നിപാ വൈറസ് പേടിയിൽ നടുവൊടിഞ്ഞ് പഴവിപണി; കയറ്റുമതി രംഗവും പ്രതിസന്ധിയിൽ

നിപാ വൈറസ് പേടിയിൽ നടുവൊടിഞ്ഞത് പഴവിപണിയ്ക്ക്; കയറ്റുമതി രംഗവും പ്രതിസന്ധിയിൽ. വവാലുകള്‍ കടിച്ച ഫലവര്‍ഗങ്ങളില്‍ നിന്ന് നിപ്പ വൈറസ് പടരുമെന്ന ആശങ്കയാണ് പഴവിപണിയ്ക്ക് തിരിച്ചടിയായത്. ഇതോടെ പാകമായ പഴങ്ങള്‍ ശേഖരണ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

പകുതി വിലയ്ക്ക്പോലും വാങ്ങാൻ ഉപഭോക്താക്കൾ തയ്യാറാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കടുത്റ്റ വേനലിനുപുറമെ റമസാന്‍ കൂടിയെത്തിയപ്പോൾ തകർപ്പൻ കച്ചവടം പ്രതീക്ഷിച്ച കർഷകരും വ്യപാരികളും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കിലോ നൂറുരൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്നു മാമ്പഴം പകുതിയിലധികം വില കുറച്ചിട്ടും വാങ്ങാനാളില്ല.

വവാലുകളുടെ ഇഷ്ട ഇനങ്ങളായ പേരയ്ക്ക, ചിക്കൂ എന്നിവയ്ക്ക് പുറമെ ഓറഞ്ച്, മുന്തിരി, ആപ്പിള്‍ എന്നിവയുടെ വിൽപ്പനയും കുത്തനെ ഇടിഞ്ഞു. തമിഴ്നാട്ടിൽ മാമ്പഴത്തിന്റെ വിളവെടുപ്പ് നടക്കുന്ന കാലമായതിനാൽ വിളവ് പഴുത്ത് നശിക്കുന്നതായാണ് റിപ്പോർട്ടുകൾ. ചില മാമ്പഴത്തോട്ടങ്ങളിലെ വിളവെടുപ്പും താൽക്കാലികമായി നിർത്തിവച്ചു.

അതേസമയം നിപാ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇടിവുണ്ടായ പഴവിപണി തിരിച്ചു കൊണ്ടുവരാന്‍ ശ്രമമുണ്ടാവണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. ഇതിനായി ജനങ്ങളിലെ അനാവശ്യ ഭീതി ഒഴിവാക്കണം. സാധാരണ ജീവിതത്തിലേക്കു ജനങ്ങളെ കൊണ്ടുവരാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും കച്ചവടക്കാര്‍ക്കിടയില്‍ എന്തെങ്കിലും പ്രത്യേക അന്തരീക്ഷം ഉണ്ടെങ്കില്‍ മാറ്റിയെടുക്കുന്നതിന് സംഘടനകളുടെ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read: ഉപ്പിലിടാനും മാമ്പഴപുളിശേരിക്കും ചന്ത്രക്കാരൻ അവസാന വാക്ക്! വംശനാശത്തിന്റെ വക്കിൽനിന്നും ചന്ത്രക്കാരൻ മാവ് തിരിച്ചുവരുന്നു

Image: pixabay.com