[കവര്‍സ്റ്റോറി] ഫാം ലൈസന്‍സ് ചട്ടങ്ങളില്‍ അനിവാര്യമായ മാറ്റം വരാതെ, മൃഗസംരക്ഷണമേഖല കര്‍ഷകര്‍ക്ക് ആശ്രയമാകില്ല

കോവിഡ് നമ്മുടെ നാട്ടിലെത്തുന്നതുന്നതിന് മുൻപ് കഴിഞ്ഞ ജനുവരിയിൽ വയനാട്ടിൽ വെച്ച് നടന്ന ആടുകർഷകരുടെയും ആടുവളർത്തൽ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹമുള്ള സംരംഭകരുടെയും ഒരു പരിശീലനസംഗമമായിരുന്നു വേദി.

“അമ്പതിലധികവും എന്നാൽ നൂറിൽ  താഴെയും എണ്ണം ആടുകളെ വളർത്തുന്നതിനായുള്ള ഒരു ഫാമിന് ലൈസൻസ് ലഭിക്കാൻ  പഞ്ചായത്തിൽ നിങ്ങൾ അടക്കേണ്ടത് ലൈസൻസ് ഫീയായ 250 രൂപ മാത്രമാണ്.”

ഫാം ലൈസൻസ് ലഭിക്കുന്നതിനായി അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സംരഭകൻ അടക്കേണ്ട ഫീസിനെ പറ്റി ഞാൻ പരിശീലന ക്ലാസ്സിൽ  പറഞ്ഞുതീർക്കും മുൻപെ സദസ്സിൽ നിന്നൊരു യുവസംരംഭകൻ അരിശത്തോടെ ചാടിയെഴുന്നേറ്റു.

“ഡോക്ടർ എന്താണ് ഈ പറയുന്നത്, സർക്കാർ ചട്ടമനുസരിച്ച് ലൈസൻസ് നൽകാൻ വേണ്ടി  ഒടുക്കേണ്ട ഫീ 250 രൂപ എന്നത് ശരിയായിരിക്കാം. പക്ഷെ, ലൈസൻസ് ലഭിക്കാനായുള്ള ചിലവ് ഈ തുകയിലൊന്നും ഒതുങ്ങില്ല. ബിൽഡിംങ് പെർമിറ്റ്, മലിനീകരണ നിയന്ത്രണബോർഡിൻറെ നിർമാണാനുമതി, ഫാം പ്രവർത്തനാനുമതി തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇതിനൊപ്പമുണ്ടല്ലോ. ഇതിനെല്ലാമായി നമ്മൾ പലപല ഓഫീസുകളിൽ കയറിയിറങ്ങണം, പല തരത്തിലുള്ള പ്ലാനുകളും രേഖകളും സമർപ്പിക്കണം, പരിശോധനക്ക്  ഉദ്യോഗസ്ഥരെ കൊണ്ടുവരണം. എന്നോട് പഞ്ചായത്തധികൃതർ ഫയർ ആൻഡ് റസ്ക്യൂ വകുപ്പിന്റെ അനുമതി തേടണമെന്ന് വരെ നിർദ്ദേശിച്ചു. അമ്പതിൽ അധികം ആടുകളുള്ള ഒരു ഫാമാരംഭിക്കുന്നതിന് ലൈസൻസ് നേടാൻ വേണ്ടി മാത്രം എനിക്ക്  ചിലവായത് എണ്ണായിരത്തോളം രൂപയാണ്. നല്ലൊരു ആടിനെ വാങ്ങിക്കാനുള്ള പണം ലൈസൻസ് കിട്ടാൻ വേണ്ടി മാത്രം ചിലവായി..!”

നൂറോളം കർഷകർ ഒരുമിച്ച്  കൂടിയ സദസ്സിൽ ആ യുവാവ് നടത്തിയ തുറന്നുപറച്ചിൽ മൃഗസംരക്ഷണമേഖലയിലേക്ക് കടന്നുവരുന്ന സംരംഭകർ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളുടെ നേർസാക്ഷ്യമായിരുന്നു. സംരംഭകരെ നിരാശപ്പെടുത്തുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ സങ്കീർണ്ണമായ ഫാം ലൈസൻസ് ചട്ടങ്ങൾ, പഞ്ചായത്ത്/നഗരപ്രദേശ കെട്ടിട നിർമ്മാണ ചട്ടങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടങ്ങൾ എന്നിവ സംരംഭകസൗഹ്യദമായ രീതിയിൽ ഭേദഗതി ചെയ്യുമെന്ന് മുൻ വർഷം തന്നെ പ്രഖ്യാപിച്ചിരുന്നങ്കിലും തുടർനടപടികൾ ഇപ്പോഴും മന്ദഗതിയിലാണ്.

സംരംഭകരെ നിരാശപ്പെടുത്തുന്ന ഫാം ലൈസൻസ് ചട്ടങ്ങൾ

അസഹ്യതയുളവാക്കുന്ന പ്രവർത്തികളുടെ  പട്ടികയിൽ ആണ് 2012 ഏപ്രീൽ 19 ന് പ്രസിദ്ധപ്പെടുത്തിയ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ മൃഗസംരക്ഷണ സംരംഭങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പശുക്കൾ, അഞ്ച് പന്നികൾ, ഇരുപത് ആടുകൾ, ഇരുപത്തിയഞ്ച് മുയലുകൾ, നൂറ് കോഴികൾ ഇതിലധികം എണ്ണം മൃഗങ്ങളെ വീട്ടുമുറ്റത്ത് പോലും വളർത്തണമെങ്കിൽ ലൈസൻസ് വേണമെന്നാണ് നിലവിലെ ഫാം ലൈസൻസ് ചട്ടം. ഒട്ടും കർഷക സൗഹൃദമല്ലാത്ത ലൈസൻസ് ചട്ടങ്ങൾ സംരംഭകർക്കുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകളും സമയനഷ്ടവും ക്ലേശങ്ങളും ചെറുതല്ല.

ഓരോ ഇനം മൃഗങ്ങളെ വളർത്തുന്നതിനായും നീക്കിവെക്കേണ്ട സ്ഥലം സംബന്ധിച്ച കണക്കുകളും തീർത്തും അശാസ്ത്രീയവും വെറ്ററിനറി സർവ്വകലാശാലയിൽ നിന്നുള്ളതടക്കമുള്ള വിദഗ്‌ധ നിർദേശങ്ങൾക്ക് വിരുദ്ധവുമാണ്. ഉദാഹരണത്തിന് നാല് ആടിനെ വളർത്താൻ ഒരു സെന്റ് സ്ഥലം നീക്കിവെക്കണമെന്നാണ് ലൈസൻസ് ചട്ടം പറയുന്നത്. ശാസ്ത്രീയ മാനദണ്ഡങ്ങൾ പ്രകാരം നാല് ആടിനെ വളർത്താനായുള്ള കൂടിന് വെറും നാൽപ്പത് ചതുരശ്രഅടി മാത്രമെ വേണ്ടതുള്ളൂ. ഈ സ്ഥാനത്താണ് ലൈസൻസ് ചട്ടം നാല് ആടിന് ഒരു സെന്റ് സ്ഥലം എന്ന വിചിത്ര നിർദേശം മുന്നോട്ട് വെയ്ക്കുന്നത്. പശു, കോഴി, മുയൽ എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസ് ചട്ടങ്ങളിലും ഇത്തരം വൈരുധ്യങ്ങൾ കാണാം. പതിനഞ്ച് കോഴികളെ വളർത്താൻ കൂടുപണിയാൻ ശാസ്ത്രീയമായി വെറും മുപ്പത് ചതുരശ്രഅടി സ്ഥലം മാത്രമാണ് വേണ്ടതെങ്കിൽ ഒരു സെന്റ് സ്ഥലം നീക്കി വെക്കണമെന്നാണ് ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങൾ – 2012 നിർദേശിക്കുന്നത്.

Also read: കന്നുകാലി വളര്‍ത്തല്‍: ഫാമുകളുടെ ഭൗതിക സൗകര്യ വികസനം

ഇതിന് പുറമെ ലൈസൻസ് ലഭ്യമാവാൻ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയും വേണ്ടതുണ്ട്. ഇത് ലഭിയ്ക്കാനും ചട്ടങ്ങളും ഉപചട്ടങ്ങളും ഏറെയുണ്ട്. കാരണം കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2015 ലെ ഉത്തരവ് പ്രകാരം പച്ച, ഓറഞ്ച് എന്നീ നിറങ്ങൾ നൽകി ആപത്കരമായ വ്യവസായങ്ങളെ പരിഗണിക്കുന്ന അതേ മാതൃകയിലാണ് ലൈവ്‌സ്റ്റോക്ക് ഫാമുകളെയും പരിഗണിക്കുന്നത്. ഇക്കാരണത്താൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിയ്ക്കൽ പലപ്പോഴും ചെറുകിട ഫാം സംരംഭകർക്ക് ഒരു ബാലികേറാമലയാണ്. മാത്രമല്ല, ഒരു ജില്ലയിൽ ഒരു ഓഫീസും കുറഞ്ഞ എണ്ണം ഉദ്യോഗസ്ഥന്മാരും മാത്രമാണ് പ്രവർത്തിക്കുന്നതെന്നതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള ലൈസെൻസ്  ലഭിയ്ക്കാനുള്ള കാലതാമസവും സമയനഷ്ടവും  ഏറെ.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിയ്ക്കൽ പലപ്പോഴും ചെറുകിട ഫാം സംരംഭകർക്ക് ഒരു ബാലികേറാമലയാണ്. മാത്രമല്ല, ഒരു ജില്ലയിൽ ഒരു ഓഫീസും കുറഞ്ഞ എണ്ണം ഉദ്യോഗസ്ഥന്മാരും മാത്രമാണ് പ്രവർത്തിക്കുന്നതെന്നതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള ലൈസെൻസ്  ലഭിയ്ക്കാനുള്ള കാലതാമസവും സമയനഷ്ടവും  ഏറെ.

പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫാം ലൈസൻസ് നിയമം കർക്കശമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് അടച്ച് പൂട്ടലിന്റെ വക്കിലെത്തിയത് നിരവധി മൃഗസംരക്ഷണ ഫാമുകളാണ്. സംരംഭകരോടുള്ള വ്യക്തി, രാഷ്ടീയ പ്രതികാരം തീർക്കുന്നതിനായി പോലും നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ടായി. പിരിവ് ചോദിച്ചെത്തുന്നവരും പ്രാദേശിക രാഷ്ട്രീയക്കാരുമൊക്കെ പലപ്പോഴും ഈ നിയമങ്ങൾ വെച്ച് പാവപ്പെട്ട സംരംഭകനെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഫാം തുടങ്ങി ഒടുവിൽ ലൈസൻസ് ചട്ടങ്ങളിൽ കുടുങ്ങി ഫാം അടച്ചുപൂട്ടേണ്ടി വന്നപ്പോൾ ബാക്കിയായ കടം തീർക്കാൻ വീണ്ടും പ്രവാസിയാവേണ്ടി വന്ന ഹതഭാഗ്യർ പോലും നമ്മുടെ നാട്ടിലുണ്ട്. വിമർശനങ്ങൾ ഉയർന്നതോടെ സംരംഭകരെ പ്രയാസത്തിലാക്കുന്ന ഈ നിയമങ്ങൾ സംരംഭക സൗഹൃദമായ രീതിയിൽ പരിഷ്ക്കരിക്കുന്നതിനായി സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയമിച്ചിരുന്നു. ഭരണപരിഷ്കാര കമ്മീഷന്റെ നേതൃത്വത്തിൽ നിയമ പരിഷ്ക്കാരത്തിനായുള്ള നടപടികൾ ആരംഭിച്ചിരുന്നു.

സംരംഭകരെ കുഴക്കുന്ന  കെട്ടിടനിർമാണചട്ടങ്ങൾ

ഫാമിനായുള്ള കെട്ടിട നിർമിക്കുന്നതിനും കെട്ടിട ലൈസൻസ് ലഭിക്കുന്നതിനും വേണ്ടിയുള്ള കേരള പഞ്ചായത്ത് / മുൻസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ ഫാം ലൈസൻസ് ചട്ടങ്ങളേക്കാൾ സങ്കീർണ്ണവും സംരംഭകനെ പ്രയാസത്തിലാക്കുന്നവയാണ്. നിലവിലെ കെട്ടിട നിർമാണചട്ടമനുസരിച്ച് ലൈവ് സ്റ്റോക്ക് ഫാം കെട്ടിടങ്ങളെ G -1, G-2 എന്നീ വിഭാഗത്തിൽ ഉൾപ്പെടുത്തി വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടങ്ങളായാണ് പരിഗണിക്കുന്നത്. നൂറിലധികം കോഴികൾ , പത്തിലധികം പശുക്കൾ, അഞ്ചിലധികം പന്നികൾ, ഇരുപതിലധികം ആടുകൾ എന്നിങ്ങനെ എണ്ണം പക്ഷിമൃഗാദികളെ വളർത്തുന്ന ഷെഡുകൾ ഈ G-1 വിഭാഗത്തിൽ ഉൾപ്പെടുന്നു. 700 ചതുരശ്രമീറ്ററിലധികം വിസ്തീർണമുള്ള ഫാം കെട്ടിടങ്ങൾ എല്ലാം തന്നെ G-2 വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ട് വ്യാവസായിക കെട്ടിടങ്ങളുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള വീതിയുള്ള റോഡ്, പാർക്കിംഗ് സ്ഥലം, തൊഴിലാളികൾക്ക് ടോയ്‌ലെറ്റ് തുടങ്ങിയ വിപുലമായ സജ്ജീകരണങ്ങൾ തന്നെ ഓരോ ഫാമിലും ഒരുക്കേണ്ടി വരും. ഉദാഹരണത്തിന് 200 ചതുരശ്രമീറ്റർ വിസ്തീർണമുള്ള G- 1 വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ഫാം കെട്ടിടം പണിയാൻ ഫാമിലേക്ക് മൂന്ന് മീറ്റർ വീതിയുള്ള റോഡ് ഈ ചട്ടപ്രകാരം നിർബന്ധമാണ്. G-2 വിഭാഗത്തിൽ പെട്ട കെട്ടിടങ്ങൾ ആണങ്കിൽ ഫാമിലേക്കുള്ള റോഡിന് 7 മീറ്റർ വീതി വേണമെന്നാണ് ചട്ടം പറയുന്നത്. ഇത്രത്തോളം വീതിയുള്ള റോഡുകൾ എത്ര പ്രദേശങ്ങളിൽ ഉണ്ടാവും എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മേൽ പറഞ്ഞ വീതിയിൽ റോഡ് വേണമെന്ന കർശന നിലപാട് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ സ്വീകരിച്ചാൽ ഫാമുകൾ സംരംഭകന്റെ സ്വപ്നം മാത്രമായി ചുരുങ്ങും എന്നത് ഉറപ്പാണ്. 

ഓരോ ഇനം മൃഗങ്ങളെ വളർത്തുന്നതിനായും നീക്കിവെക്കേണ്ട സ്ഥലം സംബന്ധിച്ച കണക്കുകളും തീർത്തും അശാസ്ത്രീയവും വെറ്ററിനറി സർവ്വകലാശാലയിൽ നിന്നുള്ളതടക്കമുള്ള വിദഗ്‌ധ നിർദേശങ്ങൾക്ക് വിരുദ്ധവുമാണ്. ഉദാഹരണത്തിന് നാല് ആടിനെ വളർത്താൻ ഒരു സെന്റ് സ്ഥലം നീക്കിവെക്കണമെന്നാണ് ലൈസൻസ് ചട്ടം പറയുന്നത്. ശാസ്ത്രീയ മാനദണ്ഡങ്ങൾ പ്രകാരം നാല് ആടിനെ വളർത്താനായുള്ള കൂടിന് വെറും നാൽപ്പത് ചതുരശ്രഅടി മാത്രമെ വേണ്ടതുള്ളൂ. ഈ സ്ഥാനത്താണ് ലൈസൻസ് ചട്ടം നാല് ആടിന് ഒരു സെന്റ് സ്ഥലം എന്ന വിചിത്ര നിർദേശം മുന്നോട്ട് വെയ്ക്കുന്നത്.

റോഡിന്റെ കാര്യത്തിൽ മാത്രമല്ല ലഭ്യമായ ആകെ സ്ഥലത്ത് കെട്ടിടം പണിയാനുള്ള അനുവദനീയമായ സ്ഥലപരിധി (Coverage area), കെട്ടിടത്തിന് ചുറ്റും ഒഴിച്ചിടേണ്ട സ്ഥലം (Clearance area), കെട്ടിടത്തിന്റെ ഉയരം, രണ്ട് കെട്ടിടങ്ങൾ തമ്മിൽ വേണ്ട അകലം, പാർക്കിംങ് സൗകര്യം, ടോയിലെറ്റ് സൗകര്യങ്ങൾ തുടങ്ങി കെട്ടിട നിർമാണ ചട്ടങ്ങളിൽ നിർദേശിക്കപ്പെട്ട പലതും വ്യവസായശാലകൾക്കുള്ള കെട്ടിടങ്ങൾക്ക് അനിയോജ്യമെങ്കിലും മൃഗസംരക്ഷണാവശ്യത്തിനുള്ള ഫാം കെട്ടിടങ്ങൾക്ക് ഒട്ടും യോജിച്ചതല്ല. ഈ മാനദണ്ഡങ്ങൾ സംരംഭകർക്ക് അധികഭാരമാണന്ന് മാത്രമല്ല ലൈവ് സ്റ്റോക്ക് ഫാമുകളെ സംബന്ധിച്ച് പലപ്പോഴും അപ്രായോഗികവുമാണ്. കെട്ടിട നിർമാണ ചട്ടങ്ങളിൽ തട്ടി ലൈസൻസ് നിഷേധിക്കപ്പെട്ട ഫാമുകൾ സംസ്ഥാനത്ത് അനവധിയുണ്ട്.  മാത്രമല്ല,  ഫാം കെട്ടിടങ്ങൾ എല്ലാം തന്നെ വ്യവസായിക കെട്ടിടങ്ങളുടെ പട്ടികയിലായതിനാൽ സംരംഭകന് ഉയർന്ന കെട്ടിട നികുതിയും നൽകേണ്ടി വരുന്നു.

Also read: കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ലൈസൻസ് ചട്ട ഭേദഗതി- വഞ്ചി ഇപ്പോഴും തിരുനക്കരയിൽ തന്നെ

20 പശുക്കൾ വരേയോ 50 ആടുകൾ വരേയോ 1000 കോഴികൾ വരേയോ വളർത്തുന്ന ഷെഡുകൾക്ക് കെട്ടിട ലൈസൻസ് ആവശ്യമില്ല എന്ന രീതിയിൽ പഞ്ചായത്ത്/നഗരപ്രദേശ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന മന്ത്രിസഭാ തീരുമാനം പുറത്തുവന്നത് കഴിഞ്ഞ ഡിസംബറിലായിരുന്നു. മൃഗസംരക്ഷണ ഫാമുകളെ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന പട്ടികയിൽ നിന്ന് മാറ്റി കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തും എന്നും തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം നടപ്പിലായാൽ വീതിയുള്ള റോഡ്, പാർക്കിംഗ് സ്ഥലം, കെട്ടിടത്തിന്റെ വിസ്തൃതി, കെട്ടിടത്തിന് 3.6 മീറ്റർ ഉയരം, ടോയ്‌ലെറ്റ്  സൗകര്യങ്ങൾ നിർമ്മിക്കൽ എന്നീ നിബന്ധനകൾ ഫാമുകൾക്ക് ബാധകമല്ലാതാകും. മാത്രമല്ല ആകെ ഭൂവിസ്തൃതിയുടെ 40% തുറസായി നിലനിർത്തണം എന്ന നിബന്ധനയും ഫാമുകളെ കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതോടെ ഇല്ലാതാകും. ഈ നിയമപരിഷ്കാരങ്ങളെ പറ്റി ബന്ധപ്പെട്ട മന്ത്രിമാർ തന്നെ പലതവണ പൊതുവേദിയിൽ വ്യക്തമാക്കുമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ഇത് സംബന്ധിച്ച പുതുക്കിയ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല എന്നതാണ് നിരാശപ്പെടുത്തുന്ന വസ്തുത.

 

ലൈസൻസ് ഇല്ലാതെ പരമാവധി വളർത്താവുന്ന പക്ഷിമൃഗാദികളുടെ എണ്ണം, ഓരോന്നിനും ആവശ്യമായ സ്ഥലം തുടങ്ങിയവയുമായി ബന്ധപ്പെട്ട കെട്ടിട നിർമാണ ചട്ടങ്ങളിലെ ഭേദഗതികൾക്ക് അനുസരിച്ച് പഞ്ചായത്ത് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങളിലും ഭേദഗതികൾ വരേണ്ടതുണ്ട്. എന്നാൽ പുതിയ ഉത്തരവുകളൊന്നും പുറത്ത് വരാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെയാണ്. കെട്ടിട നിയമപ്രകാരം കെട്ടിടനിർമാണത്തിന് അനുമതി തേടുമ്പോൾ ഫയർ ആൻഡ് റസ്ക്യൂ വകുപ്പിന്റെ നിരാക്ഷേപപത്രം (എൻ.ഒ.സി.)  വേണമെന്ന് മുൻപ് ഉണ്ടായിരുന്ന നിബന്ധന ഫാമുകളുടെ കാര്യത്തിൽ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസകരമായ നടപടി.

അസഹ്യവും ആപത്ക്കരവുമല്ല, അവസരവും അതിജീവനമാർഗവുമാണ് മൃഗസംരക്ഷണ മേഖല

കോവിഡ് അനന്തരം  സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക അതിജീവനത്തിന് മൃഗസംരക്ഷണ മേഖലയ്ക്ക് വലിയ പങ്കാണുള്ളത്. കാർഷിക- മൃഗസംരക്ഷണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സുഭിക്ഷ കേരളം എന്ന പേരിൽ ബൃഹത്തായ ഒരു കാർഷിക മുന്നേറ്റത്തിന്  നാം തുടക്കമിട്ടത് ഈയിടെയാണ്. ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാൻ മാത്രമല്ല നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ ഉൾപ്പെടെ വലിയ ഒരു വിഭാഗം ആളുകൾ പുതിയ ഉപജീവനമാർഗമായി മൃഗസംരക്ഷണ മേഖല തിരഞ്ഞെടുക്കാനും ഇടയുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇക്കഴിഞ്ഞ നാളുകളിൽ  പ്രഖ്യാപിച്ച കോവിഡ് അതിജീവന സാമ്പത്തിക പാക്കേജുകളിലെല്ലാം മൃഗസംരക്ഷണ മേഖലയിലെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്.

എന്നാൽ ഒട്ടും സംരംഭക സൗഹൃദമല്ലാത്ത ഫാം ലൈസൻസ് നിയമങ്ങളും കെട്ടിട നിർമാണ ചട്ടങ്ങളും പുതുസംരംഭകരെ മൃഗസംരക്ഷണ മേഖലയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ വഴിയൊരുക്കും. ഈ സാഹചര്യത്തിൽ സംരംഭകരെ സഹായിക്കുന്ന രീതിയിൽ നിലവിലുള്ള ഫാം ലൈസൻസ്, കെട്ടിട നിർമാണ നിയമങ്ങൾ പരിഷ്ക്കരിച്ച് പുതിയ വിജ്ഞാപനം ഇറക്കുന്നതിൽ ഇനിയും സർക്കാർ വൈകരുത്. മൃഗസംരക്ഷണ ഫാമുകൾ ആരംഭിക്കുന്നതിനും കൂടുതൽ ആളുകൾക്ക് ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നതിനും അനുകൂലമായ  സാഹചര്യം നാം ഇവിടെ ഒരുക്കേണ്ടത്  കോവിഡാനന്തര കാലത്തിന്റെ അനിവാര്യതയും  അതിജീവനത്തിന്റെ ഭാഗവുമാണ്. മൃഗസംരക്ഷണസംരംഭങ്ങൾ അസഹ്യവും ആപത്ക്കരവുമല്ല മറിച്ച് അവസരവും അതിജീവനത്തിനായുള്ള കൈതാങ്ങും ആണെന്ന പൂർണബോധ്യമാണ് നിയമങ്ങൾ തയ്യാറാക്കുന്നവർക്കും അത് നടപ്പിലാക്കുന്നവർക്കുമുണ്ടാവേണ്ടത്.

Also read: ആകുലതകള്‍ വ്യാപിപ്പിച്ച് മഹാമാരി, വ്യക്തമായ നയമില്ലാതെ കേന്ദ്രസര്‍ക്കാര്‍

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]