ഇനിയൊരു ഹരിതവിപ്ലവം ഈ മണ്ണ് സഹിച്ചെന്നുവരില്ല

പൊതുവിപണി ബലപ്രയോഗത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഏവരും അംഗീകരിക്കുന്നതാണ്. നവഉദാരവത്കരണത്തിന്റെ പല സാധ്യതകളിലൊന്നാണ് ഈ ബലപ്രയോഗം. എല്ലാം സ്വകാര്യവത്കരിക്കുക എന്നതാണല്ലോ കമ്പോള അജണ്ട. സ്വകാര്യവത്കരണത്തെ ത്വരിതപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം വികസ്വര-അവികസിത രാജ്യങ്ങളെ എല്ലായ്പോഴും ആശ്രിതരായി നിലനിര്‍ത്തുക എന്നതാണ്. ഇതൊരു വിപണി തന്ത്രമാണ്. ഭക്ഷ്യക്ഷാമം നേരിടുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വാരിക്കോരി നല്‍കിക്കൊണ്ട്, വിത്തും വളങ്ങളും കീടനാശിനികളും നല്‍കിക്കൊണ്ട്, കാലഹരണപ്പെട്ട ആയുധങ്ങള്‍ നല്‍കിക്കൊണ്ട്, അവരുടെ അസംസ്കൃതവസ്തുക്കള്‍ കൈക്കലാക്കിക്കൊണ്ട് എല്ലാക്കാലത്തേയ്ക്കും അവരെ ആശ്രിതരായി നിലനിര്‍ത്താമെന്നത് കോളനിവാഴ്ചക്കാലത്തെ ഒരു സിദ്ധാന്തമായിരുന്നു. ഇന്ന് ആ സിദ്ധാന്തം കുത്തകഭീമന്മാര്‍ വളരെ ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഈ സിദ്ധാന്തപ്രയോഗത്തിന്റെ കെടുതികള്‍ മുഴുവനും പേറേണ്ടിവരുന്നത് അവികസിത-വികസ്വര രാജ്യങ്ങള്‍ ആണ്. ഇത്തരത്തിലുള്ള ഇടപെടലുകളുടെ, കാലവും ചരിത്രവും മാപ്പുകൊടുക്കാത്ത ഒരു ഗൂഢാലോചനയുടെ അനന്തരഫലമാണ് 1960കളിലെ ഹരിതവിപ്ലവം. അമേരിക്കന്‍ ജൈവശാസ്ത്രജ്ഞനായിരുന്ന നോമന്‍ ബോര്‍ലോഗാണ് ലോക ഹരിതവിപ്ലവത്തിന്റെ പിതാവായി വാഴ്ത്തപ്പെടുന്നത്. “ദശലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയില്‍ നിന്ന് രക്ഷിച്ച മിശിഹാ” എന്നാണ് സമാധാനത്തിനുള്ള നൊബേല്‍ നേടിയ നോര്‍മനെ മാധ്യമലോകം വിശേഷിപ്പിച്ചത്. ഹരിതവിപ്ലവത്തിന്റെ തുയിലുണര്‍ത്തുകാരായി ഇദ്ദേഹത്തോടൊപ്പം ഇറ്റാലിയന്‍ കൃഷി ശാസ്ത്രജ്ഞനായിരുന്ന ഡോ. നാസറീനോ സ്ട്രാംപെല്ലിയുള്‍പ്പെടെ ശാസ്ത്രലോകത്തെ പ്രമുഖരുടെ നിര തന്നെയുണ്ടായിരുന്നു. ഇന്ത്യയിലേക്ക് ഹരിതവിപ്ലവത്തിന്റെ പതാകയേന്തി എത്തിയത് മലയാളിയായ ഡോ. എം.എസ് സ്വാമിനാഥന്‍ ആയിരുന്നു. ലോകത്തെയാകെ ഗ്രസിച്ച ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി അവര്‍ നിശ്ചയിച്ചത് അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകളും അവയെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ മാരകമായ കീടനാശിനികളും രാസവളങ്ങളും ആയിരുന്നു. ശാസ്ത്രലോകത്തെ പരീക്ഷണശാലകളില്‍ ഉരുത്തിരിച്ചെടുക്കുന്ന വിളകള്‍ നിര്‍ദ്ദേശിക്കപ്പെട്ട വിളവ് നല്‍കണമെങ്കില്‍ അവയ്ക്ക് ആവശ്യമായ രാസവളങ്ങള്‍ നിരന്തരം കൃത്യമായ അളവില്‍ നല്‍കിക്കൊണ്ടിരിക്കണം എന്നതാണ്. എത്ര വളം നല്‍കിയാലും, മാരകമായ കീടനാശിനികള്‍ ഏതളവില്‍ പ്രയോഗിച്ചാലും തരക്കേടില്ല, പരമാവധി ഉയര്‍ന്ന ഉല്‍പ്പാദനം എന്ന ഏകലക്ഷ്യമാണ് കാര്യങ്ങള്‍ അപകടത്തിലേക്ക് എത്തിച്ചത്.

Also Read: കോതാണ്ടനെ കണ്ടിട്ടുണ്ടോ, തൊണ്ണൂറാംതൊണ്ടിയെ തൊട്ടിട്ടുണ്ടോ, ഓക്കൻപുഞ്ചനെ ഓർമ്മയുണ്ടോ, ഓണമൊട്ടനെ ഉണ്ടിട്ടുണ്ടോ?

ലോകം നേരിട്ട ഭീകരമായ ഭക്ഷ്യക്ഷാമത്തിന് പരിഹാരം എന്ന വ്യാജേന പ്രചരിപ്പിക്കപ്പെട്ട ഹരിതവിപ്ലവത്തിന്റെ മറവില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ്? ഏഷ്യയിലും തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും നാമ്പെടുത്തുവന്ന സോഷ്യലിസം എന്ന മഹത്തായ ആദര്‍ശം കഴുത്ത് ഞെരിക്കപ്പെട്ടു. ഹരിതവിപ്ലവം പരാജയപ്പെട്ടിരുന്നുവെങ്കില്‍ ഒരു പക്ഷെ, അത് സോഷ്യലിസത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ആക്കം നല്‍കിയേനെ. നിര്‍ഭാഗ്യവശാല്‍ അത്തരമൊന്ന് സംഭവിച്ചില്ല. ആ അര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അരങ്ങേറിയ ഹരിതവിപ്ലവനാടകത്തിന്റെ വിജയം എന്നത് മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ വിജയം എന്ന് തിരുത്താവുന്നതാണ്. ഹരിതവിപ്ലവത്തിന്റെ പ്രചാരകര്‍ എത്ര തന്ത്രപൂര്‍വ്വമാണ് ലോക രാഷ്ട്രങ്ങളെയാകെ, വിശേഷിച്ച് രണ്ട് മഹാഭൂഖണ്ഡങ്ങളെ, മാറാരോഗങ്ങളുടെ പിടിയിലേക്ക് എറിഞ്ഞുകൊടുത്തത് എന്ന് ആലോചിക്കുക. വളരെ കൃത്യതയോടെയും വ്യക്തമായ അജണ്ട വെച്ചും തയ്യാറാക്കിയ ഹരിതഗൂഢാലോചനയുടെ ഫലമായിരുന്നു ഹരിതവിപ്ലവം.

ഏഷ്യ ഭൂഖണ്ഡത്തിലെയും തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെയും ജനങ്ങളുടെ തൊഴില്‍ മുഖ്യമായും കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളുമായിരുന്നു. കാര്‍ഷികപ്രധാനമായ സംസ്കാരങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ആചാരാനുഷ്ഠാനങ്ങളും ആ ജനങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. ലഭ്യമായ വിഭവങ്ങളും പരിമിതമായ സൗകര്യങ്ങളും ഉപയോഗിച്ച് കുറഞ്ഞ അളവില്‍ കാര്‍ഷികോത്പന്നങ്ങള്‍ ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്ന നാമമാത്ര കര്‍ഷകരായിരുന്നു ഭൂരിഭാഗം പേരും. കൃഷിയും കന്നുകാലി വളര്‍ത്തലും മുഖ്യ ജീവിതോപാധിയായി സ്വീകരിച്ചവര്‍ക്ക് അക്ഷരാഭ്യാസം പ്രായേണ കുറവായിരുന്നുവെങ്കിലും കാര്‍ഷികമേഖലയെക്കുറിച്ച് നല്ല അനുഭവസമ്പത്ത് കൈമുതലായി ഉണ്ടായിരുന്നു. കാലാവസ്ഥയ്ക്ക് അനുസൃതം കൃഷിരീതികള്‍ ചിട്ടപ്പെടുത്തിയാണ് അവര്‍ കാലയാപനം കഴിച്ചിരുന്നത്.

1960കളില്‍ ഏഷ്യന്‍ രാജ്യങ്ങളിലും തെക്കേ അമേരിക്കയിലും സാമൂഹ്യനീതിയ്ക്കുവേണ്ടിയുള്ള ചെറുതും വലുതുമായ മുറവിളികള്‍ ഉയര്‍ന്നുവന്നു. കടുത്ത ചൂഷണത്തിനും സമാനതകളില്ലാത്ത സാമ്പത്തികവിവേചനത്തിനും ഇരകളായ വലിയൊരു വിഭാഗം ജനങ്ങള്‍ സ്വാതന്ത്ര്യത്തിനും മനുഷ്യരെപ്പോലെ അന്തസ്സോടെ ജീവിക്കുന്നതിനുംവേണ്ടി ശബ്ദമുയര്‍ത്താന്‍ തുടങ്ങിയ കാലമായിരുന്നു അത്. ഭൂപരിഷ്കരണ പ്രസ്ഥാനങ്ങള്‍, വിഭവങ്ങളുടെ മേലുള്ള പ്രാപ്യതയും അവയുടെ ഉപയോഗത്തിനുള്ള സാധ്യതകളും, സമത്വം, രാജ്യത്തിന്റെ പൊതുസമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം തുടങ്ങിയ കാര്യങ്ങളായിരുന്നു അന്നത്തെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. ജനകീയ പ്രക്ഷോഭങ്ങളുടെ അജണ്ടയും മറ്റൊന്നായിരുന്നില്ല. നിലനില്‍പ്പിനുവേണ്ടി ഒരു മഹാജനത, വിപ്ലവത്തിന്റെ അഗ്നി ഊതിക്കത്തിച്ചുവരുന്നതിനിടെയാണ് അതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചുകൊണ്ട് “ഹരിതവിപ്ലവം” എന്ന പേരില്‍ പുതിയൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. പലതരം വിപ്ലവരൂപങ്ങള്‍ കണ്ടു പരിചയിച്ച ജനങ്ങള്‍ക്ക് പുതിയൊരു വിപ്ലവത്തെക്കുറിച്ച് കേട്ടപ്പോള്‍ ഉണ്ടായ ജിജ്ഞാസ ചെറുതായിരുന്നില്ല. വലിയ പ്രതീക്ഷയോടെയാണ് പാവപ്പെട്ട കര്‍ഷകര്‍ ഹരിതവിപ്ലവത്തെ വരവേറ്റത്. ഇവിടെ വിതയ്ക്കുന്നത് വംശഹത്യയുടെ വിത്തുകളാണെന്നത് തിരിച്ചറിയാതെയാണ് അവര്‍ ഹരിതവിപ്ലവത്തിന് തലവെച്ചുകൊടുത്തത്. തങ്ങള്‍ മാതൃതുല്യം ആദരിച്ച മണ്ണിനെ, സഹോദരരക്തം പോലെ പവിത്രമായി കണ്ട വെള്ളത്തെ, പൂര്‍വ്വികരുടെ ലോകം എന്ന് കണക്കാക്കിയിരുന്ന അന്തരീക്ഷവായുവിനെ, ജീവസംദായനികളായിരുന്ന പുഴകളെ, വിശുദ്ധസ്ഥലികളായിരുന്ന കന്യാവനങ്ങളെ എല്ലാമെല്ലാം വിഷലിപ്തമാക്കുന്ന വിധ്വംസക പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെടുന്നതെന്ന ധാരണ അവര്‍ക്ക് ഉണ്ടായതുമില്ല. ഹരിതവിപ്ലവം വളരെ മികച്ചതാണ് എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞു ധരിപ്പിച്ചതുവഴി കര്‍ഷകരെ മുഴുവന്‍ കാല്‍ച്ചുവട്ടിലെത്തിക്കാന്‍ അതിന്റെ കുഴലൂത്തുകാര്‍ക്ക് നിഷ്പ്രയാസം സാധിച്ചു എന്നതാണ് ഹരിതവിപ്ലവത്തിന്റെ വിജയത്തിന് ഹേതു. അങ്ങനെ കര്‍ഷകര്‍ അറിയാതെ അവരെ കീഴ്പ്പെടുത്താനും സാമൂഹ്യനീതിക്കുവേണ്ടിയുള്ള അവരുടെ മുറവിളിയെ നിശ്ശബ്ദമാക്കാനും കുത്തക മുതലാളിത്തത്തിന് സാധിച്ചു. ഇവിടെയാണ് ചരിത്രത്തിലെ ആ മഹാചതി ഒളിഞ്ഞിരിക്കുന്നത്. ഹരിതവിപ്ലവം എന്ന ഒരൊറ്റ ആശയം കൊണ്ട് നേട്ടങ്ങളേക്കാള്‍ ഏറെ ദോഷങ്ങളാണ് ലോകത്തിന് കൈവന്നത്. പുതിയ രോഗങ്ങള്‍ രംഗപ്രവേശം ചെയ്തു. മുമ്പ് ഉണ്ടായിരുന്ന പല രോഗങ്ങളും പുതിയ രൂപങ്ങള്‍ സ്വീകരിച്ചതുവഴി ലക്ഷണങ്ങള്‍ നോക്കി രോഗനിര്‍ണയം അസാധ്യമോ വിഷമകരമോ ആയിത്തീര്‍ന്നു. വിള വര്‍ധന മാത്രം മുഖ്യലക്ഷ്യമായതോടെ രാസവളങ്ങളും കീടനാശിനികളും യാതൊരു തത്വദീക്ഷയുമില്ലാതെ പ്രയോഗിക്കപ്പെട്ടു. ജനിതകവൈകല്യങ്ങളും ശാരീരികവും മാനസികവുമായ വളര്‍ച്ചാ വ്യതിയാനങ്ങളും വര്‍ദ്ധമാനമായ തോതില്‍ വര്‍ദ്ധിച്ചു.

Also Read: മണ്ണുരുളകളില്‍ വിത്ത് പൊതിഞ്ഞ് മനുഷ്യമനസ്സുകളില്‍ വിതച്ച് കൊയ്തൊരാള്‍

ഹരിതവിപ്ലവം എന്ന മഹാചതിയുടെ പ്രചാരകര്‍ കാണാതെ പോയ ചിലതുണ്ട്. സാധാരണക്കാരന്റെ നിത്യജീവിതത്തെക്കുറിച്ച് അവര്‍ തീര്‍ത്തും അജ്ഞരായിരുന്നു. ലോകത്ത് ഭക്ഷ്യക്ഷാമം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതുതന്നെയാണ് അധികാരവര്‍ഗ്ഗത്തിന്റെ പ്രഥമവും പ്രധാനവുമായ കടമ. എന്നാല്‍ ഈ കടമ നിറവേറ്റുമ്പോള്‍ തന്നെ ഓരോ പ്രദേശത്തും പ്രാദേശികമായി നിലനിന്നിരുന്ന ഭക്ഷണരീതികളും ഭക്ഷ്യസാധനങ്ങളും പരിഗണനയിലെടുക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി. എത്രയോ വൈവിധ്യപൂര്‍ണമായിരുന്നു പ്രാദേശിക തീന്മേശകള്‍. വിഭവങ്ങളുടെ ബാഹുല്യമല്ല, പിന്നെയോ അവയുടെ വൈവിധ്യമാണ് ആദരിക്കപ്പെടേണ്ടിയിരുന്നത്. ആദിമജനവിഭാഗങ്ങളുടേത് ഉള്‍പ്പെടെ തനത് ഭക്ഷണരീതികളും ഭക്ഷ്യവസ്തുക്കളും അട്ടിമറിക്കപ്പെട്ടു. ചോളം, തിന, റാഗി തുടങ്ങിയ ചെറുധാന്യങ്ങള്‍, ഭക്ഷ്യയോഗ്യമായ ഇലക്കറികള്‍, നിരവധിയായ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയൊക്കെ തമസ്കരിക്കപ്പെടുകയാണുണ്ടായത്. തങ്ങള്‍ നല്‍കുന്നത് എന്താണോ അത് മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിക്കുക എന്നതായിരുന്നു അവരുടെ നിര്‍ദ്ദേശം. ഭക്ഷിക്കുന്നവര്‍ക്ക് ആരോഗ്യവും ആയുസ്സും സംതൃപ്തിയും നല്‍കിയിരുന്ന നാടന്‍ വിഭവങ്ങളെ മുഴുവന്‍ തുടച്ചുനീക്കിയിട്ടാണ് തീന്മേശയിലേക്ക് അവര്‍ ”ഹരിതവിപ്ലവം” വിളമ്പിയത്. അതുവഴി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടത് കേവലം തനത് ഭക്ഷ്യസാധനങ്ങള്‍ മാത്രമല്ല തലമുറകളായി കൈമാറിക്കിട്ടിയ സാംസ്കാരികവും സാമൂഹികവും ഭൗതികവുമായ ശേഷിപ്പുകള്‍ കൂടിയാണ്. ഹരിതവിപ്ലവത്തിന്റെ നിറക്കാഴ്ചകള്‍ കണ്ട് കണ്ണുകള്‍ ചീമ്പിപ്പോയവര്‍ പിന്നെ മിഴി തുറന്നത് രോഗപീഡകളുടെ പുത്തന്‍ ലോകത്തേയ്ക്കായിരുന്നു. അര്‍ബുദത്തിന്റെ വിവിധ രൂപങ്ങളാണ് അക്കൂട്ടത്തിലെ ഏറ്റവും വലിയ നേട്ടം! സമ്പൂര്‍ണ അര്‍ബുദ ഭവനങ്ങളായി ഓരോ വീടും മാറാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.

തങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ “വിപ്ലവസിദ്ധാന്തം” അതിന്റെ ഗുണഭോക്താക്കളെ ഏതുതരത്തില്‍ ബാധിക്കും എന്നതിനെക്കുറിച്ച് ഇതിന്റെ പ്രചാരകര്‍ക്ക് യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അഥവാ അത്തരം കാര്യങ്ങളൊന്നും അവര്‍ ശ്രദ്ധിക്കാനേ പോയില്ല. ഗുണഭോക്താക്കളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നിലവാരത്തെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ നടത്തിയും ജനജീവിതത്തിന്റെ നാനാവശങ്ങള്‍ പരിഗണിച്ചും നടപ്പാക്കേണ്ടിയിരുന്ന ഒന്നാണ് ഹരിതവിപ്ലവം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹരിതവിപ്ലവത്തിന്റെ ഗുണഭോക്താക്കളെ വിശ്വാസത്തിലെടുക്കുന്നതിലും അവരുടെ യഥാര്‍ത്ഥ ജീവിതാവസ്ഥ മനസ്സിലാക്കുന്നതിലും ഹരിതവിപ്ലവ പ്രവാചകര്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അര്‍ഹതയുള്ളവയുടെ നിലനില്‍പ്പ് (Survival of the fittest) എന്ന ഡാര്‍വിന്‍ സിദ്ധാന്തമാണ് ഇവിടെ പ്രയോഗിച്ചതെന്ന് കാണാന്‍ കഴിയും. പ്രകൃതിയെയും കൃഷിഭൂമിയെയും മാതൃതുല്യം ആദരിക്കുന്ന പാരമ്പര്യമാണ് ലോകത്തെവിടെയുമുള്ള കര്‍ഷകരുടേത്. ആ പാരമ്പര്യത്തെ കൈവെടിയാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ട് ലാഭനഷ്ടങ്ങളുടെ കളങ്ങള്‍ തീര്‍ത്തതും മേല്‍പ്പറഞ്ഞ ചതിയന്മാരാണ്. പ്രാദേശിക ഭക്ഷ്യക്രമങ്ങളെ ബോധപൂര്‍വ്വം തമസ്കരിച്ചു. ഓരോ പ്രദേശത്തിന്റെയും തനത് ഭക്ഷ്യവിഭവങ്ങള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശ്രമമുണ്ടായില്ല.

Also Read: മറക്കപ്പെട്ട അമ്മ ദൈവങ്ങളില്‍ നിന്നും അപഹരിക്കപ്പെട്ട വിത്തുകളിലേക്ക്

ഹരിതവിപ്ലവം ജൈവ ആവാസവ്യവസ്ഥയോട് ചെയ്ത ക്രൂരതകള്‍ ചെറുതല്ല. നിത്യഹരിതവന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലാണ് ഈ കെടുതികള്‍ ഏറ്റവും കൂടുതലായി പ്രകടമായത്. അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന അനേകം ജീവജാതികള്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു. ചിലതിന് രൂപമാറ്റം സംഭവിച്ചു. വിള വൈവിധ്യമായിരുന്നു പരമ്പരാഗത കൃഷിരീതികളുടെ മുഖ്യ സവിശേഷത. എന്നാല്‍ വിളവൈവിധ്യത്തിനു പകരം ഏകവിള സമ്പ്രദായം അടിച്ചേല്‍പ്പിക്കപ്പെട്ടു. ഒരേ കൃഷിയിടത്തില്‍ തന്നെ പലതരത്തിലുള്ള ഭക്ഷ്യധാന്യങ്ങള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മുതലായവ കൃഷി ചെയ്തിരുന്ന നാട്ടുവിദ്യകളെ അശാസ്ത്രീയം എന്നുപറഞ്ഞ് നിരാകരിക്കാനാണ് ഗൂഢാലോചകര്‍ പരിശ്രമിച്ചത്. ആശയപ്രചരണത്തിനുവേണ്ടി സമര്‍ത്ഥരായ ശാസ്ത്രജ്ഞരെ അവര്‍ നേരത്തെ തന്നെ പൊന്നുംവിലയ്ക്കെടുത്തിരുന്നുവല്ലോ. ”മികച്ചത് മികച്ചത്” എന്ന വായ്ത്താരി നിരന്തരമായി കേട്ടപ്പോള്‍ പാവപ്പെട്ട കര്‍ഷകരുടെ മനസ്സിന് ഇളക്കം തട്ടിയെന്നതും നേര്. അവര്‍ ക്രമേണ നാടന്‍ രീതികളും നാട്ടു സാങ്കേതികവിദ്യകളും കയ്യൊഴിയാന്‍ നിര്‍ബന്ധിതരായി. ചാണകവും മൂത്രവും മണത്തിരുന്ന കൈകളില്‍ ഫാക്ടംഫോസും യൂറിയയും പൊട്ടാഷും മണക്കാന്‍ തുടങ്ങി. വിളവ് വര്‍ദ്ധിച്ചു. പുതിയ വിത്തിനങ്ങള്‍- മഴയെ, കീടബാധയെ, കാറ്റിനെയൊക്കെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവ- രംഗപ്രവേശം ചെയ്തു. കൂടുതല്‍ വളം, കൂടുതല്‍ വിളവ് എന്നതായി മുദ്രാവാക്യം. മണ്ണില്‍ ചേര്‍ക്കുന്ന രാസവളങ്ങളും ചെടികളില്‍ തളിക്കുന്ന കീടനാശിനികളും തങ്ങളുടെ കുടിവെള്ള സ്രോതസ്സുകളില്‍ തന്നെയാണ് തിരികെയെത്തുന്നതെന്ന കാര്യവും സൗകര്യപൂര്‍വ്വം മറന്നുപോയി.

പരമ്പരാഗത രീതിയില്‍ കൃഷി ചെയ്തിരുന്ന കാലഘട്ടത്തില്‍ അനേകതരത്തില്‍പ്പെട്ട വിളകള്‍ പരിപാലിക്കപ്പെട്ടു പോന്നിരുന്നു. നാടന്‍ വിത്തുകളും ഇലക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും സംരക്ഷിക്കപ്പെട്ടിരുന്നു. ഓരോ തവണ വിളവെടുപ്പ് കഴിയുമ്പോഴും അടുത്ത തവണത്തേയ്ക്കുള്ള നടീല്‍ വസ്തുക്കളും വിത്തുകളും ശേഖരിച്ച് സൂക്ഷിച്ചിരുന്നു. ഈ രീതിശാസ്ത്രമാണ് ഹരിതവിപ്ലവത്തിന്റെ കടന്നുവരവോടെ ചരിത്രത്തിന്റെ പിന്നാമ്പുറത്തേയ്ക്ക് മറഞ്ഞുപോയത്. ജൈവ വൈവിധ്യത്തിന്റെ പ്രാഥമിക പാഠങ്ങളെ നിരാകരിച്ചതുവഴി കീടങ്ങളും അവയെ ഭക്ഷിക്കുന്ന ജീവികളും തമ്മില്‍ നിലനിന്നിരുന്ന സമതുലനാവസ്ഥ ഇല്ലാതായി. ഉദാഹരണത്തിന് ചെറു പ്രാണികളുടെ എണ്ണം പെരുകുമ്പോള്‍ തവളകള്‍ വര്‍ദ്ധിക്കുന്നു. ചെറുപ്രാണികളെ അവ ആഹാരമാക്കുന്നു. തവളകളുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോള്‍ പാമ്പുകളുടെ എണ്ണവും അതിനനുസരിച്ച് കൂടുകയും അവ തവളകളെ ആഹരിച്ച് എണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതൊരു പാരിസ്ഥിതിക ബലതന്ത്രമാണ്. ഈ ജൈവഘടനയ്ക്കാണ് ആഘാതമേറ്റത്. ഇത്തരം സമതുലനാവസ്ഥകളാണ് രാസവള-രാസകീടനാശിനി പ്രയോഗത്തിലൂടെ തകിടം മറിയുന്നത്. കീനാശിനികള്‍ വഴി കീടനിയന്ത്രണം നടത്തുമ്പോള്‍ ഒരു വിഭാഗം ജീവികള്‍ക്ക് ആഹാരമില്ലാതാവുകയാണ് ചെയ്യുന്നത്. വയലുകളുടെ സമ്പത്തായിരുന്ന എണ്ണിയാലൊടുങ്ങാത്ത സൂക്ഷ്മജീവജാതികള്‍ എന്നെന്നേയ്ക്കുമായി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഈ ഉന്മൂലന സിദ്ധാന്തം ഇപ്പോഴും പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഈയടുത്ത കാലത്ത് കുട്ടനാട്ടില്‍ നെല്ലിനുണ്ടായ മുഞ്ഞബാധയുടെ നാള്‍വഴി പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. അവിടെ രാസകീടനാശിനികള്‍ പ്രയോഗിച്ച വയലുകളിലാണ് മുഞ്ഞബാധ ഏറ്റവും കൂടുതലായി കണ്ടത്. അതേസമയം ജൈവരീതിയില്‍ പ്രകൃതിയെ മാനിച്ചുകൊണ്ട് കൃഷി ചെയ്ത വയലുകളില്‍ മുഞ്ഞയുടെ ആക്രമണം കാണാനില്ലായിരുന്നു. കൃഷി ശാസ്ത്രജ്ഞര്‍ തന്നെ സമ്മതിച്ചതാണ് ഇക്കാര്യം.

Also Read: [അഭിമുഖം] മണ്ണിനെ അറിഞ്ഞ് വിത്തെറിഞ്ഞ്, വിപണിയെ അറിഞ്ഞ് വില്‍പന നടത്തുന്ന വയനാടന്‍ കര്‍ഷകന്‍

ഹരിതവിപ്ലവത്തിന്റെ മറ്റൊരു ദുരന്തം അത് സാംസ്കാരികവിനിമയങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കി എന്നുള്ളതാണ്. വിത്തുകള്‍ സംസ്കരിച്ച് എടുക്കുന്നതു തുടങ്ങി സകല കാര്യങ്ങള്‍ക്കും ഒരു സാംസ്കാരികസ്പര്‍ശം ഉണ്ടായിരുന്നു. കാര്‍ഷികവൃത്തിയോടനുബന്ധിച്ച് നിരവധി ആചാരാനുഷ്ഠാനങ്ങള്‍ നിലനിന്നിരുന്നു. പക്ഷെ അവയെല്ലാം ഇല്ലാതായി. വിത്ത് തയ്യാറാക്കുന്ന പ്രവൃത്തികള്‍ സ്ത്രീകളുടെ മേല്‍നോട്ടത്തിലാണ് നടന്നിരുന്നത്. ഊര്‍വ്വരതയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും ഇതോടനുബന്ധിച്ച് നടത്തിയിരുന്നു. രതിക്രിയയും കാര്‍ഷികവൃത്തിയും തമ്മിലും പാരസ്പര്യം ഉണ്ടായിരുന്നു. ഇന്ത്യന്‍ പൈതൃകസൂചകങ്ങളില്‍ നിലം ഉഴുതു വിത്തിറക്കുന്ന പ്രക്രിയ തന്നെയും രതിക്രിയയുടെ പ്രതീകമായിട്ടാണ് കണക്കാക്കിയിരുന്നത്. മറ്റു ലോക സംസ്കാരങ്ങളിലും ഇത് വ്യത്യസ്തമായിരുന്നില്ല. കൃഷിയെക്കുറിച്ചുള്ള ഓര്‍മ്മ എന്നത് ഭൂമിയില്‍ നിന്ന് മനുഷ്യരെപ്പോലെ സസ്യങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ആദിമരതിക്രിയയുടെ ഭാഗം തന്നെയാണ്. വയല്‍ സ്ത്രീകളുടെ ലൈംഗീകാവയവമാണെന്നും കലപ്പ പുരുഷലിംഗമാണെന്നും കലപ്പകൊണ്ട് നിലം ഉഴുമ്പോള്‍ ഭൂമി ഊര്‍വ്വരമാകുമെന്നും പാട്ടുരൂപത്തിലും മറ്റും ഇവിടെ പ്രചരിച്ചിരുന്നുവല്ലോ. ജനകന്‍ കലപ്പ വെച്ച് നിലം ഉഴുത് പുറത്തെടുത്ത കുഞ്ഞാണല്ലോ സീത. വിത്ത് ഒരുക്കിയിരുന്ന സ്ത്രീകള്‍ ചരിത്രത്തിന്റെ കാണാമറയത്തായി. പുരുഷന്മാര്‍ ആ പണി ഏറ്റെടുത്തു. നാടന്‍ വിത്തുകള്‍ ഒരുക്കുന്നതിനു പകരം അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ ബഹുരാഷ്ട്ര കുത്തകകളില്‍ നിന്ന് വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. വിത്ത് വാങ്ങാനും വില്‍ക്കാനും ഉള്ളതാണെന്ന പുതിയ ബോധം, അത് കാര്‍ഷികമേഖലയുടെ നട്ടെല്ലാണെന്ന അനുഭവത്തെ മുക്കിക്കൊന്നു.

വിള വര്‍ധന എന്നത് ഒരു സ്വപ്നമായി തന്നെ അവശേഷിച്ചതാണ് ഹരിതവിപ്ലവത്തിന്റെ മറ്റൊരു ദുരന്തം. തുടക്കത്തില്‍ വിള വര്‍ധനയുണ്ടായെങ്കിലും കാലം പോകെപ്പോകെ രാസവളങ്ങള്‍ മൂലം ഊര്‍വ്വരത നഷ്ടപ്പെട്ട മണ്ണ് ഊഷരമായി മാറുകയാണുണ്ടായത്. ഉല്‍പ്പാദനക്ഷമതയെ അത് സാരമായി ബാധിച്ചു. പാരിസ്ഥിതിക സവിശേഷതകള്‍ കണക്കിലെടുക്കാതെയുള്ള വിളപര്യയക്രമം നിത്യഹരിതവന പ്രദേശങ്ങളുടെ നാശത്തിന് ഇടയാക്കി. മണ്ണൊലിപ്പ്, ജലക്ഷാമം, പരിസ്ഥിതി നാശം തുടങ്ങിയ ഉപോത്പന്നങ്ങളും ഹരിതവിപ്ലവം വഴി ഉണ്ടായി. പരീക്ഷണശാലകളില്‍ വികസിപ്പിച്ചെടുത്ത പൊക്കം കുറഞ്ഞ ഇനങ്ങള്‍ക്ക് കൂടുതല്‍ രാസവളം ആവശ്യമായിവന്നു. ഈ വിളകള്‍ക്കാവശ്യമായ രാസവളങ്ങളും മാരകമായ കീടനാശിനികളും പടിഞ്ഞാറു നിന്ന് വന്‍തോതില്‍ വാങ്ങേണ്ടിയും വന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും വലിയൊരു വിപണിയായി ഏഷ്യന്‍ രാജ്യങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ജനീവയില്‍ ചേര്‍ന്ന ലോക പരിസ്ഥിതി ഉച്ചകോടിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് ബില്‍ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്ത് വോട്ടുരേഖപ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. എന്‍ഡോസള്‍ഫാന്‍ എല്ലാ രൂപങ്ങളെയും ലോകം ഒന്നടങ്കം എതിര്‍ക്കുമ്പോഴായിരുന്നു അത് എന്ന കാര്യം നാം മറക്കാതിരിക്കുക.

അമേരിക്കന്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ആര്‍തര്‍ മോസ്സസ് എന്ന സാമ്പത്തിക വിദഗ്ധന്റെ വാക്കുകള്‍ മേല്‍പ്പറഞ്ഞ വാദഗതികളെ ശരിവയ്ക്കുന്നതാണ്. ”കൃഷിയധിഷ്ഠിത സമൂഹങ്ങളില്‍ പൊതുവെ കാണപ്പെടുന്ന പരസ്പരാശ്രിത സാമൂഹ്യവ്യവസ്ഥയെ നിഷ്ക്രിയവും നിര്‍ജ്ജീവവുമാക്കേണ്ടത് വിപണിതാത്പര്യങ്ങളെ വര്‍ദ്ധമാനമായ അളവില്‍ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്”. എന്നു വെച്ചാല്‍ കൃഷിയധിഷ്ഠിത സമൂഹങ്ങളില്‍ പൊതുവെ കാണപ്പെടുന്ന പരസ്പരാശ്രിത സാമൂഹ്യവ്യവസ്ഥയെ വിപണിയുടെ തന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് ഭയമാണ് എന്നുതന്നെ. ലോകം ഇന്ന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഒരു ഉപഭോഗവിപ്ലവ (Consumer Revolution) ത്തിലൂടെയാണ്. യഥാര്‍ത്ഥത്തില്‍ വേണ്ടത് ശാസ്ത്രീയവിപ്ലവം (Scientific Revolution) ആണ്. പക്ഷെ അത് നടക്കാതെ പോകുന്നു. നമ്മോട് ഇതെല്ലാം പറയുന്നത് ആഗോളീകരണത്തിന്റെ നേതാക്കന്മാരാണ്. വിലയ്ക്കടുക്കപ്പെട്ട തലച്ചോറും നാവും ഉപയോഗിച്ച് അവര്‍ കുത്തകകള്‍ക്കുവേണ്ടി ചിലച്ചുകൊണ്ടേയിരിക്കുന്നു. ഇത് തിരിച്ചറിയുമ്പോഴാണ് നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ പ്രയോഗിക്കുന്ന ചതി ബോധ്യമാവുകയുള്ളൂ.

രണ്ടാം ഹരിതവിപ്ലവത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒന്നാം ഹരിതവിപ്ലവത്തിന്റെ കെടുതികള്‍ ഓര്‍മയിലുണ്ടായിരിക്കേണ്ടതാണ്. തികച്ചും പരിസ്ഥിതിസൗഹൃദമായ ഒരു ഹരിതവിപ്ലവത്തിനു മാത്രമേ ലോകത്തെ രക്ഷിക്കാനാവുകയുള്ളൂ. നമുക്കിനിയും ഹരിതവിപ്ലവം വേണം. അത് പക്ഷെ, ഒന്നാം ഹരിതവിപ്ലവം തീര്‍ത്ത മുറിവുകള്‍ ഉണക്കുന്നതിനാകണം. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം നിമിത്തം ഊഷരമായ പ്രകൃതിയെ ഊര്‍വ്വരമാക്കുന്ന സക്രിയതയിലേക്ക് ജീവശാസ്ത്രലോകം ചുവട് മാറേണ്ടിയിരിക്കുന്നു. നല്ല മണ്ണും ശുദ്ധമായ വായുവും വിഷമുക്തമായ ഭക്ഷണവും തിരികെ നേടിയെടുക്കുന്ന രണ്ടാം ഹരിതവിപ്ലവം. അങ്ങനെയൊരു ഹരിതവിപ്ലവം കൊണ്ടുവേണം ഒന്നാം ഹരിതവിപ്ലവത്തിന്റെ പരിക്കുകള്‍ തീര്‍ക്കുന്നത്.

Also Read: ഹരിത വിപ്ലവം: മണ്ണിരകളുടെ സംഘഗാനമോ ഉറുമ്പുകളുടെ ഒപ്പാരിയോ?

Sijo Porathoor

Writer and activist on ecology, gender issues, human rights, marginalized people.