റബർ വില താഴോട്ട് വീഴുമ്പോൾ മഞ്ഞളും കൂവയും ഇടവിളയാക്കി കർഷകർ

റബർ വില താഴോട്ട് വീഴുമ്പോൾ മഞ്ഞളും കൂവയും ഇടവിളയാക്കി കർഷകർ. മഞ്ഞള്‍, കൂവ തുടങ്ങിയവ റബറിന്‌ ഇടവിളയായി കൃഷി ചെയ്യുന്നതിനൊപ്പം തേനീച്ച വളര്‍ത്തലും കർഷർക്ക് ആശ്വാസമാകുന്നു. കാര്യമായ മുതല്‍മുടക്കോ പരിചരണമോ ആവശ്യമില്ലാതെ മികച്ച വരുമാനം ലഭിക്കുമെന്നതാണു തേനീച്ച വളര്‍ത്തല്‍, മഞ്ഞല്‍, കൂവ കൃഷിയിലേക്ക് കർഷകരെ ആകർഷിക്കുന്നത്.

തേന്‍, കൂവപ്പൊടി, മഞ്ഞള്‍ എന്നിവ സംഭരിച്ച് വിപണികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾകൂടി സജീവമാകുന്നതോടെ റബറിന്റെ നഷ്ടം ഇടവിളകൾ നികത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഓര്‍ഗാനിക്‌ മഞ്ഞളിനും കൂവയ്‌ക്കും രാജ്യാന്തര വിപണിയിൽ ഉയര്‍ന്ന വില ലഭിക്കുമെന്നതും കർഷകരെ ആകർഷിക്കുന്ന ഘടകമാണ്.

മുമ്പ്‌ തോട്ടങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന കൂവച്ചെടികള്‍ ക്രമേണ അപ്രത്യക്ഷമാകുകയായിരുന്നു. എന്നാൽ ഇപ്പോൾ കൂവപ്പൊടിയ്ക്ക് വിപണിയിൽ നല്ല വില ലഭിക്കുന്നുണ്ട്. ഒരു കിലോ വന്‍ തേനിനു 150 രൂപയ്‌ക്കു മുകളിലും ചെറുതേനിന്‌ 2000 രൂപ വരെയുമാണ്‌ വിപണി വില. ഒരു കിലോ റബറിനു ലഭിക്കുന്നത്‌ പരമാവധി 116 രൂപയാണ്‌. വില ഇനിയും താഴാനാണു സാധ്യതയെന്ന സൂചനകൾക്കിടെ ഇടവിളകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് സംസ്ഥാനത്തെ റബർ കർഷകർ.

Also Read: കർഷകർക്ക് ആവശ്യം താങ്ങുവില പ്രഖ്യാപനങ്ങളോ വിപണിയിൽനിന്ന് നേരിട്ടുള്ള വരുമാനമോ? റിപ്പോർട്ട്

Image: pixabay.com