Explainer: എന്തുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു?

മൂന്ന് കാര്‍ഷിക ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അവ മൂന്നും തടസ്സങ്ങളില്ലാതെ ഇരുസഭകകളിലും പാസായി നിയമമായി മാറുകയും, ഈ നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അണപൊട്ടുകയും ചെയ്തത് പൊടുന്നനെയാണ്. കര്‍ഷകവിരുദ്ധമാണ് ഈ ബില്ലുകളെല്ലാം എന്നാണ് കര്‍ഷകസംഘടനകളും പ്രതിപക്ഷവും ഒരുപോലെ ആരോപിക്കുന്നത്. ബില്ലിന്റെ അവതരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ (മുഖ്യമായും പഞ്ചാബ്, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍) കര്‍ഷകര്‍ മാസങ്ങളോളമായി പ്രക്ഷോഭം നടത്തുന്നു.

Also Read: വീണ്ടും കര്‍ഷക ആത്മഹത്യ: പഞ്ചാബില്‍ പ്രതിഷേധസമരത്തിനിടെ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

വിവാദ കാര്‍ഷിക ബില്ലുകളുടെ വിശദാംശങ്ങളും അവയുടെ മേലുള്ള വിമര്‍ശനങ്ങളും

  • The Farmers’ Produce Trade and Commerce (Promotion and Facilitation) Bill – 2020

കര്‍ഷകര്‍ക്ക് അവരവരുടെ കാര്‍ഷികോത്പന്നങ്ങള്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള APAC (Agricultural Produce Market Committee) മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് വിപണനം ചെയ്യാമെന്നാണ് ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നത്. അന്തര്‍സംസ്ഥാന വാണിജ്യവും മറ്റ് സാങ്കേതിക ഉപാധികളിലൂടെയുള്ള വ്യാപാരവും ഈ നിയമത്തിലൂടെ അംഗീകരിക്കപ്പെടും. എന്നാല്‍ ഇത്തരം വ്യാപാരങ്ങളില്‍ നിന്ന് മാര്‍ക്കറ്റ് ചാര്‍ജോ, സെസ്സോ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടാവുകയുമില്ല.

ഇതിനെതിരെയുള്ള മുഖ്യവിമര്‍ശനം, കര്‍ഷകരുടെ അവരവരുടെ ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന താങ്ങുവില ഇല്ലാതാകാനിടയാകും എന്നതാണ്. കൂട്ടത്തില്‍, കര്‍‌ഷകരില്‍ നിന്ന് താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ധാന്യശേഖരണം നടത്തുന്ന നടപടി അവതാളത്തിലാകുമെന്നും മറിച്ച് ഇടനിലക്കാരും വന്‍കിട സംരംഭങ്ങളും കാര്‍ഷികമേഖല കൈയ്യടക്കുമെന്നും അനുമാനിക്കപ്പെടുന്നു.

  • The Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill – 2020

കാര്‍ഷികോത്പന്നങ്ങളുടെ വിപണനനത്തിനായുള്ള കരാര്‍ ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നതോടൊപ്പം കര്‍ഷകരെ വില ചൂഷണത്തില്‍ നിന്ന് ഈ നിയമത്തിലൂടെ രക്ഷിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍, കാര്‍ഷികോത്പന്നങ്ങളുടെ വില നിര്‍ണ്ണയത്തെക്കുറിച്ച് കൃത്യമായ യാതൊരു രൂപരേഖയും ഈ ബില്ലില്‍ ഇല്ലെന്നും ഇത് കോര്‍പ്പറേറ്റ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ ചൂഷണം നടത്താനും കുത്തക സൃഷ്ടിക്കാനും സഹായകമാകുമെന്ന വിമര്‍ശനമാണ് പലകോണുകളില്‍ നിന്നും ഉന്നയിക്കപ്പെടുന്നത്.

  • The Essential Commodities (Amendment) Bill – 2020

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് സാധനങ്ങളുടെ സംഭരണവും ലഭ്യതയും ഉറപ്പാക്കാനായി ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്റെ തുടര്‍ച്ചയാണ് ഈ ബില്ല്. എളുപ്പം നശിക്കുന്നതും നശിക്കാത്തതുമായ രണ്ട് വിഭാഗത്തിലുള്ള സാധനങ്ങളുടെ സംഭരണം യഥാക്രമം 50%, 100% എന്ന തോതില്‍ വില വര്‍ദ്ധിക്കുന്നതുവരെ സാധ്യമാക്കാന്‍ ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു. പക്ഷേ, ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണകള്‍, ഉള്ളി, ഉരുളകിഴങ്ങ് എന്നീ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ഇത് നിയമമാകുമ്പോള്‍ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പ്പിനും നിയമപരമാകും എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നു വരുന്നത്.

പ്രതിഷേധം നരേന്ദ്രമോദി മന്ത്രിസഭയിലും

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാല്‍ നല്‍കിയ ഉറപ്പല്ലാതെ, കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാനോ പ്രതിപക്ഷത്തെ കൂടെ നിറുത്താനോ വേണ്ടിയുള്ള ശ്രമങ്ങളൊന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതിനകം ഉണ്ടായിട്ടില്ല. മാത്രമല്ല, പഞ്ചാബില്‍ ശക്തമായ സാന്നിദ്ധ്യമുള്ള ബി ജെ പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിനെ കൂടെ നിറുത്തുന്ന കാര്യത്തില്‍ പോലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ബില്ലുകള്‍ക്കെതിരെ അകാലിദള്‍ അംഗങ്ങള്‍ വോട്ടുചെയ്തതിനൊപ്പം, എം പി യും കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പ് മന്ത്രിയുമായ ഹര്‍സിമ്രത് കൗർ ബാദല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പ്രതിഷേധിച്ച് രാജിവെച്ചതും ഇതിന്റെ ഉദാഹരണമാണ്.

Also Read: ആകുലതകള്‍ വ്യാപിപ്പിച്ച് മഹാമാരി, വ്യക്തമായ നയമില്ലാതെ കേന്ദ്രസര്‍ക്കാര്‍