കേരള മണ്ണിൽ വിളയാൻ വിദേശി പഴവർഗങ്ങൾ; കർഷകർക്ക് നൽകുന്നത് മികച്ച വരുമാന സാധ്യതകൾ

കേരള മണ്ണിൽ വിളയാൻ വിദേശി പഴവർഗങ്ങൾ; കർഷകർക്ക് നൽകുന്നത് മികച്ച വരുമാന സാധ്യതകൾ. സമീപകാലത്തായി സംസ്ഥാനത്തെ പഴവര്‍ഗങ്ങളുടെ കൃഷിക്കും വിപണിയ്ക്കും നല്ലകാലമാണ്. ഈ ഉണർവിന്റെ തുടർച്ചയായാണ് വിദേശി പഴവർഗങ്ങൾ കേരളത്തിലെ കൃഷിയിടങ്ങളിൽ വിരുന്നുകാരായി എത്തുന്നത്. വിരുന്നുകാർ നാട്ടുകാരായി മാറുന്ന സൂചനകളാണ് ഇവയ്ക്ക് ലഭിക്കുന്ന സ്വീകരണം നൽകുന്നത്.

ജൈവവൈവിധ്യത്തിന്റെ പ്രതീകമായ നിരവധി നാടൻ പഴങ്ങളാൽ സമ്പന്നമാണ് കേരളം. എന്നാൽ ഈ നാടൻ പഴ സമൃദ്ധിയിലും വിദേശ നാടുകളിൽ നിന്നെത്തുന്ന പഴ വർഗങ്ങളെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത ചരിത്രമാണ് നമുക്കുള്ളത്. പ്രധാനപ്പെട്ട എല്ലാ ഉഷ്ണമേഖലാ പഴവർഗങ്ങളും കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുമെന്നത് കർഷകർ തെളിയിച്ചിട്ടുണ്ട്.

റംബുട്ടാന്‍, ദുരിയാന്‍, മാങ്കോസ്റ്റിന്‍, പുലാസാന്‍, ലോങ്ങന്‍, അബിയു, ചെമ്പടാക്ക്, ലോങ്കോങ്ങ്, മരിയന്‍ പ്ലം, സാന്റോള്‍ എന്നിവ കേരളത്തിൽ സ്വന്തം നാടുകളിലെന്നപോലെ തന്നെ മികച്ച വിളവും ആദായവും തരുന്ന ഇനങ്ങളാണ്. കേരളത്തിനു പുറമേ കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഈ പഴങ്ങൾ വിളയുന്നുണ്ട്.



അന്താരാഷ്ട്ര വിപണികൾ നല്ല വില ലഭിക്കുന്ന ഈ പഴങ്ങൾ വൻതോതിൽ കൃഷി ചെയ്യുന്നതിലൂടെ മലേഷ്യ, താ യ്‌ലാന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുണ്ടാക്കിയ നേട്ടം സമാന സാഹചര്യങ്ങളുള്ള കേരളത്തിന് നഷ്ടമാകുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര വിപണി കൂടുതൽ വിശാലമായതോടെ നല്ല ഗുണനിലവാരമുള്ള പഴങ്ങൾ ഉൽപ്പാദിപ്പിക്കാനും ഈ വിപണിയിൽ കൃത്യമായി എത്തിക്കാനും കഴിഞ്ഞാൽ മികച്ച നേട്ടമാണ് കേരളത്തിലെ പഴം കർഷകരെ കാത്തിരിക്കുന്നത്.

Also Read: കുറഞ്ഞ വിലയ്ക്ക് റബർ ഇറക്കുമതി ചെയ്യുന്നത് റബർ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം; പ്രകൃതിദത്ത റബറിന്റെ കൈപിടിച്ചുയർത്താൻ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം

Image: unsplash.com