രാജസ്ഥാനിലെ ചംനിഭായി മീന; പരമ്പരാഗത വിത്തുകളുടെ സൂക്ഷിപ്പുകാരിയെന്ന നിലയിൽ ഒരു കർഷക സ്ത്രീയുടെ ജീവിതം

രാജസ്ഥാനിലെ ചംനിഭായി മീനയുടെ കഥ പരമ്പരാഗത കൃഷിയുടെ നിലനിൽപ്പുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. വംശനാശം വന്ന് എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകുമായിരുന്ന പരമ്പരാഗത വിത്തുകളുടെ സൂക്ഷിപ്പുകാരിയാണ് തീർത്തും സാധാരണക്കാരിയായ ഈ കർഷക. രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള ഗാട്ടി ഗ്രാമത്തിലാണ് ചംനിഭായിയുടെ താമസം.

തന്റെ പ്രായം എത്രയെന്ന് ചംനിഭായിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും പണ്ടുകാലത്തെ ഭക്ഷണത്തിന്റെ രുചി ഇന്നത്തേതിനേക്കാൾ മെച്ചമായിരുന്നു എന്നവർ ഓർത്തെടുക്കുന്നു. കൊച്ചു പെൺകുട്ടിയായിരുന്ന കാലം മുതൽ താൻ വിത്തുകൾ സംഭരിക്കുന്നതായും അവർ പറയുന്നു.

നിരവധി അപൂർവയിനം വിത്തുകളാണ് ചംനാഭായിയും കുടുംബവും ചേർന്ന് വർഷങ്ങൾക്കൊണ്ട് സംഭരിച്ചത്. ഇപ്പോൾ ഈ ദൗത്യം തന്റെ മരുമക്കളായ സ്ത്രീകൾക്ക് കൈമാറിയിരിക്കുകയാണ് അവർ. “സ്ത്രീകൾക്ക് വിത്ത് സംഭരിക്കാൻ പ്രത്യേകമായ കഴിവുണ്ട്. അവർ വിത്തുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. വിത്തു സംഭരണത്തിൽ എപ്പോഴും വിശദാംശങ്ങളിൽ ശ്രദ്ധിക്കണം,” ചംനിഭായ് പറയുന്നു.

ചംനിഭായിയുടെ മരുമക്കളായ ചമ്പാഭായിക്കും ഡോളിഭായിക്കും തങ്ങളെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ വിത്തുകൾ എങ്ങനെ പരിപാലിക്കണമെന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു. എന്നാൽ ഏതാണ്ട് പത്തു വർഷം ചംനിഭായിയുടെ വിത്തു സംഭരണവും പരിചരണവും കണ്ടുപഠിച്ച അവർ ഇന്ന് ഇക്കാര്യത്തിൽ വിദഗ്ദരാണ്.

ചുറ്റുവട്ടത്തുനിന്നെടുക്കുന്ന കളിമണ്ണുകൊണ്ട് നിർമിക്കുന്ന വലിയ ഭരണികളിലാണ് ചംനിഭായിയും കുടുംബവും വിത്തുകൾ സംഭരിച്ചു വക്കുന്നത്. ഈ വലിയ ഭരണികൾ വിത്തുകൾക്ക് ആവശ്യമായ തണുപ്പ് നൽകുന്നു. ചോളത്തിന്റെ തോൽ കൊണ്ട് ഭരണകളിൽ തുളയിടുന്നത് വിത്തുകളെ ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

മണ്ണെണ്ണ, വേപ്പ്, ചാരം എന്നിവ അരച്ചുചേർത്ത ഒരു മിശ്രിതം ഭരണികളുടെ പുറത്ത് പൂശിയാണ് വിത്ത്കൾ അന്വേഷിച്ചെത്തുന്ന ഉറമ്പുകളേയും മറ്റു കീടങ്ങളേയും അകറ്റി നിർത്തുന്നത്. ചിലപ്പോൾ വിത്തുകളാൻ നിറഞ്ഞ മത്തങ്ങകളും ഇവർ സൂക്ഷിച്ചുവക്കുന്നു. കോത്തി എന്നുവിളിക്കുന്ന ഭിത്തികൾ നിർമിച്ച് അതിനുള്ളിലാക്കിയും ഇവർ വിത്തുകൾ സംരക്ഷിക്കാറുണ്ട്.

ഗ്രാമത്തെ മുഴുവൻ മുക്കിക്കളഞ്ഞ വെള്ളപ്പൊക്കത്തെക്കുറിച്ചും ചംമിഭായി ഓർക്കുന്നു. എന്ന് വിത്തുകൾക്ക് കേടുപാടുകൾ സംഭവിക്കുമോ എന്നതായിരുന്നു തന്റെ ആധിയെന്നും അവർ പറയുന്നു. ഏറെ പണിപ്പെട്ട് അന്നത്തെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിച്ചെടുത്തവയാണ് ഇന്ന് കുടുംബത്തിന്റെ കൈവശമുള്ളത്.

മറ്റു കർഷകരുമായി വിത്തുകൾ കൈമാറ്റം ചെയ്യാനും ചംനിഭായിയും കുടുംബവും ശ്രദ്ധിക്കുന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന അപൂർവയിനം വിത്തുകൾ കർഷകർക്ക് നൽകുകയും പകരമായി നൽകിയ വിത്തുകളുടെ ഒന്നരമടങ്ങ് ധാന്യം സ്വീകരിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ഇതോടൊപ്പം തങ്ങളുടെ കുടുംബവക കൃഷിയിടത്തിൽ ജൈവ കൃഷിയും ചംനിഭായിയും കുടുംബവും നടത്തുന്നുണ്ട്.

തങ്ങൾ സർക്കാർ നൽകുന്ന സൗജന്യ വിത്തുകളും കീടനാശിനികളും ഉപയോഗിക്കാറില്ലെന്ന് ചംനിഭായിയുടെ മകൻ കേശാറാം മീന പറയുന്നു. ചംനിഭായിയെപ്പോലെ പ്രകൃതിയുടെ സമ്പാദ്യങ്ങള്‍ വരും തലമുറയ്ക്കായി കാത്തുവെയ്ക്കുന്ന തലക്കല്‍ ചെറിയ രാമന്റെ ജീവിതം മുമ്പ് മണ്ണിര പ്രസിദ്ധീകരിച്ചിരുന്നു. വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള കമ്മനയിൽ നാലഞ്ചിനം മാത്രം വിത്തുകള്‍ കൃഷിചെയ്ത് സംരക്ഷിച്ചു പോന്ന ചെറുവയല്‍ രാമന്‍, രണ്ട് ദശകങ്ങളായി വിത്തുകള്‍ കണ്ടെത്തി കൃഷിചെയ്ത് സംരക്ഷിക്കുന്ന തിരക്കിലാണ്.

ചെമ്പകം, ചെന്താടി, ഓണമൊട്ടന്‍, വെളിയന്‍, ചേറ്റുവെളിയന്‍, മണ്ണുവെളിയന്‍, ഗന്ധകശാല, ചെന്നെല്ല്, ജീരകശാല, കരിബാലന്‍, തൊണ്ടി, ഇരുനാഴി, രക്തശാലി, പുന്നാടന്‍, അടുക്കറ, മുണ്ടകന്‍, തവളക്കണ്ണന്‍, ചോമാല, നവര, കഴമ, കുറുമ്പാളി, കറുത്തന്‍ എന്നിങ്ങനെ വിലമതിക്കാനാകാത്ത അത്യപൂർവമായ വിത്തികളാണ് രാമന്റെ ശേഖരത്തിലുള്ളത്. കണ്ണൂര്‍ ജില്ലകളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമായ കുറിച്യര്‍ സമുദായാംഗമാണ് രാമൻ.

ചംനിഭായിയെപ്പോലെ പാരമ്പര്യമായ കൃഷിരീതി ശീലിച്ചുപോരുന്ന രാമന്‍ രാസവളമോ കീടനാശിനിയോ തന്റെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്നും ഋതുഭേദങ്ങളെ അതീവ ശ്രദ്ധയോടെ മനസ്സിലാക്കിയാണ് കൃഷിയിറക്കുന്നതെന്നും പറയുന്നു. ജനിതക മാറ്റം വരുത്തിയ വിത്തുകളും ഒപ്പം വരുന്ന കീടനാശിനികളും ഉപയോഗിക്കാൻ ഇന്ത്യയിലെ കർഷകർക്കുമേൽ സമ്മർദ്ദമേറുന്ന കാലത്ത് ചംനിഭായിയുടേയും രാമന്റേയും ഒറ്റയാൾപ്പോരാട്ടങ്ങൾ ഒരേസമയം പ്രതിരോധവും പ്രതീക്ഷയുമാണ്.

Also Read:  വീട്ടിൽ ചുരുങ്ങിയ ചെലവിൽ പച്ചക്കറിത്തൈ നഴ്സറി തുടങ്ങാം