കര്‍ഷകസമൂഹത്തെ നിലനില്‍പ്പിന്റെ പോരാട്ടത്തിലേക്ക് തള്ളിവിട്ട നോട്ടുനിരോധനം

നികുതി വെട്ടിപ്പ് തടയുക, കള്ളപ്പണം തിരിച്ചുപിടിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുക, ബാങ്കുകളിലൂടെ മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, കള്ളനോട്ടടി അവസാനിപ്പിക്കുക, എന്നിങ്ങനെ ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ചാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം (Demonetisation) നടപ്പിലാക്കിയത്. 2016 നവംബര്‍ 8ാം തീയതി രാത്രി പ്രധാനമന്ത്രി നരേന്ദ്രമോഡി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംഭോധന ചെയ്തുകൊണ്ടാണ് നിലവില്‍ പ്രചാരത്തിലുള്ള 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ക്ക് അന്ന് അര്‍ദ്ധരാത്രി മുതല്‍ നിരോധനമേര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്. യാതൊരു മുന്നറിയിപ്പും കൂടാതെ, രാജ്യത്തെ ആകെ വിനിമയത്തിലുള്ള 86 ശതമാനം നോട്ടുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയത് രാജ്യത്തെ സമസ്ത മേഖലകളേയും സ്തംഭിപ്പിക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. ജനങ്ങളുടെ കയ്യിലുള്ള നോട്ടുകള്‍ ബാങ്കുകളില്‍ എത്തിച്ച് പുതിയതായി ഇറക്കുന്ന 500 രൂപയുടേയും 2000 രൂപയുടേയും നിലവിലുള്ള മറ്റ് കറന്‍സികളുമായി മടക്കിവാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, 86 ശതമാനം നോട്ടുകള്‍ക്കും പകരമായി നല്‍കാനുള്ള കറന്‍സികള്‍ പ്രിന്റ് ചെയ്യാനായി അഞ്ചോ ആറോ മാസങ്ങളെടുക്കുമെന്ന സര്‍ക്കാര്‍ പ്രസ്താവനയും പുറകേ വന്നു. 

നോട്ടു നിരോധനത്തോടൊപ്പം ബാങ്കുകളില്‍ തുക നിക്ഷേപിക്കുന്നതിനും തുക പിന്‍വലിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. തുക പിന്‍വലിക്കല്‍ ഒരു ദിവസം പരമാവധി 10,000 രൂപയും ഒരാഴ്ചത്തേക്ക് പരമാവധി 20,000 രൂപയുമാക്കി നിയന്ത്രിച്ചു. ബാങ്കുകള്‍ക്ക് മുന്നില്‍ ആഴ്ചകളോളം ദൃശ്യമായിരുന്ന വരികളും തിരക്കും കാലിയായ എ ടി എം കൌണ്ടറുകളും പിന്നീടുള്ള കാഴ്ചകളായിരുന്നു. രഹസ്യ സ്വഭാവത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഈ സാമ്പത്തിക നടപടി രാജ്യത്തെ എല്ലാ മേഖലകളേയും ബാധിച്ചു. 75 ശതമാനം ജനങ്ങളും നേരിട്ടും അല്ലാതെയും ഇടപെടുന്ന കാര്‍ഷിക മേഖലയ്ക്കുണ്ടായ ആഘാതം വളരെ വലുതായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും മാധ്യമങ്ങളിലുമായി വിമര്‍ശിക്കപ്പെട്ടത് ഏറെയും ചെറുകിട കാര്‍ഷിക-വ്യാപാര മേഖലകളില്‍ രൂപപ്പെട്ട് പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു.

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന സാമ്പത്തിക ഇടപാടുകളിലും കൈമാറ്റങ്ങളിലും വിപണനങ്ങളിലും കറന്‍സി നോട്ടുകള്‍ മുഖ്യഘടകമാണ്. കര്‍ഷകര്‍ വിത്തുകളും വളങ്ങളും മറ്റ് കാര്‍ഷിക സാമഗ്രികള്‍ വാങ്ങാനായി ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും ചെക്ക് കൊടുക്കുകയും ചെയ്യുന്നത് അപരിചിതമായ കാഴ്ചയാണ്. ഒപ്പം തന്നെ ഉത്പാദകര്‍ക്ക് വ്യാപാരികളും ഉപഭോക്താക്കളും നല്‍കുന്ന മൂല്യവും നോട്ടുകളുടെ രൂപത്തിലാണ്. ചെറുകിട കര്‍ഷകരെ സംബന്ധിച്ചാണെങ്കില്‍ മാര്‍ക്കറ്റിലെത്തിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിച്ച് ആ പണം മറ്റ് കാര്‍ഷികാവശ്യങ്ങള്‍ക്കോ വ്യക്തിഗതമായ ആവശ്യങ്ങള്‍ക്കോ ഉള്‍പ്പെടുത്തി മാത്രമേ ശീലമുള്ളൂ. ക്രെഡിറ്റ്-ഡെബിറ്റ് (എ ടി എം) കാര്‍ഡുകളോ പേടിഎമ്മോ (PayTM), പോയിന്റ് ഓഫ് സെയില്‍ (POS) ഉപകരണങ്ങളോ മൊബൈല്‍ ബാങ്കിംഗോ ചെക്കുബുക്കോ ഉപയോഗിച്ച് ഇന്ത്യന്‍ കര്‍ഷകരും കച്ചവടക്കാരും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വിചിത്രമായ ദിവസം സങ്കല്‍പം മാത്രമാകുമെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. മുഖ്യമായും വായ്പകള്‍ക്കും സബ്സിഡികള്‍ക്കും വേണ്ടിയാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷ കര്‍ഷകരും ബാങ്കുകളെ ആശ്രയിക്കുന്നത്. കാര്‍ഷിക-സഹകരണ ബാങ്കുകളും ക്രെഡിറ്റ് സൊസൈറ്റികളുമാണ് രാജ്യത്തെ 40 ശതമാനം കര്‍ഷകരുമായി ബന്ധപ്പെട്ട് നേരിട്ട് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍. എന്നാല്‍ നോട്ടു നിരോധനത്തെ തുടര്‍ന്ന് തുക നിക്ഷേപിക്കുന്നതിനും മാറ്റിക്കൊടുക്കുന്നതിനും സഹകരണ ബാങ്കുള്‍ക്ക് കേന്ദ്രസര്‍ക്കാല്‍ വിലക്കേര്‍പ്പെടുത്തിയുരുന്നു.

സ്വാതന്ത്രാനന്തരകാലത്ത് രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 47 ശതമാനം സമാഹരണം കൃഷിയില്‍ നിന്നായിരുന്നു. പിന്നീടുള്ള കാലങ്ങളില്‍ ഈ പങ്ക് കുറഞ്ഞുവന്നു, ഒടുവില്‍ 14 ശതമാനത്തിലെത്തി നില്‍ക്കുന്നു. എന്നിരുന്നാലും ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലേറെപ്പേരും തൊഴിലിനും വരുമാനത്തിനുമായി ഇന്നും ആശ്രയിക്കുന്നത് കൃഷിയെയാണ്. അതിലേറെപ്പേരും ചെറുകിട കര്‍ഷകരും തൊഴിലാളികളുമാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. നോട്ടുനിരോധനത്തോടെ ഗതിമുട്ടിയ കര്‍ഷകസമൂഹം സ്വപ്രേരണയാലും മറ്റു താത്പര്യങ്ങളുടെ സമ്മര്‍ദ്ദത്താലും  പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങി. പ്രക്ഷോഭങ്ങള്‍ക്കെതിരെ തോക്കെടുത്തും വിരട്ടിയും വിലപേശിയും സമരങ്ങളെ പരിഹസിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതും സമകാലീന ഇന്ത്യ നോക്കിക്കണ്ടു.

എഡിറ്റര്‍,

മണ്ണിര

 

വാല്‍ക്കഷണം: നോട്ടുനിരോധനം കാര്‍ഷിക സമ്പദ് വ്യവസ്ഥില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ ഒരു കവര്‍സ്റ്റോറിയും അഭിമുഖവും ലേഖനങ്ങളുമായി സമാഹരിച്ചാണ് മണ്ണിര അവതരിപ്പിക്കുന്നത്. ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു.

കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനം; വരള്‍ച്ചയെ അതിജീവിച്ച കര്‍ഷക പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞു

കള്ളപ്പണം വെളുത്തു, കര്‍ഷകന്റെ നടുവൊടിഞ്ഞു

[അഭിമുഖം] ഈ രാജ്യത്ത് എക്കാലവും ചൂഷണം ചെയ്യപ്പെട്ട രണ്ട് വിഭാഗങ്ങളാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും

നോട്ടുനിരോധനം: പൊറുതിമുട്ടിയ കര്‍ഷകര്‍ പ്രക്ഷോഭവുമായി തെരുവിലേക്ക്

മറാത്തവാഡ കര്‍ഷകരെ ഇപ്പോഴും പൊറുതിമുട്ടിക്കുന്ന “നോട്ടുനിരോധന ബാധ” (PARI Translation)