[പുസ്തകം] കാര്‍ട്ടറുടെ കഴുകന്‍: കേരളത്തില്‍ ജൈവകൃഷിയുടെ സാധ്യതയും സാധുതയും

ശാസ്ത്രീയ കൃഷിരീതികളുടെ സഹായത്തോടെ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപതത കൈവരിച്ച ഇന്ത്യയില്‍ ഈ അടുത്തകാലം മുതല്‍ ഏറെ വ്യാപകമായി പ്രചരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന സമീപനമാണ് ജൈവകൃഷി. ദശാബ്ദങ്ങളായി കൃഷിസ്ഥലങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രാസവളങ്ങളും രാസകീടനാശിനികളും മണ്ണിന്റെ ഫലപുഷ്ടിയേയും സൂക്ഷമാണുക്കളേയും മറ്റ് ജീവജാലങ്ങളേയും ഇല്ലാതാക്കുന്നതോടൊപ്പം മനുഷ്യര്‍ക്ക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നു എന്ന വാദം മുന്നോട്ടുവച്ചാണ് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നത്. പരമ്പരാഗതമായി നടത്തിയ വളപ്രയോഗം, കീടനാശിനികള്‍ എന്നിവ തിരിച്ചുകൊണ്ടുവന്ന് വിഷരഹിതമായ ഉത്പാദനപ്രക്രിയ നടപ്പിലാക്കിയാല്‍ കുറച്ച് കാലംകൊണ്ട് മണ്ണിന്റ നഷ്ടപ്പെട്ടുപോയ ഗുണം തിരിച്ചെടുക്കാനാകും എന്നാണ് ജൈവകൃഷി മുന്നോട്ടുവയ്ക്കുന്നവരുടെ പ്രതീക്ഷ. ഹൈബ്രിഡ് വിത്തുകളുടേയും നൂതന കാര്‍ഷ്കോപകരണങ്ങളുടേയും ഉപയോഗം കാര്‍ഷിക മേഖലയില്‍  കോര്‍പ്പറേറ്റ് ഇടപെടലിന് സഹായമൊരുക്കുന്ന എന്ന വിമര്‍ശനവും ജൈവകൃഷിവാദികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും പ്രയോഗത്തില്‍ വരുത്തിയ ശാസ്ത്രീയ കൃഷിരീതിയെ മറികടന്ന് വ്യാവസായികാടിസ്ഥാനത്തില്‍ പോലും വമ്പിച്ച കുതിച്ചുചാട്ടം ഒന്നോ രണ്ടോ ദശാബ്ദങ്ങള്‍ കൊണ്ട് നടപ്പിലാക്കാന്‍ കഴിയും എന്ന വാഗ്ദാനം ഇന്ത്യയിലെ കര്‍ഷകര്‍ എളുപ്പത്തില്‍ സ്വീകരിച്ച മട്ടില്ല. പക്ഷേ, ഈ ചുരുങ്ങിയ കാലം കൊണ്ട് സര്‍ക്കാര്‍ സഹായത്തോടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞു എന്ന നേട്ടം ജൈവകൃഷിവാദികള്‍ക്ക് അവകാശപ്പെടാവുന്നതാണ്.

ചൂടുപിടിച്ച കുറേ ചര്‍ച്ചകളും സംവാദങ്ങളും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ നടന്നുവരികയാണ്.

ജൈവകൃഷി അന്ധവിശ്വാസികളുടെ അറിവിലേക്കായി ചില കാര്യങ്ങൾ” എന്ന തലവാചകത്തോടെ അസോസിയേറ്റ് പ്രസ് പ്രൊഡക്ഷന്‍ ഹെഡ്ഡായ സായ് കിരണ്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പും അതിന് ജൈവകൃഷി വിദഗ്ദനും കേരള ജൈവകര്‍ഷക സമിതി, ജോയിന്റ് സെക്രട്ടറിയുമായ ഇല്ല്യാസ് നല്‍കിയ പ്രതികരണവും തുടര്‍ന്ന് നടന്ന സംവാദവും ഉള്‍പ്പെടുത്തി “മണ്ണിര”  പ്രസിദ്ധീകരിച്ച ലേഖനം അത്തരിത്തിലൊന്നാണ്.

Also Read: ശാസ്ത്രീയകൃഷി, ജൈവകൃഷി: യാഥാര്‍ത്ഥ്യങ്ങള്‍ തിരയുന്ന സംവാദം

എഴുത്തുകാരനും രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകനുമായ സി രവിചന്ദ്രനും കാര്‍ഷികഗവേഷണ ശാസ്ത്രജ്ഞനായ കെ എം ശ്രീകുമാറും ചേര്‍ന്ന് തയ്യാറാക്കിയ “കാര്‍ട്ടറുടെ കഴുകന്‍” എന്ന ശ്രദ്ധനേടിയ ഒരു പുസ്തകത്തെയാണ് ഈ ലേഖനത്തിലൂടെ “മണ്ണിര” പരിചയപ്പെടുന്നത്. അതോടൊപ്പം, പുസ്തകത്തിന്റെ പ്രസിദ്ധീകരണവേളയില്‍ രവിചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പും ഉള്‍പ്പെടുത്തുന്നു. “ശാസ്ത്രീയമായ കൃഷി സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കുന്നതിനോടൊപ്പം കേരളത്തില്‍ ജൈവകൃഷിയുടെ സാധ്യതയും സാധുതയും പരിശോധിക്കുപ്പെടുന്നു,” എന്നാണ് എഴുത്തുകാര്‍ അവകാശപ്പെടുന്നത്.

പുസ്തകപ്രസിദ്ധീകരണവേളയില്‍ രവിചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ ഒരുഭാഗം.

“കൃഷിയില്‍ ‘ജൈവ-രാസ’ ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്നതില്‍ തര്‍ക്കമില്ല. വിളവ് മെച്ചപ്പെടുത്തുന്നതില്‍ മണ്ണിന്റെ ‘ജൈവാംശം’ നിര്‍ണ്ണായകമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ‘ജൈവം-രാസം’ എന്നിങ്ങനെയുള്ള വേര്‍തിരിവ് യുക്തിരഹിതമാണ്.” 

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതു താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സമ്പൂര്‍ണ്ണ ജൈവകൃഷിയിലേക്ക് പോകുന്നത് പിന്നാക്കം പായലും അറിഞ്ഞുകൊണ്ട് ദുരന്തം ക്ഷണിച്ചു വരുത്തലുമാണെന്ന് ഫേസ്ബുക്ക് കുറിപ്പിന്റെ മറ്റ് ഭാഗത്തിലൂടെ അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

“ഉദ്പാദനം കുറവാണെന്നതും കൃഷിച്ചെലവ് കൂടുതലാണെന്നതും മാത്രമല്ല ഇന്നു നാം വിഭാവനം ചെയ്യുന്ന ജൈവകൃഷിയുടെ ന്യൂനതകള്‍. ആധുനിക മനുഷ്യന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന ഒരുപിടി പിന്തിരിപ്പന്‍ ആശയങ്ങളും അതിലുണ്ട്. കൃഷിയുടെയും കര്‍ഷകരുടെയും സംരക്ഷകരായി സ്വയം അവതരിക്കുന്ന പല ജൈവകൃഷിക്കാരും കുറെക്കഴിഞ്ഞ് തങ്ങളുടെ സാഹസം അവസാനിപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. കര്‍ഷകനെക്കാള്‍ വിപണിശക്തികള്‍ക്കും NGO കള്‍ക്കുമാണ് ആവേശം കൂടുതല്‍. സാമ്പത്തികസമവാക്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷിക്കേണ്ട കാര്യമാണിത്.

കുറെപ്പേര്‍ വിഷംതീറ്റിച്ച് മലയാളികളെ കൊല്ലാനൊരുങ്ങുമ്പോള്‍ സമൂഹത്തെയും വരുംതലമുറകളെയും രക്ഷിക്കാനായി അവതരിച്ച നവയുഗ മാലാഖമാരാണ് തങ്ങളെന്ന ഈണങ്ങളാണ് ഇക്കൂട്ടര്‍ നീട്ടിപ്പാടുന്നത്. പരിസ്ഥിതി തീവ്രവാദവും ജൈവതീവ്രവാദവും അപഹാസ്യമായ തലങ്ങളിലേക്ക് കൂപ്പുകുത്തിയ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. തങ്ങള്‍ മാലാഖമാര്‍, ബാക്കിയുള്ളവരെല്ലാം പിശാചുക്കള്‍, തങ്ങള്‍ പ്രകൃതിയേയും സമൂഹത്തെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന പുണ്യ ജന്മങ്ങള്‍-ബാക്കിയുള്ളവരെല്ലാം സാമ്രാജ്യത്വ-കുത്തക-രാസവള-കീടനാശിനി ഏജന്റുമാര്‍ എന്ന ലളിതസമവാക്യമാണ് ഇക്കൂട്ടര്‍ സ്ഥിരം തട്ടിവിടുന്നത്.

ഗൂഢാലോചനാസിദ്ധാന്തങ്ങളും ഉത്തരാധുനികതയും തലയ്ക്ക് പിടിച്ച മലയാളി ജൈവകൃഷി സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണെന്ന മട്ടില്‍ അതിലേക്ക് ചാടിവീഴുന്നു. എന്തിലും ഏതിലും ഗൂഢാലോചന ആരോപിക്കാതെ മലയാളി ഉറങ്ങുന്നില്ലെന്ന അവസ്ഥയായിട്ടുണ്ട്.
ചക്കര വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ, ഇഷ്ടമില്ലാത്ത അഭിപ്രായങ്ങളെല്ലാം അസംബന്ധങ്ങളാണ്. ലോകം മുഴുവന്‍ കേരളത്തിനെതിരെ ഗൂഢാലോചനയിലാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പ്രഭാതകൃത്യങ്ങള്‍ തടസ്സപ്പെട്ടാല്‍പോലും പിന്നില്‍ സാമ്രാജ്യത്വ-ആഗോളവല്‍ക്കരണ-ഉദാരണവല്‍ക്കരണ-കോര്‍പ്പറേറ്റ്-കീടനാശിനി ശക്തികളുടെ കറുത്ത കരങ്ങളാണെന്ന് വാദിക്കാനുള്ള പരിശീലനമല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ കണ്ണില്‍ കുത്തുന്ന ഫലിതമായി മാറിയിട്ടുണ്ട്. “സര്‍വ നന്മയ്ക്കും കാരണം ദൈവം-എല്ലാ തിന്മയും പിശാചില്‍ നിന്ന്…” എന്ന് വിശ്വാസികള്‍ ആണയിടുന്നതു പോലെയാണ് എല്ലാരംഗത്തും കരിഷ്മാറ്റിക്ക്-ഒറ്റമൂലി ഉത്തരങ്ങള്‍ പ്രസരിക്കുന്നത്. അമേരിക്ക, ആഗോളവല്‍ക്കരണം, മാഫിയകള്‍, രാസവളം, കീടനാശിനികള്‍ എല്ലാ സമസ്യകള്‍ക്കും ഉത്തരം ഒറ്റവാക്കില്‍ തയ്യാറാണ്.

ഈ പുസ്തകം എഴുതാനുള്ള പെട്ടെന്നുള്ള പ്രചോദനം മാതൃഭൂമി ന്യൂസ് ചാനലില്‍ അകംപുറം എന്ന പരിപാടിയില്‍ ജൈവകൃഷി സംബന്ധിച്ച് നടന്ന ഒരു ചര്‍ച്ചയാണ്. കൃഷിമന്ത്രി പങ്കെടുത്ത പ്രസ്തുത ചര്‍ച്ച ജൈവകൃഷിയെ സംബന്ധിച്ച് കേരള സമൂഹത്തിനും ഭരണകൂടത്തിനുമുള്ള പലതരം വികലധാരണകള്‍ മറനീക്കി കാണിക്കുന്ന ഒന്നായിരുന്നു.

ഉചിതമായ അനുപാതത്തില്‍ ജൈവ-രാസവളങ്ങള്‍ സമ്മിശ്രമായി ഉപയോഗിച്ചു കൊണ്ടുള്ള ശാസ്ത്രീയമായ കൃഷി രീതികളാണ് (Good Agricultural Practices) നാം പിന്തുടരേണ്ടത്. അതിനായി ഉത്തമ കൃഷിശീലങ്ങള്‍ സ്വായത്തമാക്കണം. ഒന്നോ രണ്ടോ തലമുറയ്ക്ക് വേണ്ടിയല്ല മറിച്ച് വരാനിരിക്കുന്ന ആയിരക്കണക്കിനു തലമുറകളെ തീറ്റിപ്പോറ്റാന്‍ പര്യാപ്തമായ സുസ്ഥിരവും ശാസ്ത്രീയവുമായ കൃഷിരീതികളാണാവശ്യം. ജൈവവ്യവസ്ഥക്ക് ഏറെയൊന്നും പരിക്കേല്‍പ്പിക്കാത്ത, സംയോജിത കീടനിയന്ത്രണ രീതികളും ശരിയായ അളവിലുള്ള രാസ-ജൈവ വളങ്ങളും ഉന്നത സാങ്കേതികവിദ്യയും അവിടെ അനിവാര്യമാകുന്നുണ്ട്. താരം കൃഷി ചെയ്യുമ്പോഴല്ല മറിച്ച് കൃഷി താരമാകുമ്പോഴാണ് സമൂഹം പരിരക്ഷിക്കപ്പെടുന്നതെന്ന തിരിച്ചറിവുണ്ടാകണം.

ദക്ഷിണാഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ കെവിന്‍ കാര്‍ട്ടര്‍ കടുത്ത ക്ഷാമം ബാധിച്ച സുഡാനിലൂടെ യാത്രചെയ്യുമ്പോള്‍ പകര്‍ത്തിയ ഒരു വിശ്വവിഖ്യാതമായ ചിത്രമാണ് “കാര്‍ട്ടറുടെ കഴുകന്‍” എന്ന പുസ്തകത്തിന്റേ പേരിന് ആസ്പദമായിരിക്കുന്നത്. ശാസ്ത്രീയ കൃഷി രീതികളോട് ഇന്നും പുറംതിരിഞ്ഞു നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ക്ഷാമത്തിന്റെ പറുദീസകളാകുന്നതെങ്ങനെയെന്ന് ജൈവഭ്രമിതാക്കള്‍ അന്വേഷിക്കുമോ? എന്ന ചോദ്യമുയര്‍ത്തിയാണ് രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

1993 മാര്‍ച്ച് 26 ന് ക്ഷാമം നക്കിത്തോര്‍ത്തിയ സുഡാനില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് കെവിന്‍ കാര്‍ട്ടര്‍ (Kevin Carter) ഷൂട്ട് ചെയ്തു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ചിത്രം ലോകജനതയെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കുകയുണ്ടായി. അര്‍ദ്ധപ്രാണനുമായി അസ്ഥികൂടംപോലെ ഇഴഞ്ഞു നീങ്ങുന്ന ഒരു ബാലനു പിന്നില്‍ ഭീതിദമായി കാത്തിരിക്കുന്ന ഒരു നരഭോജി കഴുകന്റെ ചിത്രമായിരുന്നു അത്. പുലിറ്റ്‌സര്‍ സമ്മാനം നേടിയ ഈ ചിത്രം കൊണ്ടുവന്ന ഖ്യാതിയും അപഖ്യാതിയും സൃഷ്ടിച്ച സമ്മര്‍ദ്ദം താങ്ങാനാവാതെ 1994 ജൂലൈയില്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു. ഭക്ഷ്യക്ഷാമം എത്ര നരകീയമായി തീരാമെന്ന് വിവരിക്കുന്ന ഈ ചിത്രം നിശബ്ദമായ ഒരു നിലവിളിയാണ്. ശാസ്ത്രീയ കൃഷി രീതികളോട് ഇന്നും പുറംതിരിഞ്ഞു നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ക്ഷാമത്തിന്റെ പറുദീസകളാകുന്നതെങ്ങനെയെന്ന് ജൈവഭ്രമിതാക്കള്‍ അന്വേഷിക്കുമോ?