[അഭിമുഖം] ഈ രാജ്യത്ത് എക്കാലവും ചൂഷണം ചെയ്യപ്പെട്ട രണ്ട് വിഭാഗങ്ങളാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും

മാസങ്ങളുടെ അദ്ധ്വാനഫലമായി ഉത്പാദിപ്പിച്ചെടുക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ അവകാശമില്ലാത്തവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഇടത്തരം കര്‍ഷകര്‍. ഈ കാര്‍ഷിക പ്രതിസന്ധി കര്‍ഷക തൊഴിലാളികള്‍ക്ക് നീതി കിട്ടാതിരിക്കുന്നതിന്റെ ഒരു മുഖ്യ കാരണമായികൂടി പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ഈ രണ്ട് വിഭാഗങ്ങള്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്നു എന്ന വസ്തുത മുന്നില്‍ വെച്ച് ചോദിക്കേണ്ട ചോദ്യമുണ്ട്. എന്തുതരം ജനാധിപത്യവ്യവസ്ഥയാണ് നമ്മളിവിടെ അവകാശപ്പെടുന്നത്? – ചന്ദ്ര മിശ്ര, സാമൂഹിക പ്രവര്‍ത്തകന്‍

കാര്‍ഷിക മേഖലയില്‍ നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി എന്ത് സമീപനമാണ് മുന്നോട്ടുവെക്കുന്നത്?

എന്ത് ഉത്പാദിപ്പിക്കണം, ഏതുതരം സാങ്കേതികവിദ്യ അതിനായി ഉപയോഗപ്പെടുത്തണം, വായ്പയും നിക്ഷേപവും എങ്ങനെ കണ്ടെത്തണം, എവിടെ വിറ്റഴിക്കണം, എത്ര രൂപയ്ക്ക് വില്‍ക്കണം,  എന്നീ വിഷയങ്ങളില്‍ നമ്മുടെ കര്‍ഷകര്‍ സ്വയം പര്യാപതരാക്കണം. മറ്റൊന്ന്, കര്‍ഷകന്റെ ഉത്പാദനം അതാത് ഇടങ്ങളിലേക്ക് (വിപണി) എത്തിക്കാനുള്ള സൌകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയും നയങ്ങള്‍ രൂപീകരിക്കുകയും വേണം. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉപഭോക്താവിന് മികച്ച കാര്‍ഷികോത്പന്നങ്ങള്‍ ലഭ്യമാകുന്നതിനും ഇത് സഹായിക്കും. No Job No Vote (#NoJobNoVote) എന്ന പ്രസ്ഥാനം കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് അതാണ്.

നിലവിലുള്ള സാഹചര്യങ്ങള്‍ അപര്യാപ്തമാണെന്ന് തോന്നാനുള്ള കാരണം?

നിലവിലുള്ള സംവിധാനം ആരുടെ നിയന്ത്രണത്തിലാണ്? കുറച്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടേയും, ഇടനിലക്കാരുടേയും, മാഫിയകളുടേയും നിയന്ത്രണത്തിലാണ്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ശീതികരിച്ച മുറികളില്‍ നിരത്തി വെച്ച് ദിവസങ്ങളോളം പഴക്കമുള്ള പച്ചക്കറികളും പഴങ്ങളും പറയുന്ന വിലകൊടുത്ത് വാങ്ങിക്കുന്ന ഉപഭോക്താക്കള്‍ പലരും കര്‍ഷകരും വഴിവാണിഭക്കാരും വില പറയുമ്പോള്‍ നെറ്റിചുളിക്കുന്നു. ചില്ലറവ്യാപാരമേഖലയിലെ ഈ കോര്‍പ്പറേറ്റ് ഭീമന്മാര്‍ കാര്‍ഷികമേഖലയെ പലഘട്ടങ്ങളിലൂടെ കൈയ്യടക്കുന്നു. സര്‍ക്കാരില്‍ നിന്ന് വന്‍തോതില്‍ ഭൂമി നേടിയെടുത്ത് ആധുനികരീതിയില്‍ ഉത്പാദനം നടത്തി അവരുടെ തന്നെ വില്‍പനശാലകളില്‍ വിറ്റഴിക്കുന്നു. ഓരോ വില്‍പനശാലകളുടെ സമീപത്തെ നൂറോളം കച്ചവടക്കാരെ ഇല്ലാതാക്കുന്നു, വിപണനച്ചന്തകള്‍ ഇല്ലാതാക്കുന്നു, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നു. തന്മൂലം ലക്ഷണക്കണക്കിനാളുകളുടെ ജീവിതം പ്രതിസന്ധിയിലെത്തിക്കുന്നു. ഇതിന് സമാന്തരമായി ഒരു വിപണന ഘടന നിര്‍മ്മിച്ചെടുക്കുന്നത് അസാധ്യമാണ്, ഇതിന് അനുബന്ധമായൊരു സാമ്പത്തിക ജനാധിപത്യ സംവിധാനം നിര്‍മ്മിച്ചെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഈയൊരു സംവിധാനം ഇവിടുത്തെ ചെറുകിട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍രഹിത യുവാക്കള്‍ക്കും നീതി ഉറപ്പാക്കുന്ന ഒന്നായിരിക്കും എന്നൊരു പ്രത്യാശയാണ് ഞങ്ങള്‍ക്കുള്ളത്.

ഭക്ഷ്യ സ്വയംപര്യാപ്തതയും കാര്‍ഷികമേഖലയുടെ പുരോഗതിയും കൈവരിക്കാനായത് സ്വതന്ത്ര്യാനന്തരകാലത്ത് എടുത്ത പല നയങ്ങളുടേയും പദ്ധതികളുടേയും ഭാഗമായായണ്. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളിലായി പ്രതിസന്ധികളേറെ നേരിടുന്നു, അതേസമയം വ്യാവസായികമേഖലുയും സേവനമേഖലയും വളരെയേറെ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നു. എന്താണ് കാരണം?

നമ്മുടെ രാഷ്ട്രീയവ്യവസ്ഥയുടെ പാളിച്ചയാണ് അതിനുള്ള കാരണം, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ലക്ഷങ്ങള്‍ ചെലവിടുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും കുത്തക വ്യവസായിമാരില്‍ നിന്നും സംഭാവന സ്വീകരിക്കുന്നു. പ്രത്യുപകാരം എന്ന നിലയില്‍ അവര്‍ക്കായി പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കാര്‍ഷികമേഖലയേയും വിപണിയേയും കൈയ്യടക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് പദ്ധതികളാവിഷ്കരിച്ച് നല്‍കുന്നത് ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ്. കുടുംബം പുലര്‍ത്താനായി കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന ഇടത്തരം കര്‍ഷകര്‍ക്ക് കോടികള്‍ സംഭാവ നല്‍കാനും, രാഷ്ട്രീയപ്പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വിജയവും ജനപ്രീതിയും ഉറപ്പിച്ചുകൊടുക്കാനും കഴിവില്ലല്ലോ!

പൊതുമേഖല ടെലികോം സ്ഥാപനമായ ബി എസ് എന്‍ എല്‍ ന്റെ എതിരാളിയാകുന്ന റിലയന്‍സിന്റെ ജിയോ പ്രചരിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്ന വിചിത്രമായ കാഴ്ചപോലും നമ്മള്‍ കണ്ടതല്ലേ. ജനാധിപത്യത്തില്‍ അംബാനി വോട്ടുചെയ്യുമ്പോഴും ഒരു കര്‍ഷകന്‍ വോട്ടു ചെയ്യുമ്പോഴും അത് ഒരു വോട്ട് മാത്രമാണ്. പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം കര്‍ഷകന്‍ വട്ടപൂജ്യമായി മാറുന്നതും കുത്തകവ്യവസായിമാര്‍ ഒരു കോടി വോട്ടര്‍മാര്‍ക്ക് മുകളിലുള്ള സ്ഥാനം നേടിയെടുക്കുകയും ചെയ്യുന്ന സംവിധാനമാണ് നിലനില്‍ക്കുന്നത്.

മാസങ്ങളുടെ അദ്ധ്വാനഫലമായി ഉത്പാദിപ്പിച്ചെടുക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ അവകാശമില്ലാത്തവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഇടത്തരം കര്‍ഷകര്‍. ഈ കാര്‍ഷിക പ്രതിസന്ധി കര്‍ഷക തൊഴിലാളികള്‍ക്ക് നീതി കിട്ടാതിരിക്കുന്നതിന്റെ ഒരു മുഖ്യ കാരണമായികൂടി പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ഈ രണ്ട് വിഭാഗങ്ങള്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്നു എന്ന വസ്തുത മുന്നില്‍ വെച്ച് ചോദിക്കേണ്ട ചോദ്യമുണ്ട്. എന്തുതരം ജനാധിപത്യവ്യവസ്ഥയാണ് നമ്മളിവിടെ അവകാശപ്പെടുന്നത്?

90 കളില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണവും ഉദാരവത്കരണവും ഇന്ത്യന്‍ കാര്‍ഷികമേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഒരു കാരണമായി കണക്കാക്കുന്നു. പിന്നീട്, രണ്ട് ദശാബ്ദത്തോളമായി വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച കര്‍ഷക ആത്മഹത്യ, ഗ്രാമീണമേഖലയില നേരിട്ട ദുരിതങ്ങള്‍, കുടിയേറ്റപ്രശ്നം  ഈ നവ-ലിബറല്‍ സമീപനത്തിന്റെ ന്യൂനതയായാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ആ നയങ്ങളെ വിമര്‍ശിച്ച് 2014 -ല്‍ അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ ആവിഷ്കരിച്ച നോട്ടുനിരോധനം കാര്‍ഷിക പ്രതിസന്ധികളെ രൂക്ഷമാക്കി. എങ്ങനെ നോക്കിക്കാണുന്നു?

ഉത്തര്‍പ്രദേശിലെ അസംബ്ലി തെരഞ്ഞെടുപ്പ് വിജയം ബി ജെ പി യെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. പ്രതിപക്ഷത്ത് ശക്തിയോടെയുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്-വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരെ നിഷ്പ്രഭമാക്കാനുള്ള ബി ജെ പി യുടെ തന്ത്രമായിരുന്നു നോട്ടുനിരോധനം. നരേന്ദ്ര മോഡി ഒരേ സമയം റോബിന്‍ ഹുഡ് ചമയുകയും എതിര്‍പ്പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാനും ശ്രമിച്ച രാഷ്ട്രീയതന്ത്രം. അത് രാജ്യത്തെ സകലമേഖലയേയും ബാധിച്ചു, ചെറുകിട വ്യവസായത്തേയും കൃഷിയേയും തകര്‍ത്തു തരിപ്പണമാക്കി. സാധാരണക്കാരായ ജനങ്ങള്‍ കള്ളപ്പണവേട്ടയും രാജ്യപുരോഗതിയെക്കുറിച്ചുള്ള വാചാടോപങ്ങളിലും വിശ്വസിച്ചു വീണുപോകുകയും ചെയ്തു. പ്രചാരവേലകള്‍ കൊണ്ടുനടക്കുന്ന ഈവക ആഖ്യാനങ്ങള്‍ അത്രയധികം സ്വാധീനം ചെലുത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ട് തുടങ്ങുമ്പോള്‍ പ്രചാരവേല പുരോഗമിക്കുന്നത് മറ്റ് ആഖ്യാനങ്ങളിലൂടെയാണ്. കള്ളപ്പണം, ഗോഭക്തി, കാശ്മീര്‍ എന്നിവ ഇതിന്റെ ഭാഗമാകുന്നു. “നിങ്ങള്‍ ഉത്തരം കണ്ടെത്തുമ്പോള്‍ ഞാന്‍ ചോദ്യം മാറ്റും” എന്ന വാചകത്തെ ഉദാഹരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നു. ജനങ്ങള്‍ സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്ത് മുന്നോട്ട് വരുമ്പോള്‍ പുതിയ ചോദ്യങ്ങളാരാഞ്ഞ് അവരെ തിരിച്ചു നടത്തുക എന്ന നയം.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തങ്ങിങ്ങായി കര്‍ഷകര്‍ നടത്തിവരുന്ന സമരത്തെ എങ്ങനെ നോക്കിക്കാണുന്നു? അവയ്ക്ക് ചെലുത്താവുന്ന സ്വാധീനം എന്തൊക്കെയാണ്, 2019 പൊതു തെരഞ്ഞെടുപ്പിലെങ്കിലും?

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മറ്റ് പലയിടത്തും നടന്ന കര്‍ഷക സമരങ്ങളെ പൂര്‍ണ്ണമായി ഒരു മാറ്റത്തിന്റേയോ കര്‍ഷക ഐക്യപ്പെടലിന്റേയോ സൂചനയായി കണക്കാക്കാനാകില്ല. ഇത്തരം അക്രമാസക്തമായ സമരങ്ങളോ സമ്മര്‍ദ്ദ തന്ത്രങ്ങളോ യഥാര്‍ത്ഥ പോംവഴികളല്ല. രാജ്യത്തെ പ്രതിസന്ധി നേരിടുന്ന 80 ശതമാനം കര്‍ഷകരും വളരെ സാധാരണക്കാരായി ജീവിതം പോറ്റുന്നവരാണ്. കുറച്ചുമാത്രം കൃഷി സ്ഥലവും അല്ലെങ്കില്‍ ഭൂരഹിതരും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും നേരിട്ട് കൃഷി നടത്തുന്നവരാണ്. ഇത്തരം കര്‍ഷകരെ അക്രമസമരത്തിലേക്ക് നയിക്കുന്നത് പ്രബലമായ മറ്റ് ശക്തികളാണ്, അതുകൊണ്ടുതന്നെ അത്തരം ശക്തികളുടെ ആവശ്യങ്ങളാണ് അവര്‍ നേടിയെടുക്കുന്നത്. മഹേന്ദ്രസിംഗ് ടികായത്ത് നടത്തിയ ജാട്ട് കര്‍ഷകരെ ഉപയോഗിച്ച് 1988 ല്‍ ഡല്‍ഹിയിലേക്ക് നടത്തിയ സമരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതുകൊണ്ട് കര്‍ഷക ആത്മഹത്യകള്‍ കുറയാനോ പ്രതിസന്ധി അവസാനിക്കാണോ സാധ്യതയില്ല. നഗരങ്ങളിലേക്കും തലസ്ഥാനത്തേക്കും കാര്‍ഷികോപകരണങ്ങളും ട്രാക്ടറുകളുമായി കര്‍ഷകരല്ല സമരം നയിച്ചെത്തേണ്ടത്, അവരുടെ സമരം ഗ്രാമങ്ങളിലാണ് നടക്കേണ്ടത്. നികുതി നിഷേധവും പ്രതിഷേധ പത്രികകളുമായി കര്‍ഷകര്‍ക്ക് സമരം ചെയ്യാം, അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനായി ഭരണകൂടങ്ങളാണ് അവര്‍ക്കരികിലേക്ക് ചെല്ലേണ്ടത്.

കര്‍ഷകരുടെ സാമ്പത്തിക ജനാധിപത്യം ലക്ഷ്യം വെച്ച് നിങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ആശയത്തിന് സര്‍ക്കാര്‍ ഇടപെടലുകള്‍ എത്രത്തോളം ആവശ്യമാണ്?

പ്രധാനമായും കര്‍ഷകര്‍ ഉത്പാദിപ്പിക്കായി മെച്ചപ്പെട്ട വിത്തുകളും അടിസ്ഥാന സൌകര്യങ്ങളും ഗവേഷണ സാഹചര്യങ്ങളും കൂട്ടത്തില്‍ ഉത്പന്നങ്ങള്‍ ആവശ്യക്കാരേറെയുള്ള വിപണിയിലേക്കെത്തിക്കാനും അവ കേടുകൂടാതെ സംരക്ഷിക്കാനുമുള്ള സൌകര്യവും അത്യാവശ്യമാണ്.

വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ടാകുമ്പോള്‍ മാത്രമാണ് ഉത്പാദകന് ഉദ്ദേശിച്ച ആദായം ലഭിക്കുകയുള്ളൂ, ഇവിടെ വിപണിയും ആവശ്യക്കാരും മെച്ചപ്പെട്ട സാഹചര്യങ്ങളും ഉണ്ടായിട്ടുപോലും കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. മദ്ധ്യേ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് വിലയില്ലാതാകുകയും കര്‍ഷകര്‍ പ്രതിസന്ധിയിലകപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, ഇതേ ഉത്പന്നങ്ങള്‍ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിപണികളില്‍ വന്‍വിലയും ലഭ്യതക്കുറവും അനുഭവപ്പെടുന്നു. ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ നടത്തുന്ന നീക്കത്തിന് കഴിയും.

ജനാധിപത്യത്തില്‍ അംബാനി വോട്ടുചെയ്യുമ്പോഴും ഒരു കര്‍ഷകന്‍ വോട്ടു ചെയ്യുമ്പോഴും അത് ഒരു വോട്ട് മാത്രമാണ്. പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം കര്‍ഷകന്‍ വട്ടപൂജ്യമായി മാറുന്നതും കുത്തകവ്യവസായിമാര്‍ ഒരു കോടി വോട്ടര്‍മാര്‍ക്ക് മുകളിലുള്ള സ്ഥാനം നേടിയെടുക്കുകയും ചെയ്യുന്ന സംവിധാനമാണ് നിലനില്‍ക്കുന്നത്.

കാര്‍ഷികമേഖലയെ സഹായിക്കുന്ന നിയമങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. കൃഷിഭൂമിയുടെ അളവ് അനുദിനം കുറഞ്ഞ് വരുന്ന ഈ കാലഘട്ടത്തില്‍ തരിശുഭൂമിയിടുന്ന പ്രവണത കുറ്റകരമായി കണക്കാക്കി നടപടി എടുക്കാനും സര്‍ക്കാരുകള്‍ തയ്യാറാകേണ്ടതാണ്. ഭക്ഷ്യോത്പാദനത്തിലേക്ക് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ കടന്ന് വന്ന് കരാറടിസ്ഥാനത്തില്‍ വന്‍ തോതില്‍ ഭൂമി കൈയ്യടക്കുന്നതിന് അനുവദനീയമാകരുത്. ചെറുകിട കാര്‍ഷിക കരാറുകള്‍ ഉപയോഗപ്പെടുത്തി ബാങ്കുകളില്‍ നിന്നും ക്രെഡിറ്റ് സൊസൈറ്റികളില്‍ നിന്നും വായ്പകളെടുക്കാനുള്ള സൌകര്യവും കര്‍ഷകര്‍ക്ക് നല്‍കേണ്ടതാവശ്യം. കമ്മ്യൂണിറ്റി ഫാമിംഗ് പോലുള്ള നടപടികളെ പ്രോത്സാഹിപ്പിക്കുന്നതും നന്നായിരിക്കും.