ഡ്രാഗൺ ഫ്രൂട്ട് കേരളത്തിലും കൃഷി ചെയ്യാമെന്ന് തെളിയിച്ച് കർഷകർ; വില കിലോയ്ക്ക് 350 രൂപയ്ക്ക് മുകളിൽ

ഡ്രാഗൺ ഫ്രൂട്ട് കേരളത്തിലും കൃഷി ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കർഷകർ. വ്യാളിയുടെ രൂപത്തോട് സാമ്യമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് പഴം അമേരിക്കക്കാരനാണ്. ഈ പഴം കേരളത്തിലും വിളയിച്ചെടുത്തിരിക്കുകയാണ് ചെറുതോണിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ശ്രീലങ്കയില്‍ തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിചെയ്യുന്നതു കണ്ടാണ് കേരളത്തിലും ഈ പഴം കൃഷി ചെയ്യാന്‍ ഇവര്‍ ആലോചിച്ചത്.

തട്ട പാറക്കര പറങ്കാംവിള വീട്ടില്‍ ജ്യോതിഷ്‌കുമാർ എന്ന കർഷകനാകട്ടെ വീടിനോട് ചേര്‍ന്നുള്ള 60 സെന്റില്‍ 700 മൂട് ചെടികളാണ് കൃഷി ചെയ്തത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായിട്ടാണ് മെക്സിക്കന്‍ ഡ്രാഗണ്‍ ഫ്രൂട്ട് വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. വിപണിയില്‍ കിലോയ്ക്ക് 350 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.

ജലവും ജൈവവളവും വളരെ കുറച്ച് മാത്രം മതി എന്നതും കൃഷി ചിലവ് വളരെ കുറയ്ക്കുന്നു. ചെടിയില്‍ മുള്ളുകള്‍ ഉള്ളതിനാല്‍ പക്ഷികളുടെ ശല്യവും പഴത്തിന് ഏക്കാറില്ല. നട്ട് ഒന്നര വര്‍ഷത്തിനകം ചെടിയില്‍ നിന്ന് പഴങ്ങള്‍ കിട്ടി തുടങ്ങും. ഇടവിളയായി മറ്റ് പച്ചക്കറികളും നട്ട് പിടിപ്പിക്കാവുന്നതാണ്. ഒരു മൂട്ടില്‍ നാല് ചെടികള്‍ എന്ന രീതിയാണ് നടൽ.

വിത്ത് പാകി മുളപ്പിച്ചോ വള്ളിത്തണ്ടുകള്‍ നട്ടോ വളര്‍ത്തിയെടുക്കാം. വള്ളിത്തണ്ട് മുറിച്ച് നട്ട തൈകള്‍ ഒന്നരവര്‍ഷം മുതല്‍ ഫലങ്ങള്‍ നല്‍കി തുടങ്ങും. ഒരു ചെടിയുടെ ആയുസ്സ് 20 വര്‍ഷമായതിനാലും വള്ളികള്‍ക്ക് നല്ല ഭരമുള്ളതിനാലും കോണ്‍ക്രീറ്റ് കാലിലാണ് ഇതിനെ വളര്‍ത്തുന്നത്. ഒരു വര്‍ഷം നാലുമുതല്‍ ആറുവരെ തവണ ഫലം കിട്ടുകയും ചെയ്യും.

ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുക, കൊളസ്റ്ററോള്‍ കുറയ്ക്കുക, കാന്‍സര്‍ തടയുക, പൊണ്ണത്തടി കുറയ്ക്കുക, പ്രഖം കുറയാൻ, ഹീമഗ്ലോബിന്റെ കൗണ്ട് കൂട്ടാൻ എന്നിങ്ങനെ നിരവധി ഔഷധ ഗുണങ്ങളാണ് ഡ്രാഗൺ ഫ്രൂട്ടിനുള്ളത്. കിലോയ്ക്കു നാനൂറു രൂപവരെ വിപണിയില്‍ വില ലഭിക്കാറുള്ളതായി കർഷകർ പറയുന്നു. 1750 ചെടികള്‍ വരെ ഒരു ഏക്കറില്‍ നടാം.

Also Read: ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഞാറ്റുവേല ചന്തകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി

Image: pixabay.com