വളര്‍ത്തു പക്ഷികളുടെ ജീവനെടുക്കുന്ന സാൽമൊണെല്ലോസിസ് രോഗത്തിനെതിരെ മുൻകരുതലെടുക്കാം

വളര്‍ത്തു പക്ഷികളുടെ ജീവനെടുക്കുന്ന സാൽമൊണെല്ലോസിസ് രോഗത്തിനെതിരെ മുൻകരുതലെടുക്കാം. വായുവിലൂടെയും, അണുബാധയുള്ള ഭക്ഷണ വസ്തുക്കള്‍, കുടിവെള്ളം, വൃത്തിഹീനമായ പാത്രങ്ങള്‍, രോഗബാധയുള മറ്റു പക്ഷികളുമായുള്ള ഇണചേരൽ, രോഗബാധയുള്ള പക്ഷിയുടെ മുട്ട, ക്രോപ് മില്‍ക്ക് എന്നിവയിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. അനുകൂല കാലാവസ്ഥയാണെങ്കിൽ വാഹക പക്ഷിയുടെ ശരീരത്തിൽ ഒരു വര്‍ഷത്തിലധികം ഉറങ്ങിക്കിടക്കാൻ രോഗാണുവിന് കഴിയുന്നതിനാൽ ഈ രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്.

സാല്‍മോണെല്ലോ ബാക്ടീരിയ ഒരിക്കല്‍ ബാധിച്ച പക്ഷികള്‍ രക്ഷപ്പെട്ടാലും പലപ്പോഴും രോഗവാഹകരായി പ്രവര്‍ത്തിക്കാൻ ഇത് കാരണമാകുന്നു. പച്ചകലര്‍ന്ന ദ്രാവക രൂപത്തിലുള്ള കാഷ്ടം, വളര്‍ച്ച മുരടിപ്പ്, മെലിച്ചില്‍, പെട്ടെന്നുള്ള മരണം, വലിയ പക്ഷികളില്‍ സന്ധികളുടെ തടിപ്പ്, ചിറകുകളുടെയും കാലുകളുടെയും തളര്‍ച്ച എന്നിവയെല്ലാം സാല്‍മോണെല്ലോസിസിന്റെ ലക്ഷണങ്ങളാണ്. അമ്മപക്ഷിയില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് മുട്ട വഴിപകരുന്ന രോഗം ഭ്രൂണാവസ്ഥയില്‍ തന്നെയോ, ജനിച്ച് ഒരാഴ്ചക്കുള്ളിലോ മരണത്തിന് കാരണമാകുന്നു.

പക്ഷികളുടെ കാഷ്ടം, മറ്റു ശരീരഭാഗങ്ങള്‍ എന്നിവയുടെ ബാക്റ്റീരിയോളജിക്കല്‍ പരിശോധന വഴി രോഗ നിർണയം നടത്താം. രോഗബാധ ഉണ്ടെന്ന് ഉറപ്പായാൽ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതും ആന്റിബയോട്ടിക് മരുന്നുകള്‍, കരള്‍ ഉത്തേജന മരുന്നുകള്‍, വൈറ്റമിന്‍ മിശ്രിതങ്ങള്‍ എന്നിവ കൊടുത്തു തുടങ്ങേണ്ടതുമാണ്. രോഗം ബാധിച്ചവയെ മാറ്റി നിർത്താനും പറക്കാന്‍ വിടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. രോഗം പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ് സാൽമൊണെല്ലോസിസ് ആക്രമണത്തിനെതിരായ മികച്ച പ്രതിരോധം.

Also Read: നേന്ത്രവാഴ കർഷകർക്ക് കനത്ത മഴ വില്ലൻ; കൃഷിടങ്ങളിൽ വെള്ളം കയറുന്നത് ആശങ്ക പരത്തുന്നു