രൂപയുടെ വിലയിടിവിൽ പിടിച്ച് പരുത്തി കയറ്റുമതി മേഖല ഉയരങ്ങളിലേക്ക്; നാലു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

രൂപയുടെ വിലയിടിവിൽ പിടിച്ച് പരുത്തി കയറ്റുമതി മേഖല ഉയരങ്ങളിലേക്ക്; നാലു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. അന്താരാഷ്ട്ര വിപണിയിൽ പരുത്തിവില കൂടിയതും രൂപയുടെ വിലയിടിഞ്ഞതുമാണ് രാജ്യത്തിന്റെ പരുത്തി കയറ്റുമതി രംഗത്തിന് അനുഗ്രഹമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 30% മെങ്കിലും കയറ്റുമതിയിൽ ഇത്തവണ വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 7.5 മില്യൺ ബെയിൽസാണ് നിലവിൽ ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിച്ചതോടെ പരുത്തിയുടെ മറ്റ് പ്രധാന ഉൽപ്പാദകരായ യുഎസ്, ബ്രസീൽ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പരുത്തിയുമായി അന്താരാഷ്ട്ര വിപണിയിൽ മത്സരം ശക്തമാകുകയും ചെയ്തു. 7.5 മില്ല്യൺ ബെയിൽസ് കയറ്റുമതി ചെയ്തുകൊണ്ട് ഈ സീസൺ അവസാനിപ്പിക്കാൻ കഴിയുമെന്ന് കോട്ടൻ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അതുൽ ഗണത്ര പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വ്യാപാര സീസണിൽ ഇതുവരെ ഇന്ത്യ 6.3 മില്യൺ ബെയിൽസ് കയറ്റുമതി ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. 170 കിലോഗ്രാമാണ് ഒരു ബെയിൽസ്. ടെക്സ്റ്റൈൽ കമ്മീഷണർ ഓഫീസിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വിപണന വർഷം ഇന്ത്യ 5.82 മില്യൺ ബെയിൽസ് പരുത്തിയാണ് കയറ്റുമതി ചെയ്തത്.

2018 ൽ ഇതുവരെ 6% ത്തോളമാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇത് വിദേശ വിപണികളിൽ ഇന്ത്യൻ പരുത്തി വാങ്ങുന്നത് ലാഭകരമാക്കിയതാതി പ്രമുഖ പരുത്തി കയറ്റുമതിക്കാരായ ഖിംജി വിസ്റാം ആൻഡ് സൺസ് സഹ ഉടമ നയൻ മിറാനി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ആവശ്യം തീർന്നില്ലെങ്കിലും സീസൺ അവസാനിക്കാൻ പോകുന്നതിനാൽ മികച്ച നിലവാരമുള്ള കോട്ടൺ ലഭ്യത കുറഞ്ഞു വരുന്നതായും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ, ബംഗ്ലാദേശ്, ചൈന, വിയറ്റ്നാം എന്നിവരാണ് ഇന്ത്യൻ പരുത്തിയുടെ പ്രധാന ഉപഭോക്താക്കൾ. അതേസമയം 2017-18 കാലയളവിൽ ഇന്ത്യയുടെ പരുത്തി ഇറക്കുമതി 1.2 മില്ല്യൺ ബെയിൽസായി കുറയുമെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹം പറഞ്ഞു.

Also Read: വ്യാവസായിക അടിസ്ഥാനത്തിലുള്ള കടൽപ്പായൽ കൃഷി തുറക്കുന്നത് മികച്ച സാധ്യതകൾ, കേന്ദ്ര കൃഷി സഹമന്ത്രി

Image: unsplash.com