അടുക്കളമുറ്റത്ത് ആടുവളർത്താം, ആദായം നേടാം!

“വലിയ ഫാം തുടങ്ങാന്‍ മുതല്‍ മുടക്കാന്‍ എല്ലാവര്‍ക്കും പണം ഉണ്ടായെന്നു വരില്ല. എന്നാൽ രണ്ടോ, മൂന്നോ ആട് ഉണ്ടെങ്കില്‍ ഏതു വീടിനും ഒരു പ്രശ്നവുമില്ല. ഏറെ തീറ്റയൊന്നും വേണ്ടല്ലോ, പുല്ലും ഇലയുമെല്ലാം തിന്നുകൊള്ളും, വീട്ടിൽ അന്നം മുട്ടാതിരിക്കാന്‍  5-6 ആടുകള്‍ മതി!”

തന്റെ നാടായ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ എം. മനോജിന്‍റെ ആട് സംരംഭത്തെ പ്രശംസിച്ച് ഈയിടെ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കാണ് ഇങ്ങനെ എഴുതിയത്. ലളിതമായ പാര്‍പ്പിടസംവിധാനങ്ങള്‍, കുറഞ്ഞ തീറ്റച്ചിലവ്, വെള്ളത്തിന്‍റെ കുറഞ്ഞ ആവശ്യകത, ലളിതമായ പരിപാലന മുറകള്‍, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഉയർന്ന പോഷകമൂല്യവും വിപണിമൂല്യവുമുള്ള പാലും ഇറച്ചിയും, ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്കുള്ള ഉയർന്ന ആവശ്യകതയും വിപണിമൂല്യവും, ജൈവകൃഷിയ്ക്ക് ഉത്തമമായ ചാണകവും മൂത്രവും എന്നിവയെല്ലാമാണ് ആടുകളെ സമ്മിശ്ര മൃഗപരിപാലന യൂണിറ്റുകള്‍ക്ക് അനുയോജ്യമാകുന്നതും ആദായകരമാക്കുന്നതും. കർഷകന് ഏതുസമയത്തും വിറ്റുകാശാക്കി ആദായം നേടാവുന്ന എ ടി എം തന്നെയാണ് ആടുകൾ എന്ന് പറയാം.

ഒരു മുട്ടനാടും അഞ്ച് പെണ്ണാടുകളും ചേര്‍ന്ന ഏറ്റവും ചെറിയ ബ്രീഡിംഗ് യൂണിറ്റ് (പ്രജനന യൂണിറ്റ്) ആയി ആട് സംരംഭം ആരംഭിക്കുന്നതാണ് അഭികാമ്യം. സ്ഥല സൗകര്യമുണ്ടെങ്കില്‍ ഒരു മുട്ടനാടിനൊപ്പം 20 പെണ്ണാടുകളെ വരെ ഒരു ചെറുകിട യൂണിറ്റില്‍ ഉള്‍പ്പെടുത്താം. കേരളത്തിന്‍റെ തനത് ആടിനമായ മലബാറി ആടുകളേയോ മലബാറി ആടുകളുമായി   ജംനാപാരി, ബീറ്റാല്‍, സിരോഹി തുടങ്ങിയ ആടിനങ്ങളെ പ്രജനനം നടത്തിയുണ്ടായ മികച്ച വളര്‍ച്ചയുള്ള ഒന്നാം തലമുറയില്‍പ്പെട്ട സങ്കരയിനം ആടുകളേയോ വളര്‍ത്താനായി  തിരഞ്ഞെടുക്കാം. ഏഴ് മുതല്‍ എട്ട് മാസം പ്രായമെത്തിയ പെണ്ണാടുകളെയോ നാല് മാസം പ്രായമെത്തിയ കുഞ്ഞുങ്ങളേയോ ഒരു വയസ്സ് പിന്നിട്ട മുട്ടനാടുകളേയോ വളര്‍ത്താനായി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പ്രസവശേഷം രണ്ട് മാസം കഴിഞ്ഞ തള്ളയാടിനെയും കുഞ്ഞുങ്ങളെയും വളർത്താനായി തിരഞ്ഞെടുക്കുന്നതും അഭികാമ്യം തന്നെ. പ്രജനനം നടത്തുന്നതിനായി സമീപ പ്രദേശങ്ങളില്‍ മുട്ടനാടുകളുടെ ലഭ്യതയോ കൃത്രിമബീജധാനത്തിനുള്ള സൗകര്യങ്ങളോ ഉണ്ടെങ്കില്‍ കുറഞ്ഞ എണ്ണം മാത്രം പെണ്ണാടുകളെ വളർത്തുന്നവർ പ്രജനനാവശ്യത്തിനായി പ്രത്യേകം മുട്ടനാടുകളെ വളർത്തേണ്ടതില്ല.

Also Read: ദരിദ്രന്റെ പശു; ആട് വളര്‍ത്തലിന്റെ വ്യവസായ സാധ്യതകള്‍

കൂടുകള്‍ പണികഴിപ്പിക്കേണ്ട വിധം

കൂടുകള്‍ പണികഴിപ്പിക്കുമ്പോള്‍ ഒരു പെണ്ണാടിന് ഏകദേശം 10 ചതുരശ്ര അടിയും മുട്ടനാടിന് ചുരുങ്ങിയത് 20 – 25 ചതുരശ്ര അടിയും കുട്ടികള്‍ക്ക് 5-6 ചതുരശ്ര അടിയും സ്ഥലം കൂട്ടില്‍ ഉറപ്പാക്കണം. ഈ കണക്കുപ്രകാരം 100-120 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കൂട് പണികഴിപ്പിച്ചാല്‍ അഞ്ച് പെണ്ണാടുകളെയും കുട്ടികളെയും ഒരു മുട്ടനാടിനെയും വളര്‍ത്താം. വളർത്താനുദ്ദേശിക്കുന്ന ആടുകളുടെ എണ്ണത്തിന്റെ ഇരട്ടി ആടുകളെ ഉൾകൊള്ളുന്ന കൂടുകൾ നിർമിക്കുന്നത് പിന്നീട് സഹായകരമാവും. നല്ല ബലമുള്ള മരതടികളോ ഹോളോബ്രിക്സോ കോൺക്രീറ്റ് ബാറുകളോ സ്‌ക്വയർ പൈപ്പുകളോ ഉപയോഗിച്ച് ഭൂനിരപ്പിൽ നിന്നും 5-6 അടി ഉയർത്തി വേണം കൂടിന്‍റെ പ്ലാറ്റ്‌ഫോം (ആടുകൾ നിൽക്കുന്ന തട്ട്)  നിർമ്മിക്കേണ്ടത്. പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനായി പാകപ്പെടുത്തിയ കവുങ്ങിൻ തടിയോ പനത്തടിയോ നല്ല ഈടുനിൽക്കുന്ന  മരപ്പട്ടികയോ ഉപയോഗപ്പെടുത്താം. ചെലവ് കൂടിയ പ്ലാസ്റ്റിക് സ്ലേറ്റെഡ് ഫ്ലോറുകൾ ഉപയോഗിച്ച് പ്ലാറ്റ്‌ഫോം നിർമിക്കുന്നത് ഒഴിവാക്കുന്നതാണ് ലാഭകരമായ ആടുവളർത്തലിന് ഉത്തമം. തട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന പട്ടികകൾക്ക് രണ്ട് ഇഞ്ച് വീതിയും ഒരു ഇഞ്ച് കനവും ഉണ്ടായിരിക്കണം. തട്ട് ഒരുക്കാൻ ഉപയോഗിക്കുന്ന മരപ്പട്ടികകൾക്കിടയിൽ 1.25-1.5 സെന്റിമീറ്റർ വിടവ് നൽകണം. പ്ലാറ്റ്‌ഫോമിൽ നിന്നും ഒന്നര-രണ്ട് മീറ്റർ വരെ ഉയരത്തിൽ മരപ്പട്ടികകൊണ്ടോ മുള കൊണ്ടോ ഇഴയകലമുള്ള കമ്പിവല കൊണ്ടോ ഭിത്തി നിർമിക്കാം. മരപ്പട്ടികകൾക്കിടയിൽ തമ്മിൽ 4-6 സെന്റിമീറ്റർ അകലം നൽകണം. തീറ്റത്തൊട്ടി കൂട്ടിനുള്ളിലോ കൂട്ടില്‍ നിന്ന് തല പുറത്തേക്ക് കടക്കാനുന്ന തരത്തിലോ ക്രമീകരിക്കാം. വ്യാസം കൂടിയ പി.വി.സി. പൈപ്പുകൾ നെടുകെ കീറി ചിലവ് കുറഞ്ഞ രീതിയിൽ തീറ്റത്തൊട്ടി നിർമിക്കാവുന്നതാണ് ഓല കൊണ്ടോ ഓടുകൊണ്ടോ തകര കൊണ്ടോ ടിൻ കോട്ടഡ് അലുമിനിയം ഷീറ്റ് കൊണ്ടൊ മേൽക്കൂര ഒരുക്കാം. പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയുടെ ഒത്ത മധ്യത്തിലേക്ക് നാല് മീറ്റർ ഉയരം നൽകണം. ഇരുവശങ്ങളിലും പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയിലേക്കുള്ള ഉയരം 3 മീറ്റർ നൽകണം. വശങ്ങളിൽ 1- 1.5 മീറ്റർ പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിൽ വേണം മേൽക്കൂര ക്രമീകരിക്കേണ്ടത്.

കേരളത്തിന്‍റെ തനത് ആടിനമായ മലബാറി ആടുകളേയോ മലബാറി ആടുകളുമായി ജംനാപാരി, ബീറ്റാല്‍, സിരോഹി തുടങ്ങിയ ആടിനങ്ങളെ പ്രജനനം നടത്തിയുണ്ടായ മികച്ച വളര്‍ച്ചയുള്ള ഒന്നാം തലമുറയില്‍പ്പെട്ട സങ്കരയിനം ആടുകളേയോ വളര്‍ത്താനായി  തിരഞ്ഞെടുക്കാം.

പകല്‍ സമയത്ത് തുറന്നുവിടുകയും രാത്രി കൂട്ടില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന അര്‍ദ്ധ ഊര്‍ജിത പരിപാലന രീതിയാണ് പുരയിടത്തിലെ ആട് കൃഷിക്ക്  അനുയോജ്യം. തീറ്റപ്പുല്ല്, വൈക്കോല്‍, ഉണക്കപ്പുല്ല്, പ്ലാവ്, മുരിങ്ങ, വേണ്ട, ശീമക്കൊന്ന തുടങ്ങിയ വൃക്ഷയിലകള്‍, അസോള, വാഴയില, പയര്‍ച്ചെടികള്‍, പഴം, പച്ചക്കറിയവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ആടിന് ആഹാരമായി നല്‍കാം. ദിവസം മുതിര്‍ന്ന ഒരാടിന് ദിവസം 3- 4 കിലോയെങ്കിലും തീറ്റപ്പുല്ലോ, വൃക്ഷയിലകളോ വേണ്ടതുണ്ട്. അരി അഥവാ ഗോതമ്പ്, ധാന്യങ്ങള്‍, തവിട്, പിണ്ണാക്ക് എന്നിവ സമാസമം ചേര്‍ത്തു സാന്ദ്രീകൃതഹാരം നിര്‍മ്മിച്ച് 250-300 ഗ്രാം വീതം ഓരോ മുതിര്‍ന്ന ആടിനും നല്‍കിയാല്‍ ആടുകള്‍ക്ക് കുശാലാകും. നല്ല വളര്‍ച്ച ലഭിക്കാന്‍ പുളിങ്കുരുപ്പൊടി, കപ്പപ്പൊടി, ചോളപ്പൊടി തുടങ്ങിയവയും ധാതുമിശ്രിതവും മിതമായ അളവില്‍ നല്‍കാം. 8-9 മാസം പ്രായമെത്തുമ്പോള്‍ മലബാറി സങ്കരയിനം, ആടുകളെ ഇണ ചേര്‍ക്കാം. 150 ദിവസമാണ് ഗര്‍ഭകാലം. ഒന്ന്-ഒന്നേകാല്‍ വര്‍ഷത്തിനിടയില്‍ രണ്ട് പ്രസവങ്ങള്‍ നടക്കും. ഓരോ പ്രസവത്തിലും രണ്ട് മൂന്ന് വീതം കുഞ്ഞുങ്ങള്‍ ഉണ്ടാവും. മൂന്ന്-മൂന്നര മാസം പ്രായം എത്തിയാല്‍ കുഞ്ഞുങ്ങളെ വിപണനം നടത്താം. ആട്ടിന്‍ പാലിനും മികച്ച  വിപണിയുണ്ട്. ചാണകവും മൂത്രവും സമ്മിശ്ര കൃഷിയിടത്തില്‍ ജൈവവളമായി ഉപയോഗിക്കാം. ഓരോ ഒന്നരവര്‍ഷം കൂടുമ്പോഴും മുട്ടനാടുകളെ ഫാമില്‍നിന്ന് മാറ്റാന്‍ മറക്കരുത്. ഫാമില്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ നിന്ന്  ഏറ്റവും മികച്ചവയെ  തിരഞ്ഞെടുത്ത് അടുത്ത ബ്രീഡിംഗ് സ്റ്റോക്കായി വളര്‍ത്താം.

Also Read: ഒരു സെന്റ് സ്ഥലത്ത് കോഴി, ആട്, മുയൽ, മീൻ, പച്ചക്കറി; സമ്മിശ്ര കൃഷിയിൽ പുത്തൻ പരീക്ഷണവുമായി ഇരിട്ടി സ്വദേശി

ആടുസംരഭകർക്ക്  സർക്കാർ സഹായപദ്ധതികൾ

സര്‍ക്കാര്‍ തലത്തിൽ മൃഗസംരക്ഷണവകുപ്പ് വഴി ആടുകൃഷിയില്‍ ഏര്‍പ്പെടുന്നവര്‍ക്കായി കൊമേര്‍ഷ്യല്‍ ഗോട്ടറി, ഗോട്ട് സാറ്റ് ലൈറ്റ് യൂണിറ്റ് എന്നീ സഹായപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഒരു പ്രജനനയൂണിറ്റായി 19 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വളർത്തുന്ന ഒരു യൂണിറ്റ് തുടങ്ങാൻ കൊമേര്‍ഷ്യല്‍ ഗോട്ടറി സ്‌കീമിൽ ഒരു ലക്ഷം രൂപ വരെ വരെ മൃഗസംരക്ഷണ വകുപ്പ് സബ്‌സിഡി അനുവദിക്കും. ഒരു പ്രജനനയൂണിറ്റായി തന്നെ അഞ്ച് പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വളർത്തുന്ന സംരംഭമാണ് ഗോട്ട് സാറ്റ് ലൈറ്റ് യൂണിറ്റ്. ഈ പദ്ധതിയിൽ കർഷകർക്ക് 25000 രൂപവരെ സബ്‌സിഡി ലഭിക്കും. കൊമേര്‍ഷ്യല്‍ ഗോട്ടറി, ഗോട്ട് സാറ്റ് ലൈറ്റ് യൂണിറ്റ് തുടങ്ങിയ പദ്ധതികൾ ഓരോ പഞ്ചായത്തുകളിലും പരിമിതമായ രീതിയിലാണ് അനുവദിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലും ആടുവളർത്തൽ സംരംഭങ്ങൾക്ക് ഉയർന്ന പരിഗണയാണുള്ളത്. മൃഗാശുപത്രികളുമായും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ഇത്തരം പദ്ധതികളെ കുറിച്ചറിയാനും  നേടിയെടുക്കാനും സംരംഭകർ ശ്രദ്ധിക്കണം.

Also Read: കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]