അക്വാപോണിക്സ്: നൂതനമായ സംയോജിതകൃഷി വീട്ടുവളപ്പില്‍ ചെയ്യാം; ലാഭകരമായി തന്നെ

കരയിലും ജലത്തിലും ചെയുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു കൊണ്ട് രണ്ടു രീതിയിലും ഗുണമാകുന്ന തരത്തിലുള്ള ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ് (Aquaponics). ജലജീവികളായ മീനും കൊഞ്ചും മറ്റും ജലസംഭരണികൾക്കുളളിൽ വളർത്തുന്ന കൃഷി രീതിയായ അക്വാകൾച്ചറും, മണ്ണുപയോഗിക്കാതെ കൽച്ചീളുകളിലും ഗ്രാവെലും (Gravel) ഉപയോഗിച്ച് പോഷകഗുണമുളള വെളളത്തിന്റെ സാന്നിധ്യത്തിൽ കൃഷി ചെയ്യുന്ന രീതിയായ ഹൈഡ്രോപോണിക്സ് എന്നീ പദങ്ങളെ സംയോജിപ്പിച്ചാണ് പുതിയ രീതിയായ അക്വാപോണിക്സ് രംഗത്തെത്തുന്നത്. 1860 ൽ ജൂലിയസ് സാക്സ് എന്ന ജർമ്മൻ ശാസ്ത്രജ്ഞനാണ് മണ്ണില്ലാതെ ചെടികൾ വളർത്താമെന്ന് കണ്ടെത്തിയത്.

കേരളത്തിൽ നിലവില്‍ ധാരാളമായി പ്രചരിക്കപ്പെടുന്ന അക്വാപോണിക്സ് ഒരു സംയോജിത കൃഷിരീതിയാണ്. ഗ്രോബെഡ്ഡിലൂടെ വിളയിക്കുന്ന പച്ചക്കറിയും ജലത്തില്‍ വളരുന്ന മത്സ്യങ്ങളുമാണ് പ്രധാനമായി ഈ രീതിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നത്. കൃഷിക്കനുസൃതമായി വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവയെ ക്രമീകരിക്കുന്നത്.

ഏകദേശം 1,000 ലിറ്റർ ജലം സംഭരിക്കാവുന്ന ടാങ്ക്, ഗ്രോബെഡ്, ഫിഷ്ടാങ്ക് ഇത്രയും സംവിധാനങ്ങളെ  ബന്ധിപ്പിച്ചാണ് അക്വാപോണിക്സ് കൃഷിരീതി. ഈ മൂന്നു കാര്യങ്ങളെയും പരസ്പരം കുഴലുകൾകൊണ്ട് ബന്ധിപ്പിച്ച് ജലത്തിന്റെ ഒഴുക്ക് തടസ്സമില്ലാതെ സുഗമമാക്കുന്നതിനാലാണ് ഈ കൃഷിരീതിയുടെ വളർച്ച തുടങ്ങുന്നത്. കുറഞ്ഞത് 6 മാസം കൊണ്ട് 1,000 ലിറ്റർ വെളളത്തിൽ നിന്നും 20 മുതല്‍ 30 കിലോ മത്സ്യവും സമാന്തരമായി അത്രയും തന്നെ പച്ചക്കറികളും മിതമായ സ്ഥലത്ത്, വീട്ടിലെ മട്ടുപ്പാവിലോ വീട്ടുവളപ്പിലോ ഉല്പാദിപ്പിക്കുവാൻ ഈ കൃഷിരീതിയിലൂടെ കഴിയും എന്നതാണ് സവിശേഷത. കേരളത്തിൽ തന്നെ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് എന്നീ  ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ പ്രാദേശിക ജലകൃഷി കേന്ദ്രത്തിലൂടെ പരിശീലനം നേടിയ അനേകം കർഷകർ അവരുടെ ഉദ്യമം വിജയകരമായി നടത്തിവരുന്നു.

ഈ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് അക്വാപോണിക്സ് പച്ചക്കറികൾ, മത്സ്യങ്ങൾ, പഴവർഗങ്ങൾ,  അലങ്കാരമത്സ്യങ്ങൾ എന്നിവ ഉത്പാദിപ്പിക്കാം. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി ജലത്തിന്റെ ഉപയോഗം മിതമാക്കി അവലംബിക്കാവുന്ന കൃഷിരീതി കൂടിയാണിത്. കൃഷിക്കാവശ്യമായ ജലം മത്സ്യക്കുളങ്ങളിൽ നിന്ന് വളർച്ചാമാധ്യമായി നിറയ്ക്കപ്പെട്ട കൽച്ചീളുകൾക്കിടയിലൂടെ പമ്പ് ചെയ്യുന്നു. സസ്യങ്ങൾ വളരുന്ന വളർച്ചാമാധ്യമത്തിൽ ബാക്ടീരിയ, കമ്പോസ്റ്റിംഗിൽ ഉല്പാദിപ്പിക്കുന്ന മണ്ണിര എന്നിവയാൽ സമ്പന്നമാണ്. അവ സസ്യങ്ങളുടെ വളർച്ചയ്ക്ക് ആക്കം കൂടുന്നു. ഈ ബാക്ടീരിയകൾ മത്സ്യത്തിന്റെ അവശിഷ്ടമായ അമോണിയയെ നെട്രൈറ്റായും ശേഷം നൈട്രേറ്റിനെ രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിക്കുകയും ചെയ്യുന്നു.

മണ്ണിരകൾ ബാക്കിയുളള ഖരമാലിന്യത്തെ വെർമികമ്പോസ്റ്റാക്കി മാറ്റുന്നു. അത് സസ്യങ്ങൾക്കാവശ്യമായ പോഷകസമൃദ്ധമായ വളമായും മാറുന്നു. ഇത്തരത്തിൽ സസ്യങ്ങൾ ജലത്തിലടങ്ങിയ മത്സ്യാവശിഷ്ടങ്ങളെ ആഗിരണം വഴി ശുദ്ധീകരിച്ച് മത്സ്യങ്ങൾക്ക് വളരാൻ വേണ്ട സാഹചര്യമുണ്ടാക്കി ഒരു പരസ്പരസഹവർത്തിത്ത്വത്തോടുകൂടി സസ്യങ്ങൾ, മത്സ്യങ്ങൾ, വിരകൾ, ബാക്ടീരിയ എന്നിവയുടെ നിലനിൽപിന് സാധകാംവിധം മുന്നോട്ടു പോകുകയും ചെയ്യുന്നു.

പ്രധാനമായും അക്വാപോണിക്സ് കൃഷി ആരംഭിക്കുന്നത് മത്സ്യകൃഷിയിലൂടെയാണ്. തുടങ്ങുന്നതിനു മുമ്പ് മത്സ്യത്തെ ഏതു രീതിയിലാണ് ഉപയോഗിക്കാൻ പോകുന്നതെന്ന് തീരുമാനിച്ചായിരിക്കണം. അതായത് കഴിക്കുന്ന മത്സ്യം വളർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തിലാപ്പിയ (Tilapia) യാണ് പൊതുവേ തിരഞ്ഞെടുക്കാറുളളത്. പിന്നീടുളളത് അലങ്കാരമത്സ്യകൃഷിയാണ്. ഇതിൽ പ്രധാനമായുളളത്, ഏതു ഉപയോഗത്തിനാണെങ്കിലും ശുദ്ധജല മത്സ്യമാകണമെന്നു മാത്രം ശ്രദ്ധിക്കണം. ഓക്സിജൻ കുറഞ്ഞ ജലത്തിലും എളുപ്പം വളരുന്നതുമായ തിലാപ്പിയ കുറഞ്ഞത് 9 മാസം കൊണ്ട് 700 ഗ്രാം വരെ വലിപ്പം വരുന്നു. മത്സ്യങ്ങളും കൃഷിക്ക് തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും കാലാവസ്ഥക്കനുസരിച്ച് വളരുമോ എന്ന് ഉറപ്പുവളർത്തണം.

പത്തനംതിട്ട നിരണം സ്വദേശിയായ തോമസ് എബ്രഹാം ചെയ്യുന്ന അക്വാപോണിക്സ് കൃഷി

ഇനി സസ്യങ്ങളുടെ കാര്യത്തിലേക്ക്, അക്വാപോണിക് സിസ്റ്റത്തിൽ അമ്ലം ഇഷ്ടപ്പെടുന്ന മത്സ്യങ്ങൾ ഒഴികെയുള്ളവ വളർത്താം. ഒരു ഗ്രോബേസിൽ തന്നെ കുറേയധികം സസ്യങ്ങൾ വളർത്താൻ കഴിയുന്നു. കാരണം അടുപ്പിച്ചടുപ്പിച്ചു സസ്യങ്ങൾ നടുന്നതുമൂലം വേര് നിലനിൽക്കുന്ന മേഖലയിൽ ആഹാരം, ജലം, ഓക്സിജൻ എന്നിവ ധാരാളമായി ലഭ്യമാകുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു സസ്യത്തിന്റെ വളർച്ചയെക്കാൾ കൂടുതൽ വളരുന്ന തൊടടുത്ത സസ്യങ്ങൾ മറ്റു ചെടികൾക്ക് കിട്ടുന്ന സൂര്യപ്രകാശത്തെ തടയാന്‍ സാധ്യതയുണ്ടെന്നുള്ളതാണ്. അതു ചെറുക്കാനായി നടീൽ പ്രക്രിയക്ക് സമയബദ്ധമായി ഒരു പ്രക്രിയ ആവിഷ്കരിച്ചാൽ മതി.

അക്വാപോണിക്സിലെ യന്ത്രമായി മാറുന്നത് അതിലെ സൂക്ഷ്മജീവികളാണ്. മത്സ്യാവശിഷ്ടമായ അമോണിയയെ നൈട്രിഫയിംഗ് പ്രക്രിയയാൽ നൈട്രേറ്റ് ആക്കി മാറ്റുന്നത് നടക്കാതിരുന്നാൽ മത്സ്യടാങ്കുകളിൽ അമിതമായി അമോണിയ കെട്ടി കിടന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന് കാരണമാകുന്നു. കൂടാതെ സസ്യങ്ങൾക്ക് പോഷകാഹാരകുറവ് നേരിടുകയും ചെയ്യുന്നു. അക്വാപോണിക്സിൽ മത്സ്യത്തിനും ബാക്ടീരിയക്കും സൂര്യപ്രകാശവുമായി നേരിട്ട് ഒരു ബന്ധവുമില്ല. ബാക്ടീരിയ വളരുന്നത് സസ്യങ്ങൾ വളരുന്ന ഗ്രോബാഗിന്റെ അടിത്തട്ടിൽ ആണ്.

അക്വാപോണിക്സ് സിസ്റ്റത്തിന്റെ വലിപ്പത്തിന് ആനുപാതികമായിരിക്കണം മത്സ്യടാങ്കിന്റെ വലിപ്പവും. ടാങ്കിന്റെ ബലം, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. ഏകദേശം 200 ലിറ്റർ വെളളം വഹിക്കാൻ ശേഷിയുളള ഒന്നരയടി ആഴം ഉളള ടാങ്കിൽ മാത്രമേ വിപണനസാധ്യത മുന്നിൽ കണ്ടുകൊണ്ട് മത്സ്യം വളർത്താനാവൂ. ഗ്രോബെഡും ടാങ്കും 1:1 എന്ന അനുപാതത്തിലായിരിക്കണം. തന്മൂലം അവയിലെ സൂക്ഷ്മജീവികൾക്കും പരസ്പരം വളർച്ചാഘട്ടങ്ങളിൽ സ്വാധീനിച്ച് മുന്നോട്ടുപോകാൻ സാധിക്കും.

ഈ സിസ്റ്റത്തിന്റെ വളർച്ചാമാധ്യമം ഒരു അരിപ്പയുടെ പങ്കാണ് നിർവ്വഹിക്കുന്നത്. കല്‍ച്ചീളുകളോ ഉരുളൻകല്ലുകളോ ഗ്രോബെഡിൽ പാകി ജലം കെട്ടി നിർത്തി ചെടികൾക്കും ബാക്ടീരിയകൾക്കും പോഷകം ലഭ്യമാക്കാവുന്നതാണ്. ചാക്രികമായി പ്രവർത്തനരീതിയിലൂടെ ഗ്രോബെഡിലൂടെ ജലം ഒഴുകി മത്സ്യടാങ്കിൽ എത്തുന്നു. വേരിനും ബാക്ടീരിയക്കും വേണ്ടത്ര വായു ലഭ്യമാക്കുന്നു. ഈ പ്രക്രിയയെ ഫ്ളഡ്ഡ് & ഡ്രയിൻ സിസ്റ്റം എന്ന്  പറയുന്നു. ഇതിന് തടസ്സമില്ലാതെ വൈദ്യുതീകരിച്ച പ്ലംബിംഗ് സംവിധാനം ആവശ്യമായിവരുന്നു. ഇത്തരത്തിൽ 30 ദിവസത്തെ ചാക്രികസംക്രമണം കഴിയുന്നതോടെ സിസ്റ്റത്തിലെ അമോണിയയുടെ അളവ് കുറഞ്ഞതായി കാണാം. ഈ വേളയിൽ കുളത്തിലേക്ക് മത്സ്യവും ഗ്രോബെഡിൽ സസ്യവും നടാം. ദിവസവും ചംക്രമണത്തിന്റെ ആരംഭത്തിൽ തന്നെ വെളളത്തിന്റെ  pH മൂല്യം 6 – 8 ന് ഇടയ്ക്ക് ഉറപ്പുവരുത്തണം. കാരണം നൈട്രേറ്റോ അമോണിയയുടെ തോതിൽ ഉണ്ടാകുന്ന ഉയർച്ച മത്സ്യത്തെ ബാധിക്കുന്നു.

അക്വാപോണിക്സ് സിസ്റ്റത്തിന്റെ മേന്മകൾ

വരൾച്ചയോ കാലാവസ്ഥാവ്യതിയാനമോ അക്വാപോണിക്സ് കൃഷിയെ ബാധിക്കില്ല. കൂടാതെ പരമ്പരാഗത കൃഷിയിൽ നിന്ന് വ്യത്യസ്തമായീ ജലത്തിന്റെ ഉപയോഗം കുറഞ്ഞ തോതിൽ മതി. മറ്റൊരു മേന്മ ഉത്പന്നങ്ങൾ പൂർണമായും ജൈവരീതിയിലാണ് കൃഷിചെയ്യുന്നത്. കാരണം കീടനാശിനികളുടെ ഉപയോഗം മൊത്തം കൃഷിയെ ബാധിക്കുന്നു.

അക്വാപോണിക്സ് നേട്ടങ്ങളുണ്ടെങ്കിലും വളരെയധികം സാഹസികമായാണ് തുടക്കത്തിൽ അനുഭവപ്പെടുക. കാരണം ഈ സിസറ്റം നിർമിക്കാൻ മാത്രം ഏറെ മുടക്കുമുതൽ ആവശ്യമായിവരുന്നു. കേരളത്തിൽ ഇതിനായി ഫിഷറീസ് ഡിപാർട്മെന്റിൽ നിന്ന് ധനസഹായങ്ങൾ നൽകിവരുന്നുണ്ട്. വൻതോതിൽ കയറ്റുമതിസാഹചര്യം ഉളളതിനാൽ മുടക്കുമുതൽ കാലതാമസംകൂടാതെ ലാഭത്തോടുകൂടി തിരിച്ചെടുക്കാം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ മോഹന്‍ദാസ് എന്ന കര്‍ഷകന്‍ അക്വാപോണിക്സ് ചെയ്യുന്ന നൂതനവും സംയോജിതവുമായ കൃഷിരീതി പരിചയപ്പെടാം (കടപ്പാട്: മാതൃഭൂമി ന്യൂസ്)

Photo Courtesy: Keralaponics and Joonu Rasheed

Also Read: ശുദ്ധജല മത്സ്യകൃഷി: അനുകൂല സാഹചര്യങ്ങളും വരുമാന സാധ്യതകളും

Jaya Balan

An aspiring writer and activist on gender issues.