വിപണിയിൽ വിലയില്ല; ചീര കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്

വിപണിയിൽ വിലയില്ല; ചീര കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. ഇത്തവണ മികച്ച വിളവ് കിട്ടിയിട്ടും വിപണിയിൽ വിലകുറഞ്ഞതോടെ സംസ്ഥാനത്തെ ചീര കർഷകർ കടുത്ത പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. പത്തനംതിട്ട അടൂരിലും മറ്റും വിളവെടുക്കാതെ കർഷകർ ചീര കൃഷി കൈയ്യൊഴിയുകയാണ്. ഒരു കിലോ ചീര പൊതുവിപണികളിൽ 40 രൂപയ്ക്ക് വിൽക്കുമ്പോൾ കർഷകർക്ക് ലഭിക്കുന്നത് 16 മുതൽ 20 രുപ വരെ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒരു പിടി ചീര നേരിട്ട് വഴിവക്കിൽ വിറ്റാൽ 25 മുതൽ 30 രുപ വരെ ലഭിക്കും. വിപണികളിൽ ന്യായമായ വില ലഭിക്കാതെ വന്നതിനു പുറമേ വേനൽ മഴ തുടങ്ങിയതോടെ ഇലകളിൽ പുള്ളി വീണതിനെ തുടർന്ന് ചീരച്ചടികൾ ഉപയോഗശൂന്യമാവുകയും ചെയ്തു. അടുത്ത കൃഷിയിറക്കാൻ സമയമായതിനാൽ ചീരച്ചെടികൾ പിഴുതു നശിപ്പിക്കുകയാണ് കർഷകർ.

കൂട്ടമായും ഇടവിളയായും കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ചീര സംസ്ഥാനത്ത് പരക്കെ കൃഷി ചെയ്യുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ചീര എത്തുന്നതും വിപണിയിലെ വിലയിടിവിനു കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു.

Also Read: ഇന്ത്യ കൊടിയ വരൾച്ചാ ദുരന്തത്തിന്റെ വക്കിൽ; കേരളം ഉൾപ്പെടെ വരണ്ടുണങ്ങുമെന്ന് പഠനം

Image: pixabay.com