പരിമിതികളെ മറികടന്ന് നെയ്തെടുക്കേണ്ട പട്ടുനൂല്‍ വ്യവസായം

പട്ടുനൂൽപ്പുഴുകളുടെ പ്രധാന ആഹാരമായ മൾബറി ഇന്ത്യയിലുടനീളം നീണ്ട കാലയളവുകളിലായി കൃഷി ചെയ്തു പോരുന്നു. മൊറേസ്യ കുടുംബത്തിൽപ്പെട്ട(Moraceae) ഈ സസ്യത്തിന്റെ സ്വദേശം ചൈനയിലാണ്. ഇന്ത്യയിൽ പട്ടുനൂൽപ്പുഴുകൃഷി കൂടുതലായി കാണപ്പെടുന്നത് മൈസൂരിലാണ്. മൾബറിയുടെ ഇലകളാണ് പട്ടുനൂൽപ്പുഴുകളുടെ പ്രധാന ഭക്ഷണം. വ്യത്യസ്തമായ കാലാവസ്ഥയിലും വൈവിധ്യമാർന്ന മണ്ണിലും മികച്ച വിളവ് തരുന്ന മള്‍ബറിയുടെ ഇനങ്ങൾ നൂറ്റിയമ്പതോളം ഉണ്ടെങ്കിലും പ്രധാനമായ 12 ഇനങ്ങൾ മാത്രമാണ് ഇന്ത്യയില്‍ കൃഷി ചെയ്യുന്നത്. അതിൽ തന്നെ പട്ടുനൂൽപ്പുഴുകളുടെ ആഹാരത്തിനായി, അവയുടെ ഇലയ്ക്കായി മൊറസ് ആൽബാ എന്ന ഇനവും, മൾബറി പഴങ്ങൾക്കുവേണ്ടി മൊറസ് കാബ്രാ എന്നയിനവും കൃഷി ചെയ്യുന്നു.

കര്‍ണ്ണാടകത്തിലെ പട്ടുനൂല്‍ കര്‍ഷകരായ തമിഴ് ദമ്പതികള്‍

മൈസൂരിൽ സെൻട്രൽ സിൽക്ക് ബോര്‍ഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സിൽക്ക് സാങ്കേതിക ഗവേഷണ സ്ഥാപനമാണ് ഇന്ത്യയിൽ മൾബറിയുടെ ഗവേഷണങ്ങൾ നടപ്പിലാക്കുന്നത്. മൾബറിയുടെ പഴങ്ങൾ വാണിജ്യ പ്രാധാന്യമില്ലാത്തതിനാൽ കേരളത്തിലെ വിപണികളിൽ നിന്ന് ഇപ്പോഴും അവ അന്യമായി തുടരുന്നു. എന്നാൽ മൾബറി പഴം പച്ചക്കും പഴുക്കുമ്പോഴും ഭക്ഷണമാക്കാവുന്നതാണ്. ഈ പഴങ്ങൾ ജ്യൂസാക്കിയും ഉപയോഗിക്കാവുന്നതാണ്.

മൾബറിച്ചെടിയുടെ ഉപയോഗം വളരെ വ്യാപ്തിയുളളതാണ്. അമേരിക്കയിലെ ബ്രൻസ്വിക് മെഡിക്കൽ ലാബിലെ ഗവേഷകർ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് യുവത്വം നിലനിർത്താൻ മൾബറി സഹായിക്കുമെന്നാണ്. പ്രായമേറുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന മാറ്റവും  തലമുടി നരയ്ക്കുന്നതും ഒരു പരിധി വരെ ചെറുക്കാൻ മൾബറിക്ക് സാധിക്കും. അതിനായുളള ആന്റി ഓക്സിഡന്റസ് മൾബറിയിൽ വലിയ അളവിൽ തന്നെ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളമായി ഊർജവും കുറഞ്ഞ അളവിൽ കൊളസ്ട്രോളും അടങ്ങുന്നു. കൂടാതെ മുടി വളർച്ചയ്ക്ക് മൾബറിച്ചാറുകളും ഉപയോഗിക്കുന്നു. പഴത്തിനും ഇലയ്ക്കും വേണ്ടി വളർത്തുന്നതു കൂടാതെ സമതല പ്രദേശങ്ങളിൽ കാറ്റിനെ ചെറുക്കുന്നതിനും ജൈവവേലിയായും ഇവയെ വളർത്തുന്നു. മൾബറി കൃഷിയും കൊക്കൂൺ കൃഷിയും ഒന്നിച്ച് കൊണ്ടുപോകാവുന്നതാണ്. ഈ മേഖലയെ സെറിഫെഡിന്റെ കീഴിൽ നിന്ന് ഗ്രാമവികസന വകുപ്പിന്റെ കീഴിലേക്ക് മാറ്റപ്പെട്ട സാഹചര്യത്തിലാണ് മൾബറി കൃഷി വ്യാപകമായത്.

കേരളത്തിലെ മള്‍ബറി കൃഷി

കേരളത്തിൽ പാലക്കാട്, ചിറ്റൂർ, അഗളി, കൊല്ലങ്കോട് , കുഴൽമന്ദം, അട്ടപ്പാടി എന്നീ ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് കൂടുതലായും മൾബറി കൃഷിയും കൊക്കൂൺ കൃഷിയും നടന്നുപോരുന്നത്. ഈ കൃഷിക്കുളള ധനസഹായമായി സർക്കാർ ഏക്കറിന് 174,000 രൂപ വരെ നൽകിവരുന്നുണ്ട്. അതിൽ കൃഷിക്കാവശ്യമായ ജലസേചനം, വളപ്രയോഗം, ടില്ലർ, പുല്ലുവെട്ടിയന്ത്രം, ഷെഡ് നിർമ്മാണം എന്നിവയ്ക്കുളള ചിലവുകൾ ഉൾപ്പെടുന്നു. ഒരു വർഷത്തിൽ 100 കിലോ കൊക്കൂൺ, സിൽക്ക് ബോര്‍ഡിന് നൽകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ആനുകൂല്യങ്ങൾ കർഷകർക്ക് നൽകിപ്പോരുന്നത്.

പട്ടുനൂല്‍ പുഴുക്കളെ സംരക്ഷിച്ച് ഉത്പാദനം നടത്തുന്ന കെട്ടിടം

നിലവിലെ പരിമിതികള്‍

മികച്ച വരുമാനം ലഭിക്കുന്ന മൾബറി കൃഷിയുടെ വികസനത്തിന് വിപണനകേന്ദ്രം ഇല്ലാത്തത് ഒരു അപര്യാപ്തതയായി തുടരുന്നു. കേരളത്തിലെ കർഷകർ ഇതരസംസ്ഥാനങ്ങളായ തമിഴ്നാടിനെയും കർണാടകത്തിനെയുമാണ് ആശ്രയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ കൊക്കൂണുകളെ അപേക്ഷിച്ച് കേരളത്തിലുളള വിളകൾക്ക് ഗുണമേന്മ കുറവാണെന്നുളള തെറ്റിധാരണ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്യ സംസ്ഥാന കമ്പോളങ്ങൾ തിരഞ്ഞുചെല്ലുന്ന കേരളത്തിലെ കർഷകർക്ക് കടുത്ത വിവേചനവും ലാഭസാധ്യത കുറയുന്നതിനും സാക്ഷികളാകേണ്ടി വരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കര്‍ണ്ണാടകത്തിലെ സര്‍ജാപ്പൂരിനു സമീപമുള്ള മള്‍ബറി കൃഷി

ഉത്പാദനരീതി

നല്ലയിനം ഇല ഉല്പാദനം വിജയകരമായ കൊക്കൂൺ കൃഷിക്ക്  അനിവാര്യമാണ്. പട്ടുനൂൽപ്പുഴുകളുടെ ലാർവ്വക്കാലം പ്രധാനമായും അഞ്ചു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് മികച്ച സംവിധാനങ്ങളുപയോഗിച്ച് സമയനിഷ്ഠയോടെയുളള പരിചരണത്തോടുകൂടി മൾബറി ചെടികൾ വളർത്തുകയാണെങ്കിൽ നല്ലയിനം പട്ടുനൂലും ലഭ്യമാവുന്നു.

പട്ടുനൂൽ ഉല്പാദനത്തിന്റെ ആദ്യഘട്ടം കൊക്കൂൺ ഉണ്ടാക്കുന്നതാണ്. അതിനായി സാധാരണ ഗതിയിൽ മുട്ടകൾ പുറമേ നിന്ന് വാങ്ങി വിരിയിച്ചെടുക്കുന്നതാണ് ലാഭകരമായ രീതി. തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ നിന്ന് ചക്കി പുഴുക്കളെ ശേഖരിക്കുകയാണെങ്കിൽ പ്രയാസവും കാലതാമസവും കുറയുന്നു. ഇങ്ങനെ വാങ്ങിയ പുഴുക്കളെ ഒരു ഷെഡ് നിർമിച്ച് മൾബറി ഇലകൾ തീറ്റയായി ഇട്ടുകൊടുത്ത് വളർത്തുന്നു. 20 ദിവസത്തിനു ശേഷം വളർച്ച പ്രാപിച്ച കൊക്കൂണുകളെ ചെറിയ വലകളിൽ പട്ടുനൂൽ ഉല്പാദിപ്പിക്കുന്നതിനായി നിക്ഷേപിക്കുന്നു. മൾബറി കൃഷി ഏക്കറിന് 100 പുഴുക്കളെ നിക്ഷേപിച്ചാൽ 95 കിലോ വരെ പട്ടുനൂൽ ഉല്പാദിപ്പിക്കാനാവുമെന്നാണ് കർഷകരുടെ നിഗമനം.

മണ്ണിര പരിചയപ്പെട്ട തമിഴ്നാട്ടിലെ പട്ടുനൂല്‍ കര്‍ഷകന്‍ ഉത്പാദന രീതികളെക്കുറിച്ച് വിവരിക്കുന്നു...

സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍

നമ്മുടെ സംസ്ഥാനത്ത് പട്ടുനൂൽ വളർത്തലിന് ആക്കം കൂട്ടാനും കൂടുതൽ കർഷകരെ ഈ കൃഷിയിലേക്ക് കൊണ്ടുവരാനുമുളള പ്രയത്നത്തിന്റെ ആദ്യ പടിയെന്ന രീതിയിലാണ് കേരളത്തിന്റെ തനതായ പട്ട് കമ്പോളത്തിൽ ഇറങ്ങുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുളള പരമ്പരാഗത നെയ്ത്തുസംഘങ്ങളുടെയും നെയ്ത്തുകാരുടെയും ഉന്നമനം ലക്ഷ്യം വച്ച് കേരളാ ഗവണ്മെന്റ് ഇത്തരത്തിലുളള ഒരു സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. അടുത്ത കാലത്ത് വിപണിയിലെത്തിയ കേരളാ സിൽക്ക് സാരിയിലൂടെ കേരളത്തിലെ പട്ടുനൂൽ വ്യവസായത്തിന് പുതിയ മാനങ്ങളാണ് സെറിഫെഡ് കണ്ടെത്തുന്നത്. നല്ല ശുദ്ധമായ പട്ടിൽ നെയ്തെടുത്ത സാരിക്ക് 2000 മുതൽ 3000 രൂപ വരെ വിലവരുന്നു. അതും അന്താരാഷ്ട്ര ഗുണനിലവാരമുളള ഉല്പന്നങ്ങളായതിനാൽ വിദേശികളുടെയും ശ്രദ്ധയാകർഷിക്കുന്നു.

Also Read: വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള പശിമരാശി മണ്ണില്‍ സമൃദ്ധമായി വിളയുന്ന കൂര്‍ക്ക

Jaya Balan

An aspiring writer and activist on gender issues.