സുസ്ഥിര കൃഷിരീതിയുടെ ഭാവിയും വിശപ്പിന്റെ രാഷ്ട്രീയവും

ഗ്രീക്ക് പുരാണമനുസരിച്ച് പണ്ടുപണ്ട് തെസാലി എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ഉഗ്രനായ ഒരു രാജാവായിരുന്നു എറിസിച്ച്ത്തോൺ. രാജ്യഭരണം പൊടിപൊടിക്കുന്നതിനിടെ പൊടുന്നനെ എറിസിച്ച്ത്തോണിനു തോന്നി കൃഷിയുടെ ദേവതയായ ഡെമിറ്ററിന്റെ തോട്ടത്തിലെ എല്ലാ മരങ്ങളും വെട്ടിക്കളയാമെന്ന്. മുന്നും പിന്നും നോക്കാതെ മരങ്ങൾ ഉടൻ മുറിച്ചുമാറ്റാൻ ഉത്തരവിട്ടുടുകയും ചെയ്തു അദ്ദേഹം. കൃഷിയുടേയും, വിളകളുടേയും, മണ്ണിന്റെ ഫലപുഷ്ടിയുടേയും ചുമതലയുള്ള ദേവതയായ ഡെമിറ്ററിന്റെ തോട്ടത്തിലെ ഓരോ മരവും ഡെമിറ്റർ മനുഷ്യരുടെ പ്രാർഥനകൾക്ക് പകരമായി നൽകിയ വരങ്ങളുടെ പ്രതീകങ്ങളായിരുന്നു. അതിനാൽ മനുഷ്യർ എറിസിച്ച്ത്തോണിന്റെ കൽപ്പന അനുസരിക്കാൻ വിസമ്മതിക്കുകയും, തുടർന്ന് എറിസിച്ച്ത്തോൺ സ്വയം കോടാലിയുമായി ഇറങ്ങി മുഴുവൻ മരങ്ങളും വെട്ടിക്കളയുകയും ചെയ്തു.

എറിസിച്ച്ത്തോണിന്റെ ഈ പ്രവർത്തി കുറച്ചൊന്നുമല്ല ഡെമിറ്ററിനെ പ്രകോപിപ്പിച്ചത്. ദേഷ്യം കൊണ്ട് വിറച്ച അവർ വിശപ്പിന്റെ ദേവനായ ലിമോസിനെ എറിസിച്ച്ത്തോണിന്റെ വയറിൽ കുടിയിരുത്തി. അതോടെ എറിസിച്ച്ത്തോണിന്റെ വിശപ്പ് ഒരിക്കലും ശമിക്കാതാകുകയും ചെയ്തു. കൂടുതൽ ഭക്ഷണം കഴിക്കുന്തോറും കൂടിക്കൊണ്ടിരുന്ന, ഒരിക്കലും അടങ്ങാത്ത വിശപ്പടക്കാൻ എറിസിച്ച്ത്തോൺ സ്വന്തം രാജ്യവും സ്വത്തുക്കളും, എന്തിനധികം, സ്വന്തം മകളെവരെ അടിമയായി വിറ്റ് ഭക്ഷണം വാങ്ങിക്കഴിച്ചു.

ഭക്ഷണം, വിശപ്പ്, പ്രകൃതി, മനുഷ്യർ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിപ്പിക്കുന്ന കൗതുകകരമായ ഈ പുരാണകഥ അവസാനിക്കുന്നത് എത്ര ഭക്ഷണം കഴിച്ചിട്ടും വിശപ്പ് ശമിക്കാതെ ഒടുവിൽ സ്വന്തം ശരീരം തിന്നുതീർത്ത് ആത്മഹത്യ ചെയ്യുന്ന എറിസിച്ച്ത്തോണിന്റെ ഭയാനക ദൃശ്യത്തിലാണ്. നൂറ്റാണ്ടുകൾക്കിപ്പുറം ലോകജനസംഖ്യ 700 കോടിയും കടന്ന് കുതിക്കവെ, വിശപ്പിനെക്കുറിച്ചും ഭക്ഷ്യ സുരക്ഷയെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമെല്ലാം ഗൗരവമായി ചർച്ചകളാണ് നമുക്കു ചുറ്റിലും. ഇത്തരം ചർച്ചകളിലെല്ലാം തന്നെ സുസ്ഥിര കൃഷിരീതിയെന്നും രാസ-വ്യാവസായിക കൃഷി രീതിയെന്നും രണ്ട് വാദമുഖങ്ങൾ നേർക്കുനേർ നിൽക്കുന്നത് കാണാം. ഈ രണ്ടു  ശാക്തിക ചേരികളേയും അവക്കു പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസാക്കാരികവുമായ ബലങ്ങളേയും  പരിശോധിക്കാനുള്ള ശ്രമമാണിത്. എന്നാൽ അതിനു മുമ്പായി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ദശകങ്ങളിൽ അവ ഉരുത്തിരിരിഞ്ഞു വന്ന പശ്ചാത്തലത്തെക്കുറിച്ച് പരാമർശിക്കേണ്ടതുണ്ട്.  

യുദ്ധക്കെടുതികളുടെ കയ്പ്പ് അനുഭവിച്ച അമേരിക്കയും ജപ്പാനും ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ യുദ്ധാനന്തരം, നാൽപ്പതുകളുടെ അവസാനത്തോടെ, കാർഷിക ഉല്പാദനം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്താൻ ആരംഭിച്ചു. പുതിയ സാങ്കേതിക വിദ്യകൾ, യന്ത്രവൽക്കരണം, രാസവസ്തുക്കളുടെ ഉപയോഗം, ഒറ്റവിള കൃഷി എന്നിവയോടൊപ്പം സർക്കാരുകളുടെ നവസാമ്രാജ്യത്വ രാഷ്ട്രീയ താത്പര്യങ്ങൾ കൂടി ചേർന്നതോടെ കാർഷിക ചരിത്രത്തിലെ ഒരു പുതിയ അധ്യായം പിറന്നു. വികസിത രാജ്യങ്ങളിലെ കർഷകർക്ക് വളരെ കുറഞ്ഞ അധ്വാനം ചെലവഴിച്ച് ആവശ്യത്തിലും വളരെ കൂടുതൽ വിളവ് ഉല്പാദിപ്പിക്കാം എന്നായി. വികസിത രാജ്യങ്ങളിൽ ഉറവയെടുത്ത് ഇന്ത്യ, മെക്സിക്കോ തുടങ്ങിയ, പുതുലോകക്രമത്തിലേക്ക് കുതിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകി പടർന്ന ഹരിത വിപ്ലവമായിരുന്നു ഈ മാറ്റത്തിന്റെ ചുക്കാൻ പിടിച്ചത്. അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോർലോഗിന്റെ അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും അവയുടെ സഹോദരങ്ങളും വികസിത, വികസ്വര രാജങ്ങളിലെ കർഷകരെ കീഴടക്കി. രാസവള, കീടനാശിനി കമ്പനികളുടെ പിന്തുണയോടെയായിരുന്നു ഈ അന്തകവിത്തുകളുടെ ലോകപര്യടനം. ലോകയുദ്ധാനന്തരം നടുവൊടിഞ്ഞ് സ്വന്തം ജനതയെ തീറ്റിപ്പോറ്റാൻ കഴിയാതെ വലഞ്ഞ വികസ്വര സമ്പദ്‌വ്യവസ്ഥകൾക്കായി ഹരിത വിപ്ലവവും കുത്തക കമ്പനികളും വിവിധ എൻജിഒകളും രക്ഷക വേഷമണിഞ്ഞു.

ഒപ്പം, വികസിത രാജ്യങ്ങളിലെ കർഷകർ കൊയ്തെടുത്ത ആവശ്യത്തിനേക്കാൾ വളരെയധികമുള്ള ധാന്യങ്ങൾ ദരിദ്രരാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന ചരക്കുകളായി. കൃഷിയെന്ന സാംസ്ക്കാരിക, സാമൂഹ്യ പ്രതിഭാസം പൂർണമായും രാഷ്ട്രീയ, സാമ്പത്തിക മാനങ്ങളുള്ള ഒരു വ്യാവസായിക പ്രക്രിയയായി മാറുകയായിരുന്നു. വികസിത രാജ്യങ്ങളിലെ കർഷകർക്ക് നല്ല ലാഭം നേടിക്കൊടുത്ത ഈ മുന്നേറ്റം തുടക്കത്തിൽ ഒരു കാർഷിക വിപ്ലവത്തിന്റെ പ്രതീതി ജനിപ്പിച്ചെങ്കിലും വളരെപ്പെട്ടെന്നു തന്നെ അതിന്റെ ദൂഷ്യവശങ്ങൾ വെളിവാക്കി തുടങ്ങി. ഫലഭൂയിഷ്ഠമായ മേൽമണ്ണിന്റെ ശോഷണം, ഭൂഗർഭ ജലത്തിന്റെ അമിതോപയോഗം, ഗ്രാമീണ കാർഷിക സമൂഹങ്ങളുടെ താളം തെറ്റൽ, കർഷകരുടെ ജീവിത നിലവാരത്തിൽ വന്ന ഇടിവ്, കുത്തനെ ഉയർന്ന കാർഷിക ചെലവുകൾ എന്നിവ കടുംകൃഷിയുടെ പരിണിതഫലങ്ങളായി. മുതലാളിത്ത രാജ്യങ്ങൾക്ക് സമാന്തരമായി കമ്യൂൺ കൂട്ടുകൃഷി സമ്പ്രദായം പിന്തുടർന്ന സോവിയറ്റ് മാതൃകയ്ക്കും കടുംകൃഷിയുടെ മേൽപ്പറഞ്ഞ പ്രശ്നങ്ങളെ നേരാംവണ്ണം അഭിസംബോധന ചെയ്യാൻ കഴിഞ്ഞില്ല. കടുംകൃഷിയുടെ സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന ഒരു സമാന്തര കൃഷിരീതിക്കായി ലോകത്തിന്റെ പലഭാഗത്തു നിന്നും മുറവിളികൾ ഉയർന്നു തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയൻ കാർഷിക ശാസ്ത്രജ്ഞരായ ബിൽ മോളിസണും ഡേവിഡ് ഹോംഗ്രെനും ചേർന്ന് പെർമാകൾച്ചർ അഥവാ സുസ്ഥിരകൃഷിരീതി എന്ന ആശയം വിശദമായ ഒരു ശാസ്ത്രീയ ചട്ടക്കൂട് സഹിതം മുന്നോട്ട് വക്കുന്നത്.

 

 

തുടർന്ന് എൺപതുകളോടെ പുതിയ തത്വാചിന്താ ധാരകളും, സമീപനങ്ങളും, സാങ്കേതിക രീതികളും ഉയർന്നു വരികയും സുസ്ഥിര കൃഷിരീതി കാർഷിക വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് കയറിവരികയും ചെയ്തു. കാർഷിക വൃത്തിയെന്നാൽ പ്രകൃതിക്കെതിരെ യന്ത്രങ്ങളും രാസവസ്തുക്കളും സാങ്കേതിക വിദ്യകളും അത്യുല്പാദന ശേഷിയുള്ള വിത്തുകളും ആയുധങ്ങളാക്കി മനുഷ്യൻ നടത്തുന്ന ഒരു യുദ്ധമാണെന്ന വ്യാവസായിക കൃഷിയുടെ സങ്കൽപ്പനത്തെ സുസ്ഥിര കൃഷിരീതി പ്രതിരോധിച്ചത്, അത് പ്രകൃതിക്കകത്തു നിന്നുകൊണ്ട് സ്വഭാവികമായ ഘടകങ്ങൾ പരമാവധി ഉപയോഗിച്ച് നടത്തപ്പെടുന്ന സ്വഭാവികമായ ഒരു ജൈവിക പ്രക്രിയയാണെന്ന ആശയം മുന്നോട്ടുവെച്ചാണ്. പ്രകൃതിയെ സൂക്ഷമായി നിരീക്ഷിക്കുക വഴി അതിന്റെ സ്വഭാവികത മനസിലാക്കുകയും അതിന്മേലുള്ള ആഘാതം പരമാവധി കുറച്ച് വിത്തിറക്കി വിളവെടുക്കുകയും ചെയ്യുന്നതിൽ ഊന്നൽ നൽകുന്ന ഈ രീതി വളരെ വേഗം പ്രചാരം നേടി. പ്രകൃതിയിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ബന്ധം പ്രധാനപ്പെട്ടതാണെന്നും ഈ ജൈവ ചങ്ങലയിലെ കണ്ണികൾ  പൊട്ടിക്കാതെ വേണം മനുഷ്യന്റെ ഇടപെടലുകലെന്ന അവബോധം സുസ്ഥിര കൃഷിരീതി മുന്നോട്ടുവച്ചു. ജൈവ വസ്തുകൾ വിഘടിച്ചുണ്ടായ ജീവനുള്ള മണ്ണിൽ, വെള്ളവും വെളിച്ചവും സഹജീവികളുമായി പങ്കുവച്ച്, ആരോഗ്യത്തോടെ വളർന്ന് വിളവു തരുന്ന ചെടിയെന്ന സങ്കൽപ്പമാണ് ഇതിൽ പ്രധാനം. നൂറ്റാണ്ടുകളായി കൃഷിയെ കൃഷിയെ നിലനിറുത്തുന്നത് ഇത്തരമൊരു സങ്കീർണ പ്രാപഞ്ചിക, പാരിസ്ഥിതിക സംവിധാനമാണ് എന്നതാണ് സുസ്ഥിര കൃഷിരീതിയുടെ അടിത്തറ.

Also Read: ശാസ്ത്രീയകൃഷി, ജൈവകൃഷി: യാഥാര്‍ത്ഥ്യങ്ങള്‍ തിരയുന്ന സംവാദം

ഒരു സമൂഹമെന്ന നിലയിൽ നാം അടിയന്തിരമായ ഭക്ഷ്യാവശ്യത്തെ അഭിസംബോധന ചെയ്തു തുടങ്ങിയത് അമ്പതുകൾക്കു ശേഷമുള്ള കടുംകൃഷിയുടെ ദശകങ്ങളിലാണ്. എന്നാൽ, ആ കാലഘത്തിൽ തന്നെയാണ് വരും തലമുറകളുടെ ഭക്ഷ്യാവശ്യത്തെക്കുറിച്ചും വിഭവങ്ങളിൽമേൽ അവർക്കുള്ള തുല്യ അവകാശത്തെക്കുറിച്ചുമുള്ള അവബോധം പിന്തള്ളപ്പെടുന്നത്. ഈ പശ്ചാത്താലത്തിലാണ് ദീർഘകാലത്തേക്ക് നിലനിൽക്കുന്ന, സുസ്ഥിരമായ ഒരു വിഭവ ശേഖരത്തെ ആശ്രയിച്ചുള്ള കൃഷിയെന്ന ആശയത്തിലേക്ക് സുസ്ഥിര കൃഷിരീതി എത്തിച്ചേരുന്നത്. കാർഷിക സമൂഹങ്ങളിലും പ്രകൃതിയുടെ വിവിധ വ്യവസ്ഥകളിലും കാർഷിക പ്രക്രിയ ഏൽപ്പിക്കുന്ന ആഘാതങ്ങളെ അത് ഗൗരവത്തോടെ സമീപിക്കുന്നു.

ഈ സമീപനത്തിലേകക്ക് താത്വികവും ആത്മീയവുമായ കാഴ്ചപ്പാടുകൾ കൂടിച്ചേരുന്നതോടെ വിവിധ മുഖങ്ങളുള്ള സമഗ്രമായ ഒരു ജീവിതരീതിയെന്ന നിലയിൽ സുസ്ഥിര കൃഷിരീതി കരുത്താർജ്ജിക്കുന്നത് കാണാം. വികസിത രാജ്യങ്ങൾ വ്യവസായവൽകൃത കാർഷികവൃത്തിക്കായി നടത്തുന്ന അമിത ഊർജ്ജോപഭോഗം ഹരിതഗ്രഹ പ്രഭാവം ഉൾപ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് കാര്യമായ സംഭാവന നൽകുന്നുണ്ട്. ഒരു വിളയിൽ നിന്ന് മറ്റൊരു വിളയിലേക്കുള്ള നിർബന്ധിത മാറ്റം ഉൾപ്പെടെയുള്ള തകിടംമറിയലുകൾക്ക് വ്യവസായവൽകൃത കൃഷിരീതി ഇതോടെ നിർബന്ധിതമാകും. ഇത്തരം കാലാവസ്ഥാ മാറ്റങ്ങളേയും പുതിയ കീടങ്ങളേയും രോഗങ്ങളേയും പ്രതിരോധിക്കാൻ കഴിവുള്ള അതിശേഷിയുള്ള വിത്തുകൾ വികസിപ്പിക്കാനുള്ള ഭീമമായ ചെലവും കാലതാമസവുമാണ് സാമ്പ്രദായിക കൃഷിയുടെ മറ്റൊരു വെല്ലുവിളി. ഈ ചെലവ് ആരു വഹിക്കുമെന്നതും, ഭാവിയിൽ വിത്തുകളുടേയും ഭക്ഷ്യസുരക്ഷയുടേയും കടിഞ്ഞാൺ ആരുടെ കൈകളിലായിരിക്കും എന്നതും ആശങ്കയുണർത്തുന്ന മറ്റൊരു കാര്യമാണ്.

സുസ്ഥിര കൃഷിരീതിയാകട്ടെ പ്രാദേശികമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതും പ്രാദേശിക വിഭവങ്ങളെ ആശ്രിയിക്കുകയും ചെയ്യുന്നതാണ്. ചെറു കാർഷിക സമൂഹങ്ങളുടെ വളർച്ചക്കും, സ്വാഭാവിക വിത്തുകളുടെ അതിജീവനത്തിനും ഇത് സഹായിക്കുന്നു. സുസ്ഥിര കൃഷിരീതിയ്ക്കെതിരെ ഉയരുന്ന പ്രധാന വിമർശനവും ഈ പ്രാദേശിക സ്വഭാവമാണ്.  ലോകത്തിന്റെ കുതിച്ചുയരുന്ന ഭക്ഷ്യാവശ്യത്തെ നേരിടാൻ, അത്യുപാദന ശേഷിയുള്ള വിത്തുകളുടേയും കടുത്ത രാസവളങ്ങളുടേയും കീടനാശിനികളുടേയും സഹായത്തോടെ വിളവുണ്ടാക്കുന്ന വ്യാവസായിക കൃഷിരീതിയാണ് അനുയോജ്യമെന്നും, താരതമ്യേന കുറഞ്ഞ വിളവ് നൽകുന്ന സുസ്ഥിര കൃഷിയ്ക്ക് ലോകത്തിന്റെ പട്ടിണി മാറ്റാൻ കഴിയില്ലെന്നുമാണ്  വാദം. സുസ്ഥിര കൃഷിരീതിക്ക് വ്യാവസായിക കൃഷിരീതിയേക്കാൾ മൂന്നിരട്ടി കൃഷിഭൂമി ആവശ്യമാണെന്നും ഇത് കാടുകളേയും മറ്റും ദോഷകരമായി ബാധിക്കുമെന്നുമാണ് മറ്റൊരു വാദം. എന്നാൽ വ്യാവസായിക കൃഷി അതിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന നേട്ടങ്ങൾക്കായി ഉപഭോഗം ചെയ്യുന്ന ഊർജ്ജത്തേയും വിഭവങ്ങളേയും, ആ പ്രക്രിയയിൽ പ്രകൃതിയുടെ വ്യവസ്ഥകളിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളേയും കുറിച്ചുള്ള ചോദ്യങ്ങൾക്കു നേരെ മുഖം തിരിക്കുന്നതാണ് ഈ വാദങ്ങൾ എന്നത് ശ്രദ്ധേയമാണ്.  കടുംകൃഷി മൂലം തരിശുഭൂമിയായി മാറിയ കൃഷിഭൂമിയെക്കുറിച്ചും, ജീവനോപാധി നഷ്ടമായി വഴിയാധാരമായതിനാൽ ജീവനൊടുക്കുന്ന കർഷകരെക്കുറിച്ചും, പാരിസ്ഥിതിക അഭയാർഥികളായി മാറിയ പ്രാദേശിക കാർഷിക സമൂഹങ്ങളെക്കുറിച്ചും ഈ വിമർശകർ മൗനം പാലിക്കുന്നു.

Also Read: കേരള സംസ്കാരവും ചരിത്രവും: ഒരു കാർഷിക വീക്ഷണം

ഇത്തരം വിമർശനങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിന് സമഗ്രവും ദൂരക്കാഴ്ചയുള്ളതുമായ ഒരു സുസ്ഥിര കൃഷിനയം ആവശ്യമാണ്. അത്, ഇന്ത്യൻ കാർഷിക വ്യവസ്ഥയുടെ പ്രാദേശിക സവിശേഷതകളെ ശ്രദ്ധപൂർവം പരിഗണിച്ച് തയ്യാറാക്കിയതുമാകണം. ഭക്ഷ്യ ആവശ്യത്തിനനുസരിച്ച് ഉല്പാദനം ക്രമീകരിക്കുന്നതിനോടൊപ്പം, കുറഞ്ഞ ഊർജ്ജോപഭോഗത്തിലൂടെ കൂടുതൽ വിളവ്, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും തൊഴിലാളികളുടെ ലഭ്യതയും, കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയും ന്യായമായ വിലയും, സുസ്ഥിരമായ രീതിയിൽ ഉപയോഗിക്കാൻ കഴിയും വിധം പ്രകൃതി വിഭവങ്ങളുടെ പരിപാലനം എന്നിവയും ഈ നയരൂപീകരണത്തിൽ പ്രധാനമാണെന്ന് കാണാം. എന്നാൽ, സുസ്ഥിര വികസന മാതൃക പിന്തുടരുന്ന ഒരു സമ്പദ്‌വ്യവസ്ഥ കണിശമായും പരിഗണിക്കേണ്ട മേൽമണ്ണിന്റെ ശോഷണം, ജലവിഭവ ചൂഷണം, വിളവൈവിധ്യം നഷ്ടമാകൽ, പാരിസ്ഥിതികാഘാതം, കൃഷി ഭൂമിയുടെ ഉപയോഗം എന്നിവയുടെ കാര്യത്തിൽ ഇന്ത്യൻ കാർഷികരംഗം എവിടെ നിൽക്കുന്നു എന്നത് വിമർശനബുദ്ധിയോടെ പരിശോധിക്കേണ്ടതാണ്. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 58% ത്തിനു തൊഴിൽ നൽകുന്നത് കാർഷികരംഗമാണ്. എങ്കിലും ജിഡിപിയിൽ കാർഷിക രംഗത്തിന്റെ പങ്ക് 1951 മുതൽ 2011 വരെയുള്ള കാലയളവിൽ ക്രമമായി കുറയുന്നതാണ് ചരിത്രം. എന്നാൽ, കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷങ്ങളിലെ ജിഡിപിയിൽ കാർഷിക രംഗത്തിന്റെ പങ്ക് പരിശോധിച്ചാൽ, 2014-15 (17.9%), 2015-16 (17.4%), 2016-17 (17.32%), നേരിയ ഉണർവിന്റെ ലക്ഷണങ്ങൾ കാണാം. ആശ്വാസം പകരുന്ന ഈ കണക്കുകളോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 2014 ൽ 5,560 ഉം, 2015 ൽ 8,007 ഉം ആയിരുന്നെന്ന നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക്. ഈ മരണങ്ങളിൽ ഭൂരിപക്ഷവും കടക്കെണി, വിളനാശം എന്നീ കാരണങ്ങൾ മൂലമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ജിഡിപിയിലെ ഉണർവിന്റെ സൂചന നൽകുന്ന കണക്കുകളും കൂടി വരുന്ന കർഷക ആത്മഹത്യകളുടെ എണ്ണവും തമ്മിലുള്ള വിടവിനെ അഭിസംബോധന ചെയ്യാതെ സുസ്ഥിര കൃഷിരീതിയ്ക്കായി ഒരു സമഗ്രമായ നയം രൂപീകരിക്കാനാവില്ല എന്നത് പകൽ പോലെ വ്യക്തമാണ്.  

ഒരു കാലത്ത് വ്യാവസായിക കൃഷിരീതിയുടെ മുഖ്യപരിചയായിരുന്ന കുതിച്ചുയരുന്ന ജനസംഖ്യയും ക്ഷാമമെന്ന ഭീഷണിയും ലോകത്തിന്റെ പട്ടിണി മാറ്റുന്നുവെന്ന നാട്യവും ഇന്ന് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒപ്പം, ലാഭാധിഷ്ഠിതമായ ഒരു വ്യവസായമെന്ന നിലയിൽനിന്ന് പ്രകൃതിയുമായി മനുഷ്യൻ ഏർപ്പെടുന്ന ഒരു ജൈവപ്രക്രിയയെന്ന നിലയിൽ കൃഷിയെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചകൾ ഉയർന്നുവരുന്നു. ഇന്നും ഭക്ഷ്യക്ഷാമത്തിന്റെ നിഴലിൽ കഴിയുന്ന ആഫ്രിക്ക ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങളിൽ കാർഷിക സാങ്കേതിക വിദ്യകൾക്കുള്ള സാധ്യതകൾ അംഗീകരിക്കുമ്പോൾ തന്നെ, നൂറ്റാണ്ടുകളായി പ്രകൃതിയെ നിരീക്ഷിച്ച് മനുഷ്യർ രൂപപ്പെടുത്തിയ കാർഷികജ്ഞാനവും വിത്തുകളും രീതികളും കൈവിടേണ്ടതുണ്ടോ എന്ന ചോദ്യം ബാക്കിയാകുന്നു. ഒപ്പം, ഒരു തലമുറയുടെ ഭക്ഷ്യസുരക്ഷയുടെ പേരിൽ വരാനിരിക്കുന്ന നിരവധി തലമുറകൾക്ക് അവകാശപ്പെട്ട മണ്ണും, വെള്ളവും വെളിച്ചവും, വായുവും, വിളകളും ഉപയോഗിച്ചു തീർക്കാനും മലിനപ്പെടുത്താനും നമുക്ക് അധികാരമുണ്ടോ എന്നതും മറ്റൊരു പ്രശ്നമാണ്. കാലാവസ്ഥാ മാറ്റങ്ങളും ഭൂപ്രകൃതിയിലെ വ്യത്യാസങ്ങളും സുസ്ഥിര കൃഷിരീതിയെ ഏകമുഖമായ  ഒരു ആഗോള കാർഷിക വ്യവസ്ഥയായി സങ്കൽപ്പിക്കാൻ തടസമാകുന്നുണ്ട് എന്നത് ശരിയാണ്. ഒപ്പം, ശാസ്ത്രത്തിന്റെ നേട്ടങ്ങളും പുത്തൻ സാങ്കേതിക വിദ്യകളും കണ്ണടച്ച് തള്ളിക്കളയുന്നതും മനുഷ്യന് തിരിച്ചടിയായേക്കാം. സുസ്ഥിര കൃഷിരീതിയുടെ താത്വികവും ബൗദ്ധികവും ആത്മീയവുമായ അടിത്തറയിൽ ഉറച്ചുനിന്നു കൊണ്ട് രൂപപ്പെടുത്തുന്ന ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ തോളിലേറി സഞ്ചരിക്കുകയാകും മനുഷ്യകുലത്തിന്റെ അതിജീവനത്തിന് അഭികാമ്യം. ഇത്തരത്തിൽ തുലനം ചെയ്യപ്പെടുന്ന സമഗ്രമായ ഒരു കാർഷിക വീക്ഷണം വിശപ്പ് ശമിക്കാതെ സ്വന്തം ശരീരം ഭക്ഷിച്ച് മരണത്തെ പുൽകിയ എറിസിച്ച്ത്തോണിന്റെ ദുരന്തത്തിൽ നിന്നും മനുഷ്യകുലത്തെ രക്ഷിച്ചേക്കാം.

Also Read: ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ പുരോഗതിയില്‍ ആശങ്ക: സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ്

Ragesh Dipu

An active avant-garde who embraced art and literature to speak and write out loud.