്ങൾ വിളയിക്കുന്ന റൈസ് ഡൈവേഴ്‌സിറ്റി ബ്ലോക്കുകളും (Rice diversity block) അവർ ഏറ്റെടുത്ത് നടത്തുന്നുണ്ട്. വംശനാശമടയാനായ വിത്തുകളെ വീണ്ടെടുക്കാനും നാടിനു പരിചയപ്പെടുത്താനും വേണ്ടിയുള്ള വിത്തുത്സവങ്ങൾ ഏറെ നടത്തപ്പെടുന്നുണ്ട്. ഗോത്ര ജനതയുടെ കാര്‍ഷികസ്വത്വമായ കമ്പള നാട്ടി പോലുള്ള ആചാരങ്ങൾ വീണ്ടുക്കാനും, അതുവഴി ഒരു കാര്‍ഷികസംസ്കൃതിയെ സംരക്ഷിക്കാനുമൊക്കെയുള്ള ശ്രമങ്ങൾ പ്രശംസനീയമാണ്. സർവ്വോപരി വിത്ത് തന്നെയാണ് ജീവൻ എന്ന പരമമായ പരിസ്ഥിതി ബോധത്തെ നാം വീണ്ടെടുക്കേണ്ടതുണ്ട് തീർച്ച അത് കാലത്തിന്റെ ആവശ്യവും അനിവാര്യതയുമാണ്.

Also Read: പ്രകൃതിയുടെ സമ്പാദ്യങ്ങള്‍ വരും തലമുറയ്ക്കായി കാത്തുവെയ്ക്കുന്ന തലക്കല്‍ ചെറിയ രാമന്‍

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]