ക്ഷീരകര്‍ഷകര്‍ അറിയാന്‍: പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധവും

മികച്ച ആരോഗ്യമുള്ള പശുക്കള്‍ ക്ഷീരമേഖലയിലെ വളര്‍ച്ചയുടെയും വിജയത്തിന്റെയും അനിവാര്യതയാണ്. കാരണം ഉല്‍പ്പാദനമികവിന്റെയും പ്രത്യുല്‍പ്പാദനക്ഷമതയുടേയുമൊക്കെ അടിസ്ഥാനം പശുക്കളുടെ ആരോഗ്യം തന്നെയാണ്. രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ക്ഷീരമേഖലയിലെ ചിലവും, ഉത്പാദനനഷ്ടവും വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും. മാത്രവുമല്ല, പശുക്കളുടേയും കിടാക്കളുടേയും അകാലമരണം, വന്ധ്യത, ഗര്‍ഭച്ഛിദ്രം തുടങ്ങിയ പ്രതിസന്ധികള്‍ ഒഴിവാക്കാനും സാധിക്കും. പശുക്കളെ മികച്ച ആരോഗ്യത്തോടെ പരിപാലിക്കുന്നതിനായി അവയെ ബാധിക്കാന്‍ ഇടയുള്ള രോഗങ്ങളെക്കുറിച്ചുള്ള ധാരണ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മാത്രവുമല്ല ഡോക്ടര്‍മാരുമായി തങ്ങളുടെ അരുമകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഫലപ്രദമായി പങ്കുവയ്ക്കാന്‍ രോഗലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് സഹായിക്കും.
വിവിധയിനം രോഗാണുക്കള്‍ കാരണമായുണ്ടാകുന്നതും, രോഗം ബാധിച്ച പശുക്കളില്‍ നിന്നും മറ്റു പശുക്കളിലേക്ക് പകരാനിടയുള്ള രോഗങ്ങളെയാണ് സാംക്രമിക രോഗങ്ങള്‍ (Infectious diseases) എന്ന് വിളിക്കുന്നത്. വൈറസുകള്‍, ബാക്ടീരിയകള്‍, പ്രോട്ടോസോവകള്‍, ഫംഗസുകള്‍, ബാഹ്യ-ആന്തരിക പരാദങ്ങള്‍ തുടങ്ങി പശുക്കളിലെ സാംക്രമിക രോഗകാരികള്‍ ഏറെയാണ്. ചെള്ളുകള്‍, പട്ടുണ്ണികള്‍ തുടങ്ങിയ ബാഹ്യപരാദങ്ങള്‍ പട്ടുണ്ണിപ്പനി പോലുള്ള രോഗങ്ങളുടെ വാഹകര്‍ കൂടിയാണ്.

വൈറസ് രോഗങ്ങളും പ്രതിരോധവും

“ഡോക്ടര്‍, എന്റെ പശുക്കളുടെ വായില്‍ പൊള്ളലേറ്റെന്നു തോന്നുന്നു. വായ നിറയെ ചുമന്ന് തിണര്‍ത്ത പാടുകളും കുമിളകളും കാണുന്നു, നല്ല പനിയും, തീറ്റയൊന്നും കഴിക്കുന്നില്ല. എന്തായിരിക്കും പ്രശ്‌നം?”

നിറഞ്ഞ ആശങ്കയുമായി രാവിലെ തന്നെ കര്‍ഷകരില്‍ ഒരാളുടെ ഫോണ്‍ കോള്‍. ലക്ഷണങ്ങളില്‍ നിന്ന് തന്നെ രോഗത്തെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും വന്ന് പരിശോധിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. വായിലും നാവിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതും, ശക്തമായ പനിയും, തീറ്റയോടുള്ള വിരക്തിയുമെല്ലാം പ്രധാനമായും കുളമ്പുരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.

കേരളത്തിലെ ക്ഷീരമേഖലയില്‍ ഇന്നും വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന പ്രധാന വൈറല്‍ രോഗങ്ങളിലൊന്നാണ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് (FMD) അഥവാ കുളമ്പുരോഗം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട്, എങ്കിലും വൈറസിന്റെ ജനിതക വ്യതിയാനം, രോഗവാഹകരായ കന്നുകാലികളെ അന്യസംസ്ഥാനത്തു നിന്നും മറ്റും കൊണ്ടുവരല്‍, തങ്ങളുടെ ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ കര്‍ഷകരില്‍ ചിലര്‍ കാണിക്കുന്ന വിമുഖതയെല്ലാം കുളമ്പുരോഗം പടരുന്നതിന്റെ കാരണങ്ങളാണ്.
പികോര്‍ണ വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം വൈറസിന്റെ ജനിതക ഉപവിഭാഗങ്ങളായ ഏഷ്യാ 1, ഏഷ്യാ 2, ഒ, എ, സി തുടങ്ങിയ രോഗാണുക്കളാണ് സാധാരണഗതിയില്‍ നമ്മുടെ നാട്ടില്‍ കുളമ്പുരോഗം പടര്‍ത്തുന്നത്. കാലാവസ്ഥയോടും, തൊഴുത്തും പരിസരവും വൃത്തിയാക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന അണുനാശിനികളോടും ഈ വൈറസിന് അസാമാന്യമായ പ്രതിരോധശേഷിയുണ്ട്. ഇത് കാരണം പരിസ്ഥിതിയില്‍ ഏറെ കാലം യാതൊരു പോറലുമേല്‍ക്കാതെ നിലനില്‍ക്കുന്ന വൈറസ് അനുകൂലാവസ്ഥയില്‍ രോഗമുണ്ടാക്കുന്നു. കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പിനെ പോലും അതിജീവിക്കാന്‍ കഴിയും വിധമുള്ള ജനിതക മാറ്റങ്ങളും ഈ കാലയളവില്‍ വൈറസിന് സംഭവിക്കാം. ഇതും രോഗവ്യാപനത്തെ ത്വരിതപ്പെടുത്തുന്നു.

കുളമ്പ് രോഗം

Also Read: വയനാടൻ കുള്ളൻ പശുക്കളും ഗോസംരക്ഷണത്തിന്റെ ഗോത്രവർഗ്ഗ മാതൃകകളും

രോഗം ബാധിച്ചതോ, രോഗം ഭേദമായതിന് ശേഷം രോഗാണു വാഹകരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കാലികളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീര സ്രവങ്ങളിലൂടെയും, എന്തിനേറെ രോഗം ബാധിച്ചവയുടെ നിശ്വാസവായുവിലൂടെ പോലും രോഗാണുവായ വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. അവയുടെ പാലും, തോലും, ഇറച്ചിയുമെല്ലാം രോഗാണുവിന്റെ സ്രോതസ്സുകളാണ്. ഈ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം മൂലവും, അവയുടെ വിസര്‍ജ്യങ്ങളും മറ്റും തീറ്റ സാധനങ്ങള്‍, കുടിവെള്ളം എന്നിവയില്‍ കലരുന്നതിലൂടെയും, തീറ്റപാത്രങ്ങള്‍, പാല്‍പാത്രങ്ങള്‍, എന്നിവയിലൂടെയെല്ലാം നേരിട്ടല്ലാതെയും രോഗം പകരാം. ഫാമുകളില്‍ വന്നു പോവുന്ന വാഹനങ്ങള്‍, തൊഴിലാളികള്‍, അവരുടെ വസ്ത്രങ്ങള്‍, പാദരക്ഷ, മറ്റു വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയ വഴികളിലൂടെയെല്ലാം വൈറസ് വ്യാപിക്കും.

രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് വരെ വായുവിലൂടെ പടരാന്‍ വൈറസിന് ശേഷിയുണ്ട്. പശുക്കളില്‍ നിന്ന് ആടുകളിലേക്കും, പന്നികളിലേക്കും തിരിച്ചും രോഗം പകരാം. മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പന്നികളില്‍ കുളമ്പ് രോഗം പടര്‍ത്തുന്ന വൈറസിന് ധാരാളമായി പെരുകാനുള്ള കഴിവുണ്ട്. ഈ രോഗാണുവിന്റെ ആപ്ലിഫയര്‍ ഹോസ്റ്റ് അഥവാ പെരുകല്‍ കേന്ദ്രം എന്നാണ് ഈ കാരണത്താല്‍ പന്നികള്‍ അറിയപ്പെടുന്നത്. രോഗം ബാധിച്ച പന്നികളുടെ നിശ്വാസ വായുവിലൂടെ ധാരാളമായി രോഗാണുക്കള്‍ പുറന്തള്ളപ്പെടും. തത്ഫലമായി പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ രോഗം ബാധിച്ചാല്‍ പ്രദേശത്തെ രോഗനിയന്ത്രണം പ്രയാസകരമായി തീരാറുണ്ട്. കുളമ്പ് രോഗം കണ്ടെത്തിയാല്‍ സമീപ പ്രദേശങ്ങളില്‍ പന്നിഫാമുകള്‍ ഉള്ള പക്ഷം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

മുന്‍പ് സൂചിപ്പിച്ച പ്രാരംഭ ലക്ഷണങ്ങള്‍ക്ക് ഒപ്പം വായില്‍ നിന്ന് ഉമിനീര്‍ നൂലുപോലെ പതഞ്ഞൊലിക്കല്‍, വായ് പ്രത്യേക ശബ്ദത്തോടെ ചേര്‍ത്തടക്കല്‍ (Smacking), പനിയുടെ കൂടെ ശക്തമായ വിറയല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, പാല്‍ ഉല്‍പാദനം ഗണ്യമായി കുറയല്‍ തുടങ്ങിയവയും കാണും. വായിലെ തിണര്‍പ്പുകള്‍ക്ക് പുറമെ അകിടിലും ഇവ പ്രത്യക്ഷപ്പെടാം. ശക്തമായ ശരീരവേദന മൂലം നടക്കാന്‍ പോലും പശു പ്രയാസപ്പെടുന്നതായി കാണാം. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. വായിലും കുളമ്പിലുമെല്ലാം ഇങ്ങനെ വ്രണങ്ങള്‍ രൂപപ്പെടും. തുടക്കത്തില്‍ തന്നെ കണ്ടെത്തി ശാസ്ത്രീയമായ പരിചരണമുറകളും, ചികിത്സയും സ്വീകരിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ രോഗം ഭേദമാകും.

Also Read: ദരിദ്രന്റെ പശു; ആട് വളര്‍ത്തലിന്റെ വ്യവസായ സാധ്യതകള്‍

പ്രായപൂര്‍ത്തിയായ പശുക്കളില്‍ കുളമ്പ് രോഗം ബാധിച്ചുള്ള മരണനിരക്ക് കുറവാണ്. എങ്കിലും പാലുല്‍പാദനക്ഷമത ഗണ്യമായി കുറയാനും, അകിട് വീക്കമടക്കമുള്ള തുടര്‍രോഗങ്ങള്‍ വരാനും രോഗം കാരണമാവും. കുളമ്പുകള്‍ ഇളകി മാറാനും, ഗര്‍ഭം അലസുന്നതിനും, പിന്നീട് പിന്നീട് ഗര്‍ഭധാരണശേഷി കുറയുന്നതിനും, ശരീരത്തിന്റെ താപനിയന്ത്രണശേഷി നഷ്ടപ്പെടാനും രോഗം കാരണമാവുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുരലടപ്പന്‍, ന്യൂമോണിയ തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ രോഗകാലയളവില്‍ പിടിപെടാതെ ശ്രദ്ധിക്കണം. രോഗാണു ഹൃദയഭിത്തിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ ആറു മാസത്തില്‍ താഴെയുള്ള കിടാക്കളില്‍ മരണനിരക്ക് ഏറെ ഉയര്‍ന്നതാണ്.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള മൃഗാശുപത്രിയല്‍ അറിയിക്കണം. വൈറസിനെതിരെ കൃത്യമായ ചികിത്സ ലഭ്യമല്ലെങ്കിലും പ്രതിരോധശേഷി കുറയുന്നതും, മറ്റും കൊണ്ട് ഉണ്ടായേക്കാവുന്ന പാര്‍ശ്വാണുബാധകള്‍ തടയാന്‍ ആന്റിബയോട്ടിക്ക് മരുന്നുകള്‍, ലിവര്‍ ടോണിക്കുകള്‍ എന്നിവ ഉപയോഗിക്കാം. ദിവസവും പലതവണകളായി വായ പൊട്ടാസ്യം പെര്‍മാംഗനേറ്റ് (0.1%) ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ബോറിക് ആസിഡ് പൊടി തേനിലോ ഗ്ലിസറിനിലോ ചാലിച്ച് പുരട്ടുന്നത് ഫലപ്രദമാണ്. കൈകാലുകള്‍ തുരിശ് (5%) ലായനിയിലോ അലക്കുകാര ലായനിയിലോ (2 %, സോഡിയം കാര്‍ബണേറ്റ്/വാഷിങ് സോഡ) കഴുകി, വ്രണങ്ങളിലെ ഈച്ചകളെയും പുഴുബാധയും തടയാന്‍ മരുന്നുകള്‍ പ്രയോഗിക്കണം. കോസ്റ്റിക് സോഡ (Sodium hydroxide) പോലുള്ള ക്ഷാര ഗുണം കൂടിയ (Ph. > 7) അണുനാശിനികള്‍ ഉപയോഗിച്ച് തൊഴുത്തും പരിസരവും മറ്റു ഉപകരണങ്ങളും കഴുകി വൃത്തിയാക്കുകയും വേണം.
കുളമ്പുരോഗം തടയാനുള്ള ഫലപ്രദമായ മാര്‍ഗം പ്രതിരോധ കുത്തിവെപ്പ് തന്നെയാണ്. നാല് മാസം പ്രായമായ കിടാക്കളെ ആദ്യ കുത്തിവെപ്പിന് വിധേയമാക്കാം. ഒരു മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസും നല്‍കാം. ആറുമാസത്തെ കൃത്യമായ ഇടവേളകളില്‍ കുളമ്പുരോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവെപ്പ്, തങ്ങളുടെ പശുക്കള്‍ക്കും ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം. പാല്‍ കുറയാന്‍ ഇടയുണ്ട് എന്ന് കരുതി ചില കര്‍ഷകര്‍ കുത്തിവെപ്പിന് വിമുഖത കാണിക്കാറുണ്ട്. ചിലപ്പോള്‍ കുത്തിവെപ്പിന്റെ അടുത്ത രണ്ട് ദിവസം പാല്‍ അല്‍പ്പം കുറയുമെങ്കിലും പിന്നീട് പഴയ ഉത്പാദനക്ഷമത വീണ്ടെടുക്കും. കുളമ്പ് രോഗത്തിന്റെ തീവ്രതയും രോഗം തടയുന്നതില്‍ പ്രതിരോധ കുത്തിവെപ്പിനുള്ള പ്രാധാന്യവും കര്‍ഷകര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഏഴുമാസമോ അതിനു മുകളിലോ ചെനയുള്ള പശുക്കളെ സാധാരണഗതിയില്‍ കുത്തിവെപ്പില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എങ്കിലും പ്രസവശേഷം അവയ്ക്കും പ്രതിരോധകുത്തിവെപ്പ് മറക്കാതെ നല്‍കണം.

Also Read: മൃഗസംരക്ഷണമേഖലയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ തീറ്റക്രമം

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍ നിന്നോ അല്ലെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തി മൂന്നാഴ്ചകള്‍ക്ക് ശേഷമോ മാത്രം കാലികളെ വാങ്ങാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. രോഗമുള്ള പ്രദേശങ്ങളില്‍ നിന്നുമുള്ള പുല്ലും വൈക്കോലും എല്ലാം ഒഴിവാക്കണം.

മുടന്തന്‍ പനി എന്ന് കര്‍ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന രോഗമാണ് ആര്‍ബോ വൈറസ് കാരണമായുണ്ടാകുന്ന എപ്‌ഹെമറല്‍ ഫീവര്‍. തൊഴുത്തില്‍ കാണപ്പെടുന്ന സാന്‍ഡ് ഫ്‌ളൈ എന്നറിയപ്പെടുന്ന ചെറുഈച്ചകളും, ക്യൂലക്‌സ് കൊതുകുകളുമാണ് രോഗം പശുക്കളിലേക്ക് പകര്‍ത്തുന്നത്. ആറുമാസത്തിനും രണ്ടു വയസ്സിനുമിടയിലുള്ള പശുക്കള്‍ക്ക് രോഗബാധയ്ക്ക് സാധ്യതയേറെയാണ്. മഴക്കാലത്ത് രോഗം കൂടുതലായി കണ്ടുവരുന്നു. മൂന്ന് ദിവസത്തോളം മാത്രം രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നതിനാല്‍ ത്രീ ഡെ സിക്കനസ് എന്ന ഓമനപ്പേരും ഉണ്ട്. പനി, പേശികളുടെ വിറയല്‍, തല തുടര്‍ച്ചയായി വെട്ടിക്കല്‍, മുടന്തല്‍, പെട്ടെന്ന് പാല്‍ കുറയല്‍ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. സാധാരണഗതിയില്‍ മൂന്ന് നാലു ദിവസത്തിനകം സുഖപ്പെടും. അപൂര്‍വമായി ചില പശുക്കളില്‍ രോഗം ഗുരുതരമായി, എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം കിടപ്പിലായി പിന്നീട് മരണം സംഭവിക്കാറുണ്ട്.

ശരീരവേദന കുറയാനും, പനിക്കെതിരെയുമുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം രോഗാരംഭത്തില്‍ തന്നെ നല്‍കണം. ചെറു ഈച്ചകള്‍ പകര്‍ത്തുന്ന രോഗം ആയത് കൊണ്ട് തന്നെ അവയെ അകറ്റാനുള്ള ലേപനങ്ങളും ഉപയോഗിക്കാം. തൊഴുത്തിലും ചാണകക്കുഴിയിലും ആഴ്ചയില്‍ രണ്ടുതവണ കുമ്മായം, ബി.എച്ച്.സി. പൗഡര്‍ എന്നിവയിലേതെങ്കിലും വിതറുന്നത് ഈച്ചകളെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

ബാക്ടീരിയല്‍ രോഗങ്ങള്‍ അറിയാന്‍

“പശുവിനെ കുറച്ച് ദൂരെനിന്ന് വാങ്ങിയതാണ്, ഇവിടെ വീട്ടില്‍ കൊണ്ടുവന്നതു മുതല്‍ അസുഖം തുടങ്ങി. പനിയും, നല്ല ശ്വാസ തടസ്സവും, മൂക്കൊലിപ്പും, താടിയില്‍ ചെറിയ വീക്കവും ഉണ്ട്.”

കര്‍ഷകരുടെ ഈ പരിഭവം മിക്കവാറും പാസ്ച്ചുറല്ല രോഗത്തിന്റെ (ഹെമറേജിക് സെപ്റ്റിസീമിയ) അഥവാ കുരലടപ്പന്‍ രോഗത്തിന്റെ ലക്ഷണങ്ങളാവാം. പ്രതികൂല കാലാവസ്ഥ, ദീര്‍ഘദൂര യാത്ര, ക്ഷീണം, പോഷകാഹാരക്കുറവ്, ശക്തമായ വിരബാധ, കുളമ്പ് രോഗം പോലുള്ള രോഗങ്ങള്‍ തുടങ്ങി പശുക്കളുടെ ശരീരത്തിന് സമ്മര്‍ദ്ദം ഉണ്ടാവുന്ന സാഹചര്യങ്ങള്‍ അവയുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിന് കാരണമാവുന്നു. പശുക്കളില്‍ സാധാരണയായി കാണുന്ന പാസ്ചുറല്ല ബാക്ടീരിയ ഈയവസരത്തില്‍ പെറ്റുപെരുകി, രോഗത്തിന് കാരണമായി തീരുന്നു. എരുമകളില്‍ ഈ രോഗം കൂടുതല്‍ ഗുരുതരമാണ്.

Also Read: മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന പേവിഷബാധ

വായുവിലൂടെയും തീറ്റയിലൂടെയുമൊക്കെ മറ്റ് പശുക്കളിലേക്ക് രോഗം പകരാം. മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ശ്വസന നിരക്ക്, വയറിളക്കം, ശ്ലേഷ്മസ്തരങ്ങള്‍ നീലനിറത്തില്‍ കാണപ്പെടല്‍, അപൂര്‍വമായി ചാണകത്തില്‍ രക്താംശം തുടങ്ങിയവയും കണ്ടുവരുന്നു. പനിയും താടവീക്കവും മാത്രമായി തീവ്രതകുറഞ്ഞ രൂപത്തിലും കുരലടപ്പന്‍ കാണാറുണ്ട്. ആന്റിബയോട്ടിക് കുത്തിവെപ്പ് അടക്കമുള്ള ചികിത്സ സത്വരമായി ഉറപ്പുവരുത്തണം. ചൂടുവെള്ളത്തില്‍ അല്‍പ്പം ടിഞ്ചര്‍ ബെന്‍സോയിന്‍ ലായനി ചേര്‍ത്ത് മിതമായ ചൂടുള്ള ആവി പിടിപ്പിക്കുന്നത് പശുക്കളുടെ ശ്വസനം സുഗമമാക്കാന്‍ സഹായിക്കും.

നനവും ഊഷ്മാവും കൂടിയ കാലാവസ്ഥയില്‍ രോഗാണു കൂടുതലായി പെരുകുന്നതിനാല്‍ കേരളത്തില്‍ മഴക്കാലത്തിന്റെ ആരംഭത്തില്‍ അഥവാ ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഈ അസുഖം വ്യാപകമായി കണ്ടുവരുന്നു. സ്ഥിരമായി രോഗബാധ കാണപ്പെടുന്ന പ്രദേശങ്ങളില്‍ മഴക്കാലത്തിനു മുന്‍പ് തന്നെ കുരലടപ്പനെതിരായ പ്രതിരോധ കുത്തിവെപ്പ് പശുക്കള്‍ക്ക് ഉറപ്പ് വരുത്തണം. നാലുമാസം പ്രായമായ കിടാക്കള്‍ക്ക് ആദ്യ കുത്തിവെപ്പ് നല്‍കാം. പിന്നീട് വര്‍ഷാവര്‍ഷം തുടരുകയും ചെയ്യാം. പ്രതിരോധ കുത്തിവെപ്പിനായി അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്‍ മതി.

എന്താണ് ബ്രൂസല്ലോസിസ്/മാള്‍ട്ടാപനി രോഗം?

ഈ കന്നുകാലി രോഗം കേരളത്തില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. പ്രസ്തുത രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്ന് ഫാമിലെ നൂറോളം കന്നുകാലികളെ ദയാവധത്തിന് വിധേയമാക്കിയത് വ്യാപക പൊതുജന ശ്രദ്ധനേടിയിരുന്നു, ഒപ്പം ബ്രൂസല്ലോസിസിനെ കുറിച്ചുള്ള സംശയങ്ങളും. ബ്രൂസെല്ല കുടുംബത്തിലെ വിവിധയിനം ബാക്റ്റീരിയകള്‍ കാരണമായുണ്ടാവുന്ന ഈ അസുഖം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യരോഗം കൂടിയാണ്. പശുക്കളില്‍ മാത്രമല്ല ആടുകളെയും കുതിരകളെയും പന്നികളെയും തുടങ്ങി നായകളെ വരെ ബ്രൂസല്ലോസിസ് രോഗം ബാധിക്കാം.
മൃഗങ്ങളുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗബാധയേറ്റ പശുക്കളുടെ പ്രസവസമയത്തും ഗര്‍ഭമലസുകയാണെങ്കില്‍ ആ വേളയിലും പുറന്തള്ളപ്പെടുന്ന ഗര്‍ഭാശയാവശിഷ്ടങ്ങളില്‍ രോഗാണുസാന്നിദ്ധ്യം കൂടുതല്‍ ആയിരിക്കും. രോഗബാധയേറ്റ പശുക്കളുടെ വിസര്‍ജ്യങ്ങളിലൂടെയും പാലിലൂടെയുമെല്ലാം രോഗാണു പുറത്ത് വന്നുകൊണ്ടിരിക്കും. ഈ രോഗാണുക്കള്‍ ശരീരത്തിലെ മുറിവുകളിലൂടെയും ശ്ലേഷ്മസ്തരങ്ങളിലൂടെയും, തീറ്റയിലും വെള്ളത്തിലും കലരുന്നതിലൂടെയും മറ്റു പശുക്കളിലേക്ക് രോഗം പകരാം. അണുബാധയേറ്റ ബീജം കൃത്രിമബീജധാനത്തിന് ഉപയോഗിക്കുന്നത് വഴിയും, ഇണചേരലിലൂടെയും രോഗം വ്യാപിക്കും. ഗര്‍ഭകാലത്തിന്റെ അവസാനത്തെ മാസങ്ങളില്‍ ഗര്‍ഭമലസല്‍, മറുപിള്ളയെ പുറംതള്ളാന്‍ തടസ്സം, ആരോഗ്യശേഷി കുറഞ്ഞതോ ഗര്‍ഭാശയത്തില്‍ വച്ചു തന്നെ ചത്തതോ ആയ കിടാക്കളുടെ ജനനം, സന്ധികളില്‍ വീക്കം മദി ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ഗര്‍ഭധാരണം നടക്കാതിരിക്കല്‍, വന്ധ്യത എന്നിവയെല്ലാം ബ്രൂസല്ലോസിസിന്റെ ലക്ഷണങ്ങളായി പശുക്കളില്‍ കണ്ടുവരുന്നു.

Also Read: കേരളം പാൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോൾ

പാല്‍, മറ്റു പാലുത്പന്നങ്ങള്‍ എന്നി തിളപ്പിക്കാതെയും അണുവിമുക്തമാക്കാതെയും നേരിട്ട് ഉപയോഗിക്കുന്നത് വഴിയും, മാംസം ശരിയായി വേവിക്കാതെ ഉപയോഗിക്കുന്നതിലൂടെയും പശുവിന്റെ പ്രസവശേഷമുള്ള അവശിഷ്ടങ്ങളും മറ്റും മുന്‍കരുതലുകളില്ലാതെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലൂടെയുമെല്ലാം രോഗം മനുഷ്യരിലേക്ക് പകരാം. മനുഷ്യരില്‍ ഇടവിട്ടുള്ള പനിക്കും വൃഷ്ണവീക്കത്തിനും സന്ധിവേദനക്കും വീക്കത്തിനും, പേശീവേദനയ്ക്കും രോഗം കാരണമാവും. വന്ധ്യതക്കും, ഗര്‍ഭച്ഛിദ്രത്തിനും രോഗബാധയേറ്റവില്‍ സാധ്യതയേറെയാണ്. പാലും പാല്‍ ഉല്‍പ്പന്നങ്ങളും നന്നായി തിളപ്പിച്ചും, ഇറച്ചി നന്നായി പാകം ചെയ്തും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പ്രസവശേഷമുള്ള പശുവിന്റെ മറുപിള്ള, ഗര്‍ഭമലസിയതിന്റെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം. തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം.
പശുക്കളുടെ രക്തം, പാല്‍ എന്നിവ പരിശോധിച്ച് രോഗം കണ്ടെത്താനുള്ള സംവിധാനം ഇന്ന് ലഭ്യമാണ്. രോഗബാധ സ്ഥിതീകരിക്കുന്ന പക്ഷം രോഗബാധയേറ്റ മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുക എന്നത് മാത്രമാണ് ഏറ്റവും ഉചിതവും രോഗബാധ തടയാനുമുള്ള ഫലപ്രദവുമായ മാര്‍ഗ്ഗം. മാത്രവുമല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങാതിരിക്കാനും, പശുകുട്ടികള്‍ക്ക് നാലു മുതല്‍ എട്ട് മാസം വരെ പ്രായത്തില്‍ ബ്രൂസെല്ലോസിസിനെതിരായ ഒറ്റതവണ പ്രതിരോധ കുത്തിവെപ്പ് എടുക്കാനും ശ്രദ്ധിക്കണം.

പശുക്കളിലെ വിവിധ രോഗങ്ങള്‍ക്കെതിരായ കുത്തിവെപ്പ് ക്രമം

(രോഗം കുത്തിവെപ്പിനുള്ള സമയം,  വിവരങ്ങള്‍ എന്നിവ ചുവടെ)

  • അടപ്പന്‍ (Anthrax):  ജനുവരി – ഫെബ്രുവരി,   6 മാസം പ്രായത്തില്‍ ആദ്യ കുത്തിവയ്പ്പ്, രോഗമുള്ള സ്ഥലങ്ങളില്‍ എല്ലാവര്‍ഷവും ആവര്‍ത്തിക്കുക
  • കുരലടപ്പന്‍ (Hemorrhagic Septicaemia): മാര്‍ച്ച് – ജൂണ്‍ 6 മാസം പ്രായത്തില്‍ ആദ്യ കുത്തിവയ്പ്പ്, രോഗമുള്ള സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും ആവര്‍ത്തിക്കുക.
  • കുളമ്പ് രോഗം (Foot and Mouth Disease): 4 മാസം പ്രായത്തില്‍ ആദ്യ കുത്തിവെപ്പ്, പിന്നീട് 6 മാസത്തെ ഇടവേളകളില്‍
  • കരിങ്കാല്‍ രോഗം (Black Quarter): ഫെബ്രുവരി – മാര്‍ച്ച്, 6 മാസം പ്രായത്തില്‍ ആദ്യ കുത്തിവയ്പ്പ് രോഗമുള്ള എല്ലാ വര്‍ഷവും ആവര്‍ത്തിക്കുക

എലിപ്പനി പശുക്കളെ ബാധിക്കുമോ?

എലികളുടെ മൂത്രത്തില്‍ കാണപ്പെടുന്ന അണുക്കള്‍, വെള്ളം, തീറ്റ എന്നിവ വഴിയും, ശരീരത്തിലെ മുറിവുകളിലൂടെയും ശരീരത്തിനകത്തെത്തിയാല്‍ പശുവടക്കമുള്ള മൃഗങ്ങളില്‍ അത് എലിപ്പനിക്ക് കാരണമാകും. ശക്തമായ പനി, ചുവന്ന ശ്ലേഷ്മസ്തരങ്ങള്‍, ആറു മാസത്തിനു മുകളില്‍ ചെനയുള്ള പശുക്കളുടെ ഗര്‍ഭമലസല്‍ എന്നിവയെല്ലാം എലിപ്പനി രോഗത്തില്‍ കണ്ടുവരുന്നു. കറവ പശുക്കളില്‍ അകിടു വീക്കത്തിനും, പാലിന്റെ നിറം ഇളം ചുവപ്പായി വ്യത്യാസപ്പെടുന്നതിനും എലിപ്പനി കാരണമാവും. ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനിടയുള്ള രോഗമായതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വേണം. ഗര്‍ഭം അലസിയതിന്റെ അവശിഷ്ങ്ങളും മറ്റും കയ്യുറ ഉപയോഗിച്ച് മാത്രമേ കൈകാര്യം ചെയ്യാവൂ. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും തീറ്റസാധനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും തൊഴുത്തിലും പരിസരങ്ങളിലും എലികളെ നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം.

കട്ടന്‍ചായയുടെ നിറമുള്ള മൂത്രവും, പ്രോട്ടോസോവല്‍ രോഗങ്ങളും

“ഡോക്ടര്‍, പശു കട്ടന്‍ ചായയുടെ നിറത്തിലാണ് മൂത്രം ഒഴിക്കുന്നത്. നല്ല പനിയും ഉണ്ട്. എന്താ അസുഖം?”

ക്ഷീരകര്‍ഷകര്‍ സാധാരണ ഉന്നയിക്കുന്ന സംശയങ്ങളിലൊന്നാണിത്. കേരളത്തില്‍ പട്ടുണ്ണികള്‍, ചെള്ളുകള്‍, വട്ടന്‍ തുടങ്ങിയ ബാഹ്യപരാദങ്ങള്‍ വഴി പകരുന്ന പ്രോട്ടോസോവല്‍ രോഗങ്ങള്‍ താരതമ്യേന കൂടുതലാണ്. കട്ടന്‍ ചായയുടെ നിറമുള്ള മൂത്രവും, പനിയും ബബിസിയോസിസ് എന്ന പ്രോട്ടോസോവല്‍ അസുഖത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. ബബിസിയോസിസ് രോഗാണു രക്തത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നത് കാരണം അവയിലടങ്ങിയ ഹീമോഗ്ലോബിന്‍ ഘടകങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതിനാലാണ് ഈ രൂപത്തില്‍ മൂത്രത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്. തൈലേറിയോസിസ്, അനാപ്ലാസ്‌മോസിസ് തുടങ്ങിയ മറ്റ് പ്രോട്ടസോവല്‍ അസുഖങ്ങളും, നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്നു.

പ്രോട്ടോവൽ-രോഗവാഹകരായ-പട്ടുണ്ണികൾ

വേനല്‍ക്കാലത്ത്, രോഗാണുവാഹകരായ പരാദങ്ങള്‍ കൂടുതലായി പെറ്റു പെരുകുന്നതിനാല്‍ ഈ രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. വെറ്ററിനറി യൂണിവേഴ്‌സിറ്റി വയനാട്ടില്‍ നടത്തിയ പഠനത്തില്‍ ഇത് ശാസ്ത്രീയമായി സ്ഥിതീകരിച്ചിട്ടുണ്ട്. മേയാന്‍ വിടുന്ന പശുക്കളിലും, കാടിന് സമീപം വളര്‍ത്തുന്നവയിലുമെല്ലാം രോഗസാധ്യത ഏറെയാണ്. ഉയര്‍ന്ന പനി, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, കണ്ണിലേയും മോണയിലേയും ശ്ലേഷ്മസ്തരങ്ങളുടെ രക്തവര്‍ണം നഷ്ടപ്പെടല്‍, വിളര്‍ച്ച, ലിംഫ് ഗ്രന്ഥികളുടെ വീക്കം തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ ഈ രോഗങ്ങളില്‍ കണ്ടുവരുന്നു. രക്തസാമ്പിള്‍ പരിശോധിച്ച് കൃത്യമായ രോഗനിര്‍ണയം നടത്താനുള്ള സംവിധാനം എല്ലാ മൃഗാശുപത്രികളിലും ഉണ്ട്.

Also Read: കാളപൂട്ടുകൾ: കാർഷിക സംസ്‌കൃതിയുടെ കാലം മായ്ക്കാത്ത കാഴ്ചകൾ

ലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്ന പക്ഷം ഉടന്‍ ഡോക്ടറെ ബന്ധപ്പെട്ട് രോഗനിര്‍ണയവും ചികിത്സയും ആരംഭിക്കണം. ഗുരുതരമാവുന്ന പക്ഷം പശു കിടപ്പിലാവുന്നതിനും, മഞ്ഞപ്പിത്തത്തെ തുടര്‍ന്നുള്ള മരണത്തിനും കാരണമാവാം. അതീവ ഗുരുതരാവസ്ഥയിലുള്ള കന്നുകുട്ടികളെ അവയുടെ അമ്മപ്പശുവിന്റെ രക്തം ശേഖരിച്ച് കിടാവിന്റെ ഞരമ്പുകളില്‍ കുത്തിവെച്ച് രക്ഷപ്പെടുത്താം. രോഗം ഭേദമായതിനു ശേഷവും തുടര്‍ച്ചയായി രണ്ടാഴ്ചയോളം കരള്‍ ഉത്തേജന മരുന്നുകള്‍ നല്‍കുന്നത് ഏറെ ഗുണം ചെയ്യും. രോഗവാഹകരായ ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കുന്നതിനായി വിപണിയില്‍ ലഭ്യമായ കീടനിയന്ത്രണ ലേപനങ്ങള്‍ ഉപയോഗിക്കുന്നത് ഗുണകരമാണ്. പ്രസ്തുത മരുന്നുകള്‍ കൂടിയ അളവില്‍ വെള്ളത്തില്‍ കലക്കി തൊഴുത്തിലും പ്രയോഗിക്കണം. വേപ്പെണ്ണ കര്‍പ്പൂരത്തില്‍ ചാലിച്ച്, പശുവിന്റെ ശരീരത്തില്‍ പുരട്ടുന്നതും, തൊഴുത്തില്‍ കര്‍പ്പൂരം പുകയ്ക്കുന്നതും പട്ടുണ്ണികളെ അകറ്റും.

ശ്രദ്ധിക്കാന്‍ ഇനിയുമേറെ

കേരളത്തിലെ പശുക്കള്‍ക്കിടയില്‍ ആന്തരിക വിരബാധകള്‍ വലിയ ഒരു ആരോഗ്യപ്രശ്‌നമാണ്. ചാണകം പരിശോധിച്ച് കൃത്യമായ ഇടവേളകൡ ആന്തരിക വിരകള്‍ക്കെതിരെ മരുന്നു നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കിടാവിന് ജനിച്ചതിന്റെ പത്താം ദിവസം ആദ്യവിരമരുന്ന് നല്‍കാം. പിന്നീട് മൂന്നുമാസം വരെ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും വിരമരുന്ന് നല്‍കാം. തുടര്‍ന്ന് ആറുമാസം വരെ മാസത്തില്‍ ഒരുതവണയും വിരമരുന്ന് നല്‍കാന്‍ ശ്രദ്ധിക്കണം. പിന്നീട് രണ്ട് മാസത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ ചാണകം പരിശോധിച്ചോ വിരകള്‍ക്കെതിരായ മരുന്നുകള്‍ നല്‍കാം. ഗര്‍ഭിണിപ്പശുവിന് അവയുടെ ഗര്‍ഭത്തിന്റെ എട്ടാം മാസത്തിനു മുന്‍പ് തന്നെ ഫെന്‍ബെന്‍ഡസോള്‍, ആല്‍ബോന്‍ഡസോള്‍ തുടങ്ങിയ എല്ലാതരം വിരകളെയും തടയുന്ന വിരമരുന്നുകള്‍ നല്‍കണം. പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്നുകള്‍ നല്‍കാം. ഇതുവഴി ടോക്‌സോകാര പോലുള്ള ഉരുണ്ട വിരകള്‍ അമ്മപ്പശുവില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് പകരുന്നത് തടയാം. ഓരോ തവണ വിരമരുന്ന് നല്‍കുമ്പോഴും മുന്‍പ് ഉയോഗിച്ച മരുന്നുകള്‍ മാറ്റി നല്‍കാന്‍ ശ്രദ്ധിക്കണം.
തൊഴുത്തിലെ ശുചിത്വം ഉറപ്പുവരുത്തല്‍, ശാസ്ത്രീയമായ പാല്‍ ഉത്പാദന രീതികള്‍, പരിചരണം എന്നിവ സ്വീകരിക്കല്‍, വിവിധ ഫാം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കല്‍, വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് പരിരക്ഷ മൃഗങ്ങള്‍ക്ക് ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ക്ഷീരകര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

Also Read: അരുമപശുക്കളെ വേനലിൽ വാടാതെ കാക്കാം

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]