സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ജൂലൈയിൽ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍

സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ജൂലൈയിൽ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന വിഷന്‍ 2018 ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സഭകളിലൂടെ സംസ്ഥാനത്തെ പത്തു ലക്ഷം കര്‍ഷകരിലേക്കെത്തുകയാണ് ലക്ഷ്യം. വാര്‍ഡ് അംഗത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സഭകള്‍ കൃഷി ഓഫീസര്‍മാര്‍ സംഘടിപ്പിക്കണം.

എല്ലാ വര്‍ഷവും കര്‍ഷക സഭകള്‍ നടത്താനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ കൃഷിഭവനുകള്‍ക്കു കീഴിലും ഞാറ്റുവേല ചന്തകള്‍ സംഘടിപ്പിക്കും. നടീല്‍ വസ്തുക്കള്‍, ഉത്പാദനോപാധികള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ചന്തകളിലൂടെ ലഭ്യമാക്കും.

എല്ലാ വര്‍ഷവും മേയ് 27 കൃഷി ഭവന്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സംസ്ഥാനതല കൃഷി ഓഫീസര്‍മാരുടെ സംഗമം നടത്തും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നോണ്‍ പ്ലാന്‍ അടക്കം 1935 കോടി രൂപ വകുപ്പ് ചെലവഴിച്ചതായും മന്ത്രി അറിയിച്ചു. കൃഷി വകുപ്പ് പുനസംഘടിപ്പിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വകുപ്പ് ഫലപ്രദമായി വിനിയോഗിക്കും. ഡിജിറ്റല്‍ കര്‍മ സേന രൂപീകരിക്കുന്ന നടപടി തുടങ്ങിയിട്ടുണ്ട്. ആശയവിനിമയം സുഗമമാക്കാന്‍ ആന്ധ്രപ്രദേശിലെ കൃഷി വകുപ്പിന്റെ മാതൃകയില്‍ ടെലിഗ്രാം ആപ്പ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്തെ റീട്ടെയില്‍ കീടനാശിനി കടകളില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മാസത്തില്‍ രണ്ടു തവണയെങ്കിലും പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Also Read: കേരളത്തിൽ കഴിഞ്ഞ വര്‍ഷം വിളയിച്ച പച്ചക്കറികളില്‍ 93.6% സുരക്ഷിതമെന്ന് കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട്

Image: facebook