വ്യാവസായിക അടിസ്ഥാനത്തിലുള്ള കടൽപ്പായൽ കൃഷി തുറക്കുന്നത് മികച്ച സാധ്യതകൾ, കേന്ദ്ര കൃഷി സഹമന്ത്രി

വ്യാവസായിക അടിസ്ഥാനത്തിലുള്ള കടൽപ്പായൽ കൃഷി തുറക്കുന്നത് മികച്ച സാധ്യതകളാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൃഷ്ണ രാജ് പറഞ്ഞു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്‌.ആർ.ഐ.) സന്ദർശനം നടത്തിയ ശേഷം ശാസ്ത്രജ്ഞരുമായി ചർച്ച നടത്തുകയായിരുന്നു മന്ത്രി. വ്യാവസായിക ഉത്‌പാദനരംഗത്ത് ഏറെ സാധ്യതകളുള്ള കടൽപ്പായൽ കൃഷി വ്യാപിപ്പിക്കുന്നതിനായി ശ്രമങ്ങളുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യോത്‌പാദനം, മരുന്ന് നിർമാണം, സൗന്ദര്യവർധക ഉത്‌പന്ന വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ ഉപയോഗിച്ചുവരുന്ന കടൽപ്പായൽ വൻതോതിൽ ഉത്‌പാദിപ്പിക്കാൻ ശാസ്ത്രസമൂഹം ഊന്നൽ നൽകണം. മത്സ്യമേഖലയിൽ ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മത്സ്യകൃഷി മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന് നൂതനവും വൈവിധ്യവുമായ കൃഷിരീതികൾ വികസിപ്പിക്കാൻ ഗവേഷകർ മുന്നോട്ട് വരണം.

ഭക്ഷ്യോത്‌പാദനരംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന കർഷകരുടെ ജീവിതനിലവാരം വ്യവസായികളുടേതിന് സമാനമായി ഉയർത്തേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 2020-ഓടുകൂടി കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ എന്നും അവർ പറഞ്ഞു. സി.എം.എഫ്.ആർ.ഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം, ലബോറട്ടറികൾ എന്നിവയും മന്ത്രി സന്ദർശിച്ചു.

അച്ചാർ, ഐസ്ക്രീം, ശീതള പാനീയങ്ങൾ എന്നിവയുടെ നി‍ർമാണത്തിനു കടൽപ്പായൽ ഉപയോഗിക്കാറുണ്ട്. തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് ഇതു വ്യാപകമായി കൃഷി ചെയ്യുന്നത്. കടൽപ്പായലിന്റെ വിപണന സാധ്യത മുന്നിൽ കണ്ടാണ് സി.എം.എഫ്‌.ആർ.ഐ വിവിധ കൃഷിരീതികൾ പരീക്ഷിക്കുന്നത്.

Also Read: വിപണിയിലെ പ്രതിസന്ധികളിൽ പതറാതെ ചെമ്മീൻ കൃഷി; കയറ്റുമതിയിൽ ഇന്ത്യക്ക് മികച്ച നേട്ടം