ഭക്ഷ്യ പരമാധികാരത്തിന്റെ ക്യൂബന്‍ മാതൃക

മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ കൃഷി മുഖ്യ പങ്കു വഹിച്ചു എന്നത് മറക്കാന്‍ പാടില്ലാത്ത ചരിത്രമാണ്. പ്രാചീന സംസ്‌ക്കാരങ്ങളെ ഗൗരവമായി പഠിക്കുമ്പോള്‍ അവരുടെ അടിത്തറ കൃഷിയായിരുന്നു എന്നുകാണാം. ലോക സംസക്കാരങ്ങളില്‍ എല്ലാം കാര്‍ഷിക കേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥ കാണാനാകും. എന്നാല്‍ പിന്നീടെന്നോ ആ ജീവിതരീതിക്ക് മാറ്റം വന്നു. കൃഷിയില്‍ നിന്നും പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ അകലാന്‍ തുടങ്ങിയതോടെ ആസുരതയും കൊള്ളയും കുതികാല്‍ വെട്ടും കൂടുതല്‍ ശക്തി പ്രാപിച്ചു. ഇന്നിപ്പോള്‍ ആസന്നമായ ഭക്ഷ്യ ക്ഷാമം നമ്മുടെ പടിവാതിലില്‍ വന്നു മുട്ടിവിളിക്കുന്നു. ഗുരുതരമായ ജലക്ഷാമം ലോകത്തെ വരള്‍ച്ചയിലേക്കു എത്തിക്കുന്നു. കുടിവെള്ളത്തിന് വേണ്ടിയുള്ള യുദ്ധകാഹളം വിദൂരങ്ങളിലെവിടെയോ നിന്ന് മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ഈ സവിശേഷമായ സാഹചര്യത്തിലാണ് ലോകത്തിനു മുന്നില്‍ മാതൃകയായി നിലകൊള്ളുന്ന ക്യൂബയുടെ കാര്‍ഷിക മുന്നേറ്റത്തെക്കുറിച്ചു പഠിക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ വ്യക്തമാകുന്നത്. കരീബിയന്‍ ദ്വീപസമൂഹങ്ങളില്‍ സ്ഥിതി ചെയ്യുന്ന ക്യൂബ അക്ഷരാത്ഥത്തില്‍ ഒരു ദ്വീപരാഷ്ട്രമാണ്. 1959 മെയ് 17 നു ചെഗുവേരയാണ് ക്യൂബയില്‍ ലോകത്തിലെ തന്നെ പ്രഥമ കാര്‍ഷിക പരിഷ്‌ക്കരണനിയമം കൊണ്ടുവന്നത്. ക്യൂബന്‍ വ്യവസായമന്ത്രിയായിരുന്നു ചെ. ഒന്നാം ക്യൂബന്‍ കാര്‍ഷിക പരിഷ്‌ക്കരണനിയമം എന്നാണ് അത് അറിയപ്പെട്ടിരുന്നത്. കൃഷി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവരാണ് ക്യൂബന്‍ ജനത. ക്യൂബയിലെ പ്രധാനപ്പെട്ട രണ്ടു ആദിമ ജനവിഭാഗമാണ് തായ്‌നോ, സിബോണി എന്നിവ. ക്യൂബ എന്ന പേര് തായ്‌നോ ഭാഷയിലെ 'ക്യൂബാവോ' എന്ന വക്കില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. 'ക്യൂബാവോ' എന്ന വാക്കിന് സമ്പല്‍സമൃദ്ധമായ ഭൂപ്രദേശം എന്നാണര്‍ത്ഥം. സമ്പത്തും മിച്ചഭൂമിയും പാവപെട്ട കര്‍ഷകര്‍ക്കിടയില്‍ വീതിച്ചു നല്‍കണമെന്ന് ചെഗുവേരയുടെ നേതൃത്വത്തിലുള്ള കാര്‍ഷിക പരിഷ്‌ക്കരണ സമിതി തീരുമാനിച്ചു. വിശാലമായ സ്വകാര്യ എസ്‌റ്റേറ്റുകളും കുത്തകകള്‍ കയ്യടക്കി വെച്ചിരുന്ന ഭൂമിയും കമ്പനികളും എല്ലാം ദേശസാത്കരിക്കുകയാണ് ആദ്യം ചെയ്തത്. ഇവയില്‍ സിംഹഭാഗവും അമേരിക്കയുടെയും കുത്തക ഓഹരി ഉടമകളുടേയും കൈവശമായിരുന്നു. ഭരണകൂടം പിടിച്ചെടുത്ത ഭൂമിയില്‍ 4,80,000 ഏക്കര്‍ അമേരിക്കന്‍ കുത്തകകളുടേതായിരുന്നു. ക്യൂബന്‍ ഭരണകൂടം ദേശസാല്‍ക്കരിച്ച എസ്‌റ്റേറ്റുകള്‍ക്കു അമേരിക്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ഭൂമിക്കുപകരം 20 വര്‍ഷം കാലാവധിയുള്ളതും 4.5 ശതമാനം പലിശ കിട്ടത്തക്കവിധത്തിലും ബോണ്ടുകള്‍ നല്‍കുകയാണ് ഭരണകൂടം ചെയ്തത്. പ്രഥമനിയമം പാസ്സാക്കുന്നതൊടൊപ്പം കാര്‍ഷിക പരിഷ്‌ക്കരണത്തിനുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനും ചെഗുവരേയ്ക്ക് കഴിഞ്ഞു.

ഒന്നാം ക്യൂബന്‍ കാര്‍ഷിക പരിഷ്‌ക്കരണ നിയമത്തിലെ ശ്രദ്ധേയമായ കാര്യങ്ങള്‍ ഇനി പറയുന്നവയാണ്. 1) ഫാമുകളുടെ വിസ്തൃതി പരമാവധി 3333 ഏക്കറായി നിജപ്പെടുത്തി. 2) റിയല്‍ എസ്‌റ്റേറ്റുകളുടെ വിസ്തൃതി പരമാവധി ആയിരം ഏക്കറായി ചുരുക്കി. 3) ഈ പരിധിയില്‍ കൂടുതലുള്ള ഭൂമിയെല്ലാം ഭരണകൂടം ഏറ്റെടുക്കുകയും 67 ഏക്കര്‍ വീതം കര്‍ഷകര്‍ക്ക് വീതിച്ചു കൊടുക്കുകയോ ചെയ്തു. 4) ലോകത്തിന്റെ പഞ്ചാരകിണ്ണം എന്നറിയപ്പെടുന്ന ക്യൂബയുടെ ഒരിഞ്ചു കരിമ്പില്‍ പാടം പോലും വിദേശീയര്‍ക്ക് കൈവശം വെക്കാന്‍ അനുവാദം നല്‍കിയില്ല. 5) കാലിമേച്ചലിനുള്ള ഭൂപ്രദേശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 6) വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി പരമാവധി 993 ഏക്കറായി നിജപ്പെടുത്തി. ഈ വ്യവസ്ഥകളെല്ലാം ഫലപ്രദമായി നടപ്പിലാക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഗ്രറിയന്‍ റീഫോം (Intituto Nacional de Reforma Agraria - INRA) എന്ന സര്‍ക്കാര്‍ ഏജന്‍സി സ്ഥാപിച്ചു. വളരെ പെട്ടെന്ന് തന്നെ 'ഇന്റ' രാജ്യത്തെ പ്രധാനപ്പെട്ട ഭരണ നിര്‍വ്വഹണ കേന്ദ്രമായി മാറി. ഒരു ലക്ഷം പേരെ ചേര്‍ത്ത് ഇന്റ ഒരു സേനയെ രൂപീകരിച്ചു. ഭൂമി വീതിക്കാനും നീതിപൂര്‍വ്വം വിതരണം ചെയ്യാനും സഹകരണ ഫാമുകള്‍ ആരംഭിക്കാനും ഈ സേനയുടെ സേവനം ഉപയോഗപ്പെടുത്തി. ഒന്നാം ഭൂപരിഷ്‌കരണം നിയമം വിജയിച്ചതോടെ ചെഗുവേര രണ്ടാം ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടുവന്നു. 1963 ഒക്ടോബറിലായിരുന്നു അത്. ക്യൂബന്‍ ജനത കാര്‍ഷിക പരിഷ്‌ക്കരണങ്ങള്‍ നെഞ്ചേറ്റുകയാണ് ചെയ്തത്. നവകോളനിവത്കരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പായിരുന്നു അത്. പരിസ്ഥിതി സഹൃദ കൃഷിയിലുള്ള നൂതന പരീക്ഷണങ്ങളാണ് ക്യൂബയില്‍ പിന്നീട് നടന്നത്. ഇപ്പോഴും ആ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കാര്‍ഷിക വിപ്ലവത്തെ ഏകവിള കൃഷി രീതിക്കെതിരായ ബദല്‍ എന്ന നിലയിലാണ് ക്യൂബന്‍ ജനത കാണുന്നത്. അതുകൊണ്ടു തന്നെ കൃഷി അവര്‍ക്കു പോരാട്ടമാണ്. തങ്ങള്‍ പാരിസ്ഥിതികസുസ്ഥിര സമൂഹ (Ecologically Sustainable Society) മാണെന്ന തികഞ്ഞ ബോധ്യവും ഉറപ്പും അവര്‍ക്കുണ്ട്.

സാമ്പത്തിക അടിത്തറ തകര്‍ന്നു തരിപ്പണമായ ഒരു ഘട്ടത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെയാണ് ക്യൂബ ഉയര്‍ത്തെഴുന്നേറ്റത്. ഭക്ഷ്യ പരമാധികാരമായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഏതാനും വര്‍ഷങ്ങള്‍ക്കകം അവരതു കൈവരിക്കുകയും ചെയ്തു. കൃഷി അവരെ സംബന്ധിച്ച് കേവലം ഉപജീവനമാര്‍ഗ്ഗം മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിന്റെ പരിശീലനം കളരി കൂടിയാണ്. ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഷിക രംഗത്തെ പുരോഗതിയും ഭക്ഷ്യ പരമാധികാരവും അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. ബഹുരാഷ്ട്ര കുത്തകകളുടെ ഭക്ഷ്യ അധിനിവേശത്തിന് ചുട്ട മറുപടി നല്‍കാനും അവര്‍ക്കു കഴിയുന്നു. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് രൂക്ഷമായ തൊഴിലില്ലായ്മയെ മറികടക്കാന്‍ ക്യൂബയ്ക്ക് കൃത്യമായ രീതിശാസ്ത്രമുണ്ടായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ കാര്‍ഷിക വിജ്ഞാനകേന്ദ്രങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കുകയാണ് അവര്‍ ചെയ്തത്. അതുവഴി ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക മാത്രമായിരുന്നില്ല സര്‍ക്കാരിന്റെ ലക്ഷ്യം, മറിച്ചു കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരികയായിരുന്നു. മനുഷ്യവിഭവശേഷിയും അടിസ്ഥാന സ്വാകര്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയാതാണ് ക്യൂബയുടെ വിജയ രഹസ്യം. തികച്ചും ജൈവ രീതിയിലുള്ള നഗരകൃഷിയെന്ന പുതിയ മാതൃക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഈ കൊച്ചു ദ്വീപരാഷ്ട്രത്തിനു കഴിഞ്ഞു.

ലോകബാങ്കും, അന്താരാഷ്ട്ര നാണയനിധിയും (IMF) മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് മേല്‍ ചുമത്തിയ സ്വതന്ത്രവ്യാപാരവും ഉദാരമായ വിപണി ഇടപെടലും ബഹുരാഷ്ട്ര കുത്തകകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാന്‍ മാത്രമാണ് സഹായിച്ചത്. മൊണ്‍സാന്റോ, കാര്‍ഗില്‍ പോലുള്ള കുത്തക വിത്തുഭീമന്മാര്‍ ഏകവിള കൃഷിയുടെ കുഴലൂത്തുകാരാണ്. വിളപര്യയം എന്നത് അനാവശ്യമാണെന്നും കൂടുതല്‍ ലാഭം കൊയ്യാന്‍ ഒരൊറ്റ വിള മാത്രമേ അതും നാണ്യവിള മാത്രം കൃഷി ചെയ്യാവൂ എന്നും അവര്‍ ലോകരാഷ്ട്രങ്ങള്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ വേരറുക്കുന്നതാണ് ഈ സമ്പ്രദായം. ഭക്ഷ്യാവശ്യത്തിനുള്ള കൃഷിയെ നിരുത്സാഹപ്പെടുത്തുന്നതും ജൈവ ഇന്ധനകള്‍ക്കായി പ്രതേകിച്ചു എഥനോള്‍ ഉത്പാദിപ്പിക്കുന്നതിനായി കരിമ്പ്, ചോളം, ഉരുളക്കിഴങ്ങ് മുതലായവ വന്‍തോതില്‍ കൃഷി ചെയ്യുന്നതുമായ ഭീകരമായ സ്ഥിതിവിശേഷം ലോകത്തെ പല അതിവികസിത രാജ്യങ്ങളിലും കാണാനാകും. ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യാനുള്ള ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് ജൈവ ഇധ്‌നങ്ങളുടെ ഉത്പാദനത്തിനുള്ള കൃഷിക്കായി വിനിയോഗിക്കുന്നത്. ഇതിന്റെ മറപറ്റി ഭക്ഷ്യധാന്യക്കമ്മിയും കരിഞ്ചന്തയും വിലക്കയറ്റവും രൂക്ഷമാവുകയും ചെയ്യുന്നു. ഏതെല്ലാ ചേര്‍ന്ന് 2007-2008 കാലഘട്ടത്തില്‍ സൃഷ്ട്ടിച്ച ഭക്ഷ്യ പ്രതിസന്ധിയെ മറിക്കാനാവുമോ? പ്രതിസന്ധിയെ തുടര്‍ന്ന് ഈജിപ്ത്, ഹെയ്തി, ഇന്തോനേഷ്യ, മെക്‌സിക്കോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഉണ്ടായ ആഭ്യന്തര കലാപവും ഓര്‍മിക്കുക. ലോകം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഭക്ഷ്യ ക്ഷാമത്തിനാണ് ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ ക്യൂബയുടെ മാതൃക ലോകത്തിനാകെ പാഠമകേണ്ടതാണ്. ജൈവരീതിയില്‍ അധിഷ്ഠിതമായ കാര്‍ഷിക വൃത്തിയിലേക്ക് മനുഷ്യവിഭവശേഷിയെ ഒന്നാകെ തിരിച്ചു വിടുകയാണ് വേണ്ടത്. അതിനാവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവണം. മനുഷ്യവിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗത്തിന് ജനങ്ങളും സന്നദ്ധരാവണം. ഇതു മറ്റൊരു മഹത്തായ പാഠമാണ്. പരാജയപ്പെട്ടുപോകാത്ത നല്ല പാഠം.

സിജോ പൊറത്തൂര്‍

Sijo Porathoor

Writer and activist on ecology, gender issues, human rights, marginalized people.