നെല്‍കൃഷിയുടെ വളര്‍ച്ച, വികാസം, മേഖലയിലെ പ്രതിസന്ധികള്‍, കൃഷിരീതികള്‍ എന്നിവയെക്കുറിച്ചൊരന്വേഷണം

”രാവിലെ കഞ്ഞി അല്ലെങ്കില്‍ പലഹാരം, ഉച്ചയ്ക്ക് ചോറുണ്ടാലേ വയറുനിറയൂ…”

ഇത്തരത്തില്‍ പൊതുവായുള്ള പലതരം സന്ദേഹങ്ങളില്‍ നിന്നുമാത്രം മലയാളികള്‍ക്ക് അരിഭക്ഷണത്തോടുള്ള പ്രിയം എത്രയാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലാണെന്നൊക്കെപ്പറഞ്ഞ് നമ്മുടെ ന്യൂജെന്‍ കൂട്ടര്‍ അരിഭക്ഷണത്തെ കുറച്ചുകാലങ്ങളായി മാറ്റിനിറുത്താന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ദോശ, ഇഡ്ഡലി, അപ്പം, പുട്ട്, അട, പത്തിരി എന്നിങ്ങനെ നമ്മുടെ വൈവിദ്ധ്യ രുചീബോധത്തിലേക്ക് അരിയാഹാരം കടന്നുവരുന്നതിന് ഇപ്പോഴും യാതൊരു തടസ്സവുമില്ല.

ഇത്തരം മൂല്യബോധങ്ങളെ മുന്‍നിറുത്തി, നെല്‍കൃഷിയുടെ വളര്‍ച്ച, വികാസം നെല്‍കൃഷി നേരിടുന്ന പ്രതിസന്ധികള്‍, കൃഷിരീതികള്‍ എന്നിവയെക്കുറിച്ചൊരു അന്വേഷണാത്മക സാധ്യത ചികയേണ്ടതനിവാര്യമാണെന്ന് തോന്നുന്നു…

കേരളത്തിന്റെ ജൈവപരവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ നെല്‍കൃഷിയുടെ പങ്ക് ഏറെ വലുതാണ്. 1980 ത്തിനു ശേഷം കേരളത്തിലെ നെല്ല് ഉത്പാദനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിരുന്നെങ്കില്‍പ്പോലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത് പ്രശംസനീയമായ വര്‍ദ്ധനയാണ്. 2013-14 വര്‍ഷത്തില്‍ 12.32 ശതമാനം രേഖപ്പെടുത്തിയ ഉത്പാദന വര്‍ദ്ധന 2014-15 വര്‍ഷത്തില്‍ 14.32 ശതമാനമായി ഉയര്‍ന്നു. അതേസമയം മൊത്തം കൃഷിയിടങ്ങളുടെ വിസ്തൃതിയിലുണ്ടായിട്ടുള്ള കുറവാണ് സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നതെങ്കില്‍, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, കൃഷിരീതിയിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നെല്‍കൃഷിയെ സാരമായി ബാധിച്ചിരിക്കുന്നത്. ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലുത്പാദനം ദേശീയ ശരാശരിയില്‍ നിന്നും താഴേക്ക് പതിച്ചതായാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ മുഖേന കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട പ്രാദേശിക തലങ്ങളില്‍ വരുത്തിയ മാറ്റങ്ങളും അവതരിപ്പിക്കപ്പെട്ട പുതിയ നയങ്ങളുമാണ് സംസ്ഥാനത്തെ നെല്‍കൃഷിയുടെ വളര്‍ച്ചയില്‍ ഹേതുവായിരിക്കുന്നത്.  കേരളത്തിന്റെ മൊത്തം ഭൂപ്രകൃതിയില്‍ 40 ശതമാനത്തോളം നെല്‍പ്പാടങ്ങളാണെങ്കിലും ഉയര്‍ന്ന തോതില്‍ കൃഷി ചെയ്യുന്ന ജില്ലകളാണ് പാലക്കാട്, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയവ. പരിസ്ഥിതിയുടെയും ജൈവവ്യവസ്ഥയുടെയും നിലനില്‍പ്പിന് പാടങ്ങളുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്. ഇതു മണ്ണിന്റെ ഈര്‍പ്പത്തെ നിലനിര്‍ത്തുകയും വൈവിധ്യമാര്‍ന്ന സസ്യജീവജാലങ്ങളുടെ വളര്‍ച്ചക്കും സംരക്ഷണത്തിനും കാരണമാവുകയും ചെയ്യുന്നു എന്ന വസ്തുത നിലനില്‍ക്കെത്തന്നെ ദു:ഖകരമായ മറ്റൊരു യാഥാര്‍ത്ഥ്യം സംസ്ഥാനത്താകമാനം 5 ലക്ഷത്തോളം ഹെക്ടര്‍ കൃഷിയിടമാണ് കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ നികത്തിയിട്ടുള്ളത്. അതാതു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ലക്ഷണങ്ങള്‍ മനസിലാക്കിയും, വിത്ത് തെരഞ്ഞെടുക്കുന്നത് മുതല്‍ പാടം കൊയ്‌തെടുക്കുന്നതു വരെയുമുള്ള സമയം വളരെ ശ്രദ്ധയര്‍പ്പിച്ചുമാണ് കര്‍ഷകര്‍ നെല്‍കൃഷിയിലേര്‍പ്പെടേണ്ടത്. ശരിയായുള്ള നിലമൊരുക്കല്‍, ഉത്പാദനശേഷിയുള്ള വിത്തുകണ്ടെത്തല്‍, ശരിയായ രീതിയിലുള്ള ജലസേചനം, ജൈവ കീടനാശിനി പ്രയോഗം തുടങ്ങിയവ യഥാവിധി അനുവര്‍ത്തിക്കുന്നത് ഉത്പാദനം വര്‍ദ്ധിക്കും.

നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെ

കേരളത്തില്‍ പൊതുവായി നീര്‍പ്പാടങ്ങളില്‍ (Wetland) ആണ് നെല്‍കൃഷി ചെയ്യാറുള്ളത്, മറ്റ് ചിലയിടങ്ങളില്‍ കരനെല്‍കൃഷിയും (Dryland) പതിവാണ്. ധാരാളം മഴയും ജലസേചനസാധ്യതകളും ലഭ്യമായ പ്രദേശത്താണ് നീര്‍പ്പാടകൃഷി സാധ്യമാകുക. അനുയോജ്യമായ വിത്ത് കണ്ടെത്തി അത് മുളപ്പിച്ചെടുത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഇടതടവില്ലാതെ പാകി 4-5 ആഴ്ചകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ആദ്യഘട്ടം, ''ഞാറുപാകി മുളപ്പിക്കുക'' എന്നാണ് ഈ പ്രവൃത്തി പൊതുവെ അറിയപ്പെടുന്നത്. പിന്നീടവയെ പറിച്ചെടുത്ത് കൃത്യമായ അകലം പാലിച്ച് ഉഴുത് തരപ്പെടുത്തിയ നീര്‍പ്പാടത്ത് നട്ടെടുക്കണം. കൂടുതല്‍ സമയവും അദ്ധ്വാനവും ആവശ്യമായ ഈ കൃഷിരീതിയില്‍ ലഭിക്കുന്ന വിളവും മറ്റ് കൃഷിരീതികളെ അപേക്ഷിച്ച് കൂടുതലായിരിക്കും. ജലലഭ്യതയും മണ്ണിന്റെ ഫലഭൂയിഷ്ടതയും കുറഞ്ഞ പ്രദേശങ്ങളാണ് കരനെല്‍കൃഷിക്കായി തെരഞ്ഞെടുക്കുന്നത്.  കൃഷിക്കായി നിലമൊരുക്കുമ്പോള്‍ പ്രധാനമായി ചെയ്യുന്നത് നിലം ഉഴല്‍ എന്ന പ്രവര്‍ത്തിയാണ്. ട്രാക്ടര്‍, ടില്ലര്‍ എന്നിവ ഉപയോഗിച്ചാണ് ഈ ജോലി നിര്‍വ്വഹിക്കുക. മണ്ണിലെ കളകളേയും, കീടങ്ങളേയും നീക്കം ചെയ്യുക എന്നതാണ് ഉഴല്‍ കൊണ്ടുള്ള ഉദ്ദേശം തുടര്‍ന്ന് മണ്ണിന്റെ ഫലഭൂയീഷ്ടത വര്‍ദ്ധിപ്പിക്കാനായി കന്നുകാലിവളം, പച്ചിലത്തോല്‍, കമ്പോസ്റ്റ്, മറ്റ് വളങ്ങള്‍ എന്നിവ ചേര്‍ക്കാം. കരനെല്‍കൃഷി ചെയ്യാന്‍ ആരംഭിക്കുന്നതിനു മുന്‍പ് ഉഴുതിട്ട പാടങ്ങള്‍ നനക്കണം. തുടര്‍ന്നുവരുന്ന രണ്ടാം ദിവസം വീണ്ടും മണ്ണ് ഉഴണം, മണ്ണ് വെയിലത്ത് കായുന്നത് കൂടുതല്‍ വിളവ് ഉണ്ടാകുന്നതിന് സഹായകമാണ്. നിലം തയാറാക്കി 21 ദിവസത്തിന് ശേഷം വിത്ത് വിതക്കാം. വളരെ നന്നായി ഉഴുത് ചെളിക്കണ്ടമായി മാറ്റിയെടുത്ത് പാടം മുഴുവന്‍ പരക്കുന്ന രീതിയില്‍ ജലസേചനം ചെയ്താണ് ഞാറ് നടേണ്ടത്. ഇതിനോടൊപ്പം തന്നെ കൃഷിക്കിടയിലൂടെ ചാലുകീറി (ആണിയും ചാലും) അധികമായ വെള്ളം പുറത്തേക്കൊഴുക്കാനുള്ള സംവിധാനവും തയ്യാറാക്കേണ്ടതാണ്, ഞാറു നടീലിന് ശേഷം അധിക മഴലഭിക്കുകയോ മറ്റോ ഉണ്ടായാല്‍ അത് നെല്‍ച്ചെടിയുടെ വളര്‍ച്ചയെ ബാധിക്കുന്നത് തടയുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ചെടിയുടെ വളര്‍ച്ചക്കനുസരിച്ച് ആദ്യഘട്ടത്തില്‍ ധാരാളമായി ചെയ്യുന്ന ജലസേചനം വിളവെടുപ്പ് ആകുമ്പോഴേക്കും ക്രമമായി കുറച്ച് കൊണ്ടുവരേണ്ടതാണ്. വിളവെടുപ്പ് സമയത്ത് പാടത്ത് വെള്ളക്കെട്ട് ഉണ്ടായിരിക്കരുത്. ഇരുരീതികളിലും വളപ്രയോഗം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്.

References:

  1. കലപ്പ (പുസ്തകം) - ചന്ദ്രന്‍ നെല്ലേക്കാട്
  2. http://www.newindianexpress.com/cities/kochi/Rice-Production-Up-in-State/2015/03/09/article2705197.ece)
  3. http://timesofindia.indiatimes.com/city/bhubaneswar/State-lags-behind-national-average-in-rice-production/articleshow/54619452.cms
  4. http://www.agrifarming.in/rice-cultivation-information-guide/

Athira Murali

Journalist, teacher, feminist and film enthusiast.